Sunday, October 2, 2016

സെപ്തംബര്‍ വസന്തത്തില്‍ പൂത്തത്

കാത്തിരുന്ന്
കാത്തിരുന്ന്
നീ വരായ്കയാല്‍
നിന്നെ ഞാന്‍
മറന്ന് പോവുമെന്ന്‌...
കിനാവ്‌ കണ്ട അന്നുമുതലാണ്
ഞാന്‍ എന്നെ മറന്നുപോയതും
നിന്നെ മാത്രം ഓര്‍ത്തിരിക്കുന്നതും..!!
                     ************
മിണ്ടുമ്പോള്‍ പറയുന്ന
വാക്കുകളേക്കാള്‍ കനമുണ്ട്
മിണ്ടാതെ പോവുന്ന മൌനങ്ങള്‍ക്ക്
                     ************
നിന്നെ തടഞ്ഞിട്ടെനിക്ക് കണ്ണ് കാണുന്നില്ല..!!
                     ************
ക്ഷമിക്കണം,
എന്റെ സ്വപ്നങ്ങള്‍ ഇന്നലെ
വഴിതെറ്റി നിന്റെ വാതിലില്‍ വന്നിരുന്നു.
നീ ഉറങ്ങാതിരുന്നതിനാല്‍
കയറാനാവാതെ തിരിച്ച് പോന്നു..!!
                     ************
നീ എന്നൊരു നിഴല്‍ മതി
ഭൂചലനങ്ങള്‍ നിലയ്കാത്ത
ഭൂമി പോലെയാവുന്നു ഹൃദയം..!!
                     ************
നിന്നെ എങ്ങിനെ ഓര്‍ക്കാതിരിക്കാം
എന്നോര്‍ക്കുകയായിരുന്നു ഞാനെന്നും
                     ************
തോന്നുമ്പോള്‍ ഇറങ്ങിപ്പോവാനും
തോന്നുമ്പോള്‍ കയറിവരാനും
വാതിലിന്റെ താക്കോല്‍ തന്നേല്‍പ്പിച്ച
ഒരു ഹൃദയമുണ്ട്

ഇടയ്ക്കെങ്കിലും
അതില്‍ നിറഞ്ഞ വിഷാദങ്ങളെ
ഒന്ന് തൂത്ത് വാരി പുറത്തിടണം
                     ************
ഹൃദയത്തെ ഇപ്പോള്‍ ശൂന്യത എന്ന് വിളിക്കാം
                     ************
നീയെന്ന് നോവുമ്പോഴെല്ലാം
ഹൃദയത്തിൽ ആഴത്തിൽ മുറിയും
നിയന്ത്രിക്കാനാവാത്ത
ആന്തരിക രക്തസ്രാവം കൊണ്ട്
ഞാൻ മരിച്ച് പോവും...
                     ************
അപ്പോഴാണ്
പൊതുദർശനത്തിന് വെച്ച
ശരീരം പോലെ
ഞാനെല്ലാം കാണുകയും കേള്‍ക്കുകയും
മൗനിയാവുകയും ചെയ്യുന്നത്
                     ************
വിരഹം എന്നത്
ഒരു വേദനയാണ്
ഹൃദയത്തില്‍ ഉറവപൊട്ടി
ശരീരമാസകലം ഒഴുകുന്ന
നോവിന്റെ പുഴ..!!
                     ************
അനേകായിരം നിലവിളികളുടെ മൗനം
                     ************
ശാന്തം,
തീരത്തെ ഉമ്മവെയ്ക്കാന്‍
മറന്നുപോവുന്നു തിരകള്‍
                     ************
ഞാന്‍
മൗനത്തിന്റെ ഒരു ഗര്‍ത്തമാവുന്നു
അലക്ഷ്യമായി ചെന്ന് പതിച്ച
വാക്കിനാല്‍ മൃതിയടഞ്ഞ
അനേകായിരം വാക്കുകളുടെ ശവക്കുഴി
                     ************
വേദനകളാല്‍ നെയ്തെടുത്ത
കരച്ചിലിന്റെ ഒരു കൂട്
ഞാനിവിടെ ഉപേക്ഷിച്ച് പോവുന്നു
                     ************
നീ വരുമ്പോള്‍ ...
നീര്‍മണികളൊന്നുമുതിരാതെ
എടുത്ത് സൂക്ഷിക്കണം

നിന്നെ കാത്ത് കാത്ത്
സ്നേഹം പവിഴമായ
കണ്ണീര്‍ തുള്ളികളാമത്..!!
                     ************
ചില വാക്കുകളില്‍ തട്ടി
ഉടഞ്ഞു പോവുന്നു
ചില്ലുകളായി ചിതറുന്നു
വാരിയെടുത്ത കൈകള്‍ മുറിയുന്നു
ഞാന്‍ ചോരത്തുള്ളികളാവുന്നു
                     ************
നീ പെയ്ത് പെയ്ത് നിറയേ,
ഞാന്‍ വറ്റി വറ്റി വേനലാവുന്നു..!!
                     ************
മൃത്യുവിന് മൃതസഞ്ജീവനിയാണ് നീ
                     ************
എത്ര കൊണ്ടാലും മതിവരാത്ത എന്‍റെ മഴ
                     ************
ഞാന്‍ നിന്നെ
ചുംബിച്ച് തീര്‍ന്നിരിക്കുന്നു
ഇനി മിഴി തുറന്നേക്കുക
നിന്റെ
കണ്ണിലൊളിപ്പിച്ച നക്ഷത്രങ്ങളെ...
ആകാശം തിരയുന്നുണ്ട്..!!

പ്രണയം കൊടുത്ത് മൌനം വാങ്ങുന്ന ആഗസ്ത്

സങ്കടങ്ങളെയെല്ലാം
തേവി വറ്റിക്കുന്നു
നിനക്കൊരു കുഞ്ഞ്
സന്തോഷപ്പൊന്ന് തരാന്‍
                  ************
എണ്ണിയാല്‍ തീരാത്ത
ബോഗികളുള്ള
നിന്റെ ഓര്‍മകളുടെ വണ്ടി
പോയിത്തീരാന്‍ കാത്തിരിക്കുന്നു
എനിക്കെന്നിലേക്ക്...
പാളം മുറിച്ച് കടക്കാന്‍
                  ************
എന്റെ
വിരഹോഷ്ണത്തീ തുള്ളിയില്‍
നിന്റെ പേര് കൊത്തിവെയ്ക്കുന്നു
കാറ്റിന്റെ ഇരു ചിറകുകള്‍
അതിന് തുന്നിച്ചേര്‍ക്കുന്നു...
                  ************
എന്റെ സങ്കടങ്ങള്‍
ആകാശം തൊടുന്ന മുനമ്പില്‍ നിന്ന്
നീയെന്ന വേര്‍പാടിലേക്ക്
ഞാനതിനെ പറത്തുന്നു
                  ************
ദിനേനയിങ്ങിനെ
പെയ്തിട്ടും പെയ്തിട്ടും
പൂ തീരാതെ
ഓര്‍മകളുടെ ഒരു പൂമരം
                  ************
എത്ര കുടഞ്ഞെറിഞ്ഞാലും
അടര്‍ന്ന് പോവാത്തതെന്തോ..!!
                  ************
ഓര്‍ക്കാതിരിക്കാന്‍
മറന്നുപോവുന്നു..!!
                  ************
അണയാതിരിക്കാന്‍ മാത്രം
ഏത് ഇന്ധനം ചേര്‍ത്താണ്
നീയെന്നില്‍ തീയിട്ട് പോയത്..!!
                  ************
ഒരേ പോലെ വേറെ
ഒരെണ്ണം പോലുമില്ല..!!
                  ************
പലപ്പോഴായി
ഇനി നിന്നെ കാണേണ്ടെന്ന്
ഇനി മിണ്ടേണ്ടെന്ന്
ഇനി ഓര്‍ക്കേണ്ടെന്ന്
ഇനി കാത്ത് നില്‍ക്കേണ്ടെന്ന്...
നിമിഷങ്ങളോളം പോലും
നീണ്ടു നില്‍ക്കാത്ത
ശപഥമെടുക്കുന്നു ഞാന്‍..!!
                  ************
പകരുന്ന പാത്രത്തിന്‍റെ രൂപത്തിലേക്ക്
പരിവര്‍ത്തനം ചെയ്യത്തക്ക രീതിയില്‍
നീയെന്നെ എപ്പോഴാണ് ഉരുക്കിയെടുത്തത്..!!
                  ************
ഇറങ്ങിപ്പോവുമ്പോഴെല്ലാം
നീ കൂടെ കൊണ്ട് പോവാന്‍ മറക്കുന്ന
ഒരു നീയെപ്പോഴും
എന്നില്‍ ബാക്കിയാവുന്നു
                  ************
വിരസതയുടെ കൂടയെടുത്ത്
കവിതകള്‍ കൊഴിയുന്ന
ഒരൊറ്റമരച്ചുവട്ടിലിരിക്കാന്‍ മോഹം..!!
                  ************
കാണുന്നവരിലെല്ലാം നിന്റെ
പ്രതിച്ഛായ കൊത്തിയിടുന്നതാരാണ്
                  ************
മനസ്സ് വേദനയ്ക് തേയ്ക്കാവുന്ന
മരുന്നുകള്‍ ലഭ്യമായെങ്കില്‍..!!
                  ************
നിന്നെ കാണാന്‍ സാധ്യതയുള്ള
വഴികളിലെന്റെ ചങ്കിടിപ്പ് കൂടുന്നു
അത്രയും കാണാന്‍ തോന്നിയിട്ടും
നിന്നെ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നു
                  ************
കണ്‍പോളകളില്‍ എവിടെയോ ആവണം
നീ താമസിക്കുന്നത്
അവ അടയ്കുമ്പോഴും തുറക്കുമ്പോഴും
നീ ഇറങ്ങി വരുന്നല്ലോ..!!
                  ************
എത്ര പുഴകളില്‍ നീന്തി വന്നാലും
എന്റെ കടലേ, നീയുപ്പിക്കുന്നു..!!
                  ************
ഞാനറിയാതെ നിന്നെ ഒളിച്ച് കടത്തി
ആരോ എന്നില്‍ സൂക്ഷിച്ചിട്ടുണ്ട്..!!
                  ************
കിനാവില്‍ വന്നിനിയെന്നെ
നീ ഉമ്മവെയ്ക്കരുത്
ഉണരുമ്പോള്‍
ഉമ്മകളാകെ പൊള്ളുന്നു..!!
                  ************
ചെടികള്‍ പ്രകാശം കിട്ടുന്ന
ഭാഗത്തേക്ക് ചായുന്നു
എത്ര തന്നെ പ്രകാശം ലഭിച്ചിട്ടും
ഞാന്‍ നീയില്ലായ്മയിലേക്ക് ചായുന്നു..!!
                  ************
നികത്താനാവാത്ത ശൂന്യതയാണ് പ്രണയം..!!
                  ************
നിന്നെ കാണാതിരിക്കാന്‍ ഒളിയിടങ്ങളില്ല..!!
                  ************
വേദനകള്‍ പൂക്കുന്ന ഒരൊറ്റമരം
                  ************
പ്രണയം കൊടുത്ത് മൌനം വാങ്ങുന്നവര്‍

ജൂലൈ മാസത്തിലെ പനിനീര്‍ പൂക്കള്‍

കളഞ്ഞു പോയതോ
കളവു പോയതോ
കാണാതായതോ
എന്തോ ഒന്നുണ്ട്
                  ************
മായ്ച്ച് മായ്ച്ച്
തെളിഞ്ഞു വരുന്ന
ചില ചിത്രങ്ങളുണ്ട്
                  ************
ഒരു പുഞ്ചിരിയാല്‍
വീണ്ടെടുക്കുന്ന
ഓര്‍മച്ചിത്രങ്ങളുണ്ട്
                  ************
മറവിയിലുറങ്ങി
ഓര്‍മയിലേക്ക് ഉണരുന്നു
എന്റെ നിന്റെ കനവുകള്‍
                  ************
ഞാനുറങ്ങുമ്പോഴെല്ലാം
നീ ഉണര്‍ന്നിരിക്കുന്നതിനാല്‍
എന്റെ സ്വപ്നത്തിന്
നിന്റെ സ്വപ്നത്തിലേക്ക്
വരാനാവുന്നേയില്ല...!!!
                  ************
ഈരണ്ടു ജാലകങ്ങള്‍ മാത്രമുള്ള
ബോഗികള്‍ ഘടിപ്പിച്ച തീവണ്ടി
                  ************
ഒരു രേഖാചിത്ര വിദഗ്ദനും
എന്നില്‍ നിന്നും
വരച്ചെടുക്കാന്‍ കഴിയാത്ത
നീയൊരു മായ തന്നെ..!!
                  ************
എനിക്കൊരു ഹൃദയത്തോളം
തൂക്കം കുറഞ്ഞിട്ടുണ്ട്

നിനക്കാ ഹൃദയത്തോളം
തൂക്കം കൂടിക്കാണും..!!
                  ************
അതിനുമാത്രം എന്താണെന്നോ..?

നിന്നെ പോലെ എനിക്ക്
മറ്റൊരു നീയോ
എന്നെ പോലെ നിനക്ക് ...
മറ്റൊരു ഞാനോ ഇല്ല എന്നത് തന്നെ
                  ************
ഉത്തരം പറഞ്ഞാല്‍
പരാജയപ്പെടുന്ന ചോദ്യങ്ങള്‍
അഥവാ എനിക്കുത്തരം മുട്ടുന്ന
നിന്റെ ചോദ്യങ്ങള്‍
                  ************
നിശ്ശബ്ദതയുടെ പാതിരാ പക്ഷികള്‍
പകല്‍കിനാക്കളിലേക്ക് ചിറകടിക്കുന്നു
                  ************
മിന്നാമിനുങ്ങുകള്‍
...................................
പ്രണയ ചുംബനങ്ങളുടെ
കടലാസുപൊതികള്‍
ആകാശത്തേക്കാരോ ...
വലിച്ചെറിഞ്ഞതാവാം

അവയ്ക്ക് ജീവന്‍ വെച്ച്
തെളിഞ്ഞും അണഞ്ഞും
ചെറു ചിറകില്‍ പറന്നും
കൊതിപ്പിക്കുന്നതുമാവാം
                  ************
മഴവിരി ജാലകത്തിനിപ്പുറം
ഓര്‍മകള്‍ പുതച്ചുറങ്ങുന്നു
നീ എന്ന ഋതുവരുന്നതും
കാത്ത് കാത്തൊരു പൂമരം
                  ************
ഇനിയും വരാനില്ലാത്ത
വസന്തം കാത്തിരിക്കുന്നു
ഇല കൊഴിഞ്ഞ്
കൊഴിഞ്ഞുണങ്ങിയ മരം
                  ************
പെയ്തിട്ടും പെയ്തിട്ടും
ബാക്കിയാവുന്ന
കറുത്ത മേഘമാവുന്നു
വേദനകള്‍
                  ************
രാത്രിയുടെ യാമങ്ങളില്‍
ഓരോ സ്വപ്നങ്ങളെ വീതം
കൊളുത്തി വെക്കുന്നതും
നിദ്രയെ എടുത്ത് പോവുന്നതും
നിന്റെ പതിവായിരിക്കുന്നു..!!
                  ************
ഓര്‍മകളുടെ ഇഴയകലങ്ങള്‍
വേദന നൂലുകൊണ്ട് തുന്നുന്നു
                  ************
മഴ ഞാന്‍ അറിഞ്ഞതേയില്ല
ഞാന്‍ നീ നിര്‍ത്തിപ്പോയ
വെള്ളച്ചാട്ടത്തിനടിയിലാണല്ലോ..!!

ജൂണ്‍ നിനവുകള്‍

നോക്കിയിരിക്കേ
അപ്രത്യക്ഷമാവുന്ന
കണ്മിഴിക്കനവുകള്‍ ..!!
                   **********
ഇവിടെയീ ഒറ്റമരക്കൊമ്പില്‍
നിന്നെ നിനച്ചിരിക്കുവോളം
ഞാന്‍ ഒറ്റയല്ലാതൊറ്റയാവുന്നു
                   **********
ഞാന്‍
പരാജയം സമ്മതിക്കുന്ന
ഏക ഇടമാണ് നീ
                   **********
തൊടിയിലിത്തിരി വട്ടം കറങ്ങി
എന്നെ തൊടാതെ പോവുന്ന കാറ്റേ,
നിന്നില്‍ നിന്നൊരു തുള്ളി തെറിച്ചെന്റെ
ഉള്ളം പൊള്ളി പൊള്ളിയടരുന്നു
                   **********
ഇപ്പോഴും
ഞാനിവിടെത്തന്നെയുണ്ട്
നീ പറഞ്ഞ് വെച്ച വാക്കിന്‍റെ
തുമ്പില്‍
                   **********
ഞാന്‍, ഒരു ശലഭജന്മം
നീ എന്ന വസന്തം വരായ്കയാല്‍
ചിറകുകള്‍ മുളയ്ക്കാതെ
സമാധിയില്‍ തപസ്സ് ചെയ്യുന്നു
                   **********
ഒരു തരി കുശുമ്പില്‍
ഒരായിരം സ്നേഹം
                   **********
ഉണങ്ങരുത്
എന്ന് നോവുന്ന
മുറിവുകളിലെല്ലാം
നിന്നെ
തുന്നിച്ചേര്‍ത്തിരിക്കുന്നു
                   **********
നീ മഴയാണ്
ഇടയ്ക്കെപ്പോഴോ
തോര്‍ന്ന് പോവുന്നത്

പിന്നെയും ...
മടിച്ച് മടിച്ചൊടുവില്‍
അത്രയും ആയത്തില്‍ പെയ്യുന്നത്
                   **********
കൊത്തിയെടുക്കാനെത്ര
കഴുകൻ, പരുന്തുകൾ
വട്ടമിടുന്നെന്റെ പ്രണയമേ
ഒരു കൊക്കിനുമിരയാവല്ലേ
എന്നുയിരുകാത്തിടാന്‍...!!!
                   **********
നിന്നെ നിന്നെക്കാള്‍ എനിക്കും
എന്നെ എന്നെക്കാള്‍ നിനക്കും
അറിയാം എന്നുള്ളതാണ്
                   **********
നീ, ഒരായിരം ഹൃദയചിഹ്നങ്ങള്‍ കൊണ്ട് പോലും
ആലേഖനം ചെയ്യപ്പെടാനാവാത്ത പ്രണയമാണ്
                   **********
നീ കരഞ്ഞ് മഴയാവുന്നു
ഒഴുകി പുഴയാവുന്നു
ഉപ്പിച്ച് കടലാവുന്നു
ഉഷ്ണിച്ച് മേഘമാവുന്നു...
                   **********
പരിണാമ ചക്രങ്ങളിലെല്ലാം
ഞാന്‍ നിന്റെ മാത്രം പ്രണയമാവുന്നു
                   **********
നിന്റെ മുറിവുകൾ
നിന്നേക്കാളേറെ
എനിക്ക് മുറിയുന്നതിനാൽ
നിനക്കവ ഉണങ്ങിയിട്ടും
എനിക്കിപ്പോഴും ...
വേദനിച്ച്കൊണ്ടിരിക്കുന്നു..
                   **********
എനിക്ക്
നീ എന്നൊരു
നിഴലോര്‍മ മാത്രം മതി
                   **********
എന്നെ മാത്രം
കാത്തിരിക്കാത്ത
ഒറ്റമഴച്ചില്ലകള്‍
                   **********
ഓര്‍മകളിലേക്ക്
ആത്മാഹുതി ചെയ്യുന്ന
ഒറ്റത്തുള്ളി മഴകള്‍
                   **********
ഇനി കാത്തിരിക്കാനൊരു
മരച്ചില്ല പോലുമില്ലാത്തതിനാല്‍
കാടിനൊപ്പം ഞാനും തീപെടുന്നു
                   **********
പെട്ടെന്ന് മുറിച്ചു മാറ്റാന്‍ പറ്റുന്ന
അത്രയും മൃദുവായ സ്നേഹങ്ങളാവും
എന്നുമാദ്യം അടര്‍ത്തിമാറ്റപ്പെടുന്നത്
                   **********
സ്ഫോടനാത്മകമായൊരു
സ്നേഹത്തെ തിരിതാഴ്ത്തി വെച്ചിരിക്കുന്നു

മെയ് മാസത്തിലെ വിഷാദങ്ങള്‍

ഒരു മുറിവെങ്കിലും
ഉണക്കാതെ സൂക്ഷിക്കാം
ഓര്‍മകള്‍ തെല്ലും വാടാതിരിക്കാന്‍
                        ***********
നീ ഉള്ളതും ഇല്ലാത്തതുമായ
ദിനങ്ങളെ ക്രമത്തില്‍ വയ്ക്കുമ്പോള്‍
മഴയും വേനലും ലഭിക്കുന്നു
                        ***********
ശൂന്യത
മൗനം
തിരയിളകാതുറങ്ങുന്ന
കടലിന്റെ ശാന്തത
                        ***********
ഇവിടെയിരിപ്പുണ്ട്
ആ ഒറ്റമരക്കൊമ്പില്‍ തന്നെ
നിന്റെ ദേശാടനത്തിന്റെ
ഋതുവാകുന്നതും കാത്ത്
                        ***********
ഇലകള്‍ വസിക്കാത്ത ഒറ്റമരക്കാട്
                        ***********
നിന്നെ മാത്രം തിരഞ്ഞെടുക്കാന്‍
ഇനിയും തിരിച്ചറിയാനാവാത്ത
കാരണങ്ങള്‍ അവസാനിക്കുന്നേയില്ല..!!
                        ***********
പെയ്തുപോയ
അമ്മ മഴയ്ക്ക് ചുവടെ
നനഞ്ഞിരിക്കുന്നു
വരാനില്ലാത്ത മഴയെ
ഓര്‍ത്തിരിക്കുന്നു
                        ***********
നിന്റെ
മൌനത്തില്‍ നിന്ന്
വാക്കിന്റെ അറ്റത്തേക്ക്
എത്ര ദൂരമുണ്ടാവും
അത്രത്തോളം വഴികളില്‍...
പൂത്തപാരിജാതമാണ് എന്റെ പ്രണയം
                        ***********
എന്റെ മാത്രം ആകാശത്ത്
നീ വിരിച്ചതും
പിന്നെ നീ കുടഞ്ഞെടുത്ത് പോയതും
ഒരേ നിലാവ്..!!
                        ***********
ഞാന്‍
തീരത്ത് വരയ്ക്കുന്നതും
ആരും കാണല്ലേയെന്ന്
നീ മായ്ക്കുന്നതും
                        ***********
നീ വിളിച്ചാലേത്
ശവകുടീരത്തിനകമാകിലും
മണ്ണടര്‍ത്തിവരുവാതിരിക്കാനാവുമോ..!!
                        ***********
നിന്റെ ചുംബനമുദ്രകള്‍ ശേഖരിക്കാന്‍
അധരയടയാള വിദഗ്ദരെ ആവശ്യമുണ്ട്
                        ***********
വഴികളിലൊക്കെ
നിന്നെ തിരയുന്നുണ്ട്
എന്നിട്ടും നീ വരാതിരുന്നെങ്കില്‍
എന്ന് നോവാനാണെനിക്കിഷ്ടം
                        ***********
പ്രത്യേകിച്ച് എന്തെന്നല്ലേ..?

എനിക്ക് പറയാനുള്ളത്
നിന്നോട് മാത്രം പറയുന്നു/
നിന്നോട് മാത്രമേ പറയാനുള്ളൂ...
എന്നതാണ് പ്രത്യേകത
                        ***********
ഓര്‍മ്മകള്‍ പാടേ
മായ്ച്ചുകളയാന്‍
നിഴല്‍ മായ്കാവുന്നൊരു
യന്ത്രം വേണം
                        ***********
മുറിവിനെ കുറിച്ച്
നീ ചോദിക്കാറേയില്ല
വേദനകള്‍ തുന്നുമ്പോഴും
ഞാന്‍ നിന്നെ വിസ്മരിക്കാറില്ല...

എന്നിട്ടും എപ്പോഴെങ്കിലും
വീണുകിട്ടുന്ന നിന്റെ
വെറും വാക്കുകളെ
മുറിവില്‍ പുരട്ടിയാല്‍
ഉണങ്ങുന്ന അത്ഭുതമാണ് ഞാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു...
                        ***********
ഇരുട്ടാണ്‌
നിഴലനക്കങ്ങള്‍ മായ്ച്ച ഇരുട്ടില്‍
ഇലയനക്കങ്ങള്‍ക്ക് കാതോര്‍ക്കുന്നു
അത്രയും നിശ്ശബ്ദവും
ശൂന്യവുമായൊരു വഴിയടയുന്നു
ഞാനെന്‍റെ നീയെന്ന
അവസാന ശ്വാസം വലിക്കുന്നു.
                        ***********
മരിച്ചു കിടക്കുമ്പോള്‍
എന്നെ ഇനിയും നീ
വിളിക്കാതിരിക്കണം
എനിക്ക് വയ്യ
ഇടക്കിടക്കിങ്ങിനെ മരിക്കാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു..!!
                        ***********
ഒറ്റയ്ക്കാവുമ്പോള്‍
എത്രത്തോളം ഒറ്റപ്പെടുമെന്നും
ചേര്‍ന്നിരിക്കുമ്പോള്‍
എത്രത്തോളം കൂട്ടത്തിലാവുമെന്നും
ഞാന്‍ അളന്ന് നോക്കുന്നു...

ഒറ്റയ്ക്ക്
ഞാനാകാശത്തോളം ഒറ്റയാവുന്നു
ചേര്‍ന്ന്
നമ്മളിരട്ടയാവുന്നു
                        ***********
എന്റെ
അക്ഷരക്കുഞ്ഞുങ്ങളെ
സൂക്ഷിക്കാന്‍
ഏല്പിച്ചതായിരുന്നു നിന്നെ
തിരിച്ചു തന്നപ്പോള്‍ ...
കൂട്ടത്തിലൊന്നിന്റെ
കാലൊടിഞ്ഞിരിക്കുന്നല്ലോ..!!

കുറുമ്പിന്റെ കൂടെന്ന്
നീ പറഞ്ഞ കുഞ്ഞിനാണ്
നിന്നോടത്രമേല്‍ സ്നേഹവും
                        ***********
നീ വന്ന് ജാലകം തുറക്കാത്തതിനാല്‍
സൂര്യന്‍ എത്തിനോക്കാത്ത പകല്‍
                        ***********
നീ മിണ്ടാതെ പോവുമ്പോഴെല്ലാം
തീ പിടിക്കുന്ന നെഞ്ചകം
                        ***********
എനിക്ക് നിന്നോടുള്ള
ഭ്രാന്തിന്റെ പേരാണ് പ്രണയം
                        ***********
ദിനേന എന്നില്‍
നിനക്ക് പൂക്കുന്ന ചുംബനങ്ങള്‍
നീ കൈപറ്റാത്തതിനാലാണ്
ആകാശത്തേക്കവ ഉയര്‍ത്തപ്പെടുന്നതും
നക്ഷത്രങ്ങളായി ജീവിക്കുന്നതും
                        ***********
നീ പെയ്ത് പെയ്ത് തോരുന്ന
ദിവസങ്ങള്‍ക്കൊടുവിലെപ്പോഴും
ഞാന്‍ വറ്റി വറ്റി വരളുന്നു.
                        ***********
അതിരുകളില്‍ മുഴുവന്‍
അരുത് മുല്ലകള്‍ പൂക്കുന്നു
                        ***********
ഒരേ ആകാശത്തിന്‍റെ ചുവട്ടില്‍
നമ്മള്‍ ഒരേ നക്ഷത്രം നോക്കുന്നു
നിശബ്ദമായിങ്ങിനെ
മിണ്ടാന്‍ നിന്നോട്
എനിക്കല്ലാതെയാര്‍ക്കാണ് കഴിയുക !!!
ഭ്രാന്തുകള്‍ പൂക്കാത്ത ഒറ്റമരം ..!!
                    **********
എന്റെ
വേദനക്കുഞ്ഞുങ്ങളെ
തിരികേയേല്‍പ്പിക്കുകയെന്‍
തിരുമുറിവുകളേ...!!
                    **********
എവിടെയോ
ഒരു കുഞ്ഞില മറവില്‍
വിരഹത്തിലേക്ക് പായും ഞരമ്പില്‍
ഒരു വിഷാദ തുഷാരബിന്ദുവായി
ഞാന്‍ തിരഞ്ഞിട്ടും കാണാതെ...
നീയുണ്ടാവും.. !!
                    **********
അകത്ത് കിനാവുകള്‍ പൂക്കുമ്പോള്‍
പുറത്ത് നമ്മള്‍ ഇരുട്ടറയിലായാലെന്ത്..!!
                    **********
ഇനി നമുക്ക് മിണ്ടാതിരിക്കാം
എന്ന് നമ്മള്‍ കരുതുന്നത് മുതല്‍ക്കാവും
നമ്മള്‍ നമ്മളോട് തന്നെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്..!!
                    **********
വിഷാദങ്ങളുടെ ധാന്യമണികള്‍
ഹൃദയത്തിന്‍റെ മുറ്റത്ത് നിന്നും
കൊത്തിപ്പെറുക്കാന്‍
എല്ലാ ഹൃദയങ്ങളിലും
ഒരു മൈന കൂട് വെച്ചിട്ടുണ്ട്
                    **********
ഇടയ്ക്ക് സമയം
എന്നെ വിട്ട് പോവും
അങ്ങിനെ സമയം പോവുമ്പോഴെല്ലാം
ഞാന്‍ നിന്റെ അടുത്തായിരിക്കും
പിന്നീടെപ്പോഴോ കയറിവരും...

എന്റെ ബാഹ്യലോകത്തെ
സമയങ്ങളെല്ലാം നീ എന്നാണെനിക്ക്
തിരിച്ച് തരിക..!!
                    **********
ഹൃദയത്തില്‍ നീയെന്ന
ഒരു മുറിവരുവിയുണ്ട്
ഓര്‍മകളുടെ വേദനകള്‍ ഒഴുകുന്നത്
                    **********
പേനനിറയുന്ന മഷിയും...
രൂപമാറ്റം വരുന്ന അക്ഷരങ്ങളും
നീയല്ലാതെ മറ്റൊന്നല്ല..!!
                    **********
നീ,
നിലാവ് നിറച്ച
പേനകൊണ്ടെഴുതിയ കവിത
                    **********
ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ ഞാന്‍
വിരഹത്തിന്‍റെ
ഒറ്റക്കൊമ്പില്‍...
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.
                    **********
നീ വറ്റി വേനലായ
എന്റെആത്മാവിലേക്ക്
ഒരു തുള്ളി ചാറുക
കടലോളം കുടിച്ച് ഞാന്‍
ദാഹം ശമിപ്പിക്കട്ടെ
                    **********
ഉറക്കത്തിന് മുന്‍പുള്ള
ചിന്തകളിലോ
വെറുതെ ഒരു കിനാവിലോ
നീ ഇപ്പോള്‍ വരുന്നേയില്ല...

എന്നിട്ടും എങ്ങിനെയാണ്
നീയെന്‍റെ കൂടെ
എപ്പോഴും ഉണരുന്നത്..!!
                    **********
ഞാനെന്നെ മറന്ന് പോവുന്നു..!!
                    **********
നീ എന്നില്‍ നിന്നും
അകന്നുപോയെന്ന് പറയുന്ന
അത്രയ്ക്കും ദൂരങ്ങള്‍ക്കിടയില്‍
ഒരു ശൂന്യതയുടെ വയലുണ്ട്
അവിടെയാണ് ...
എന്റെ കാത്തിരിപ്പിന്‍റെ
വയലറ്റ് പൂക്കള്‍ വിരിയുന്നത്
                    **********
നീ കടല്‍
ഞാന്‍ കപ്പല്‍
നിന്റെ ഭാവവ്യത്യാസങ്ങളിലൂടെ
യാത്ര ചയ്യുന്നു..
                    **********
നീ,
എത്ര നനഞ്ഞാലും
മതിവരാത്ത മഴ/മൊഴി.
                    **********
നിഴലനക്കങ്ങളില്‍ പോലും
കാന്തിക തരംഗങ്ങള്‍ തീര്‍ത്ത്
എന്നെ അതിചാലകമാക്കുന്നു നീ
                    **********
നിന്നെ മാത്രം
കാത്തിരിക്കുന്നു
എന്റെ ജാലകങ്ങള്‍

എന്നിലേക്ക് മാത്രം ...
തുറക്കാതെ വെച്ചിരിക്കുന്നു
നിന്റെ ജാലകങ്ങള്‍
                    **********
നീ എന്നെ മറന്നുപോയ
അത്രയ്ക്കുമത്രയ്ക്കും
ഞാന്‍ നിന്നെ
ഓര്‍ത്ത്കൊണ്ടേയിരിക്കുന്നു

മാര്‍ച്ചിലെ ചുടുവേവുകള്‍

തുഴയോ, തോണിക്കാരനോ ഇല്ലാതെ
തിരയില്ലാ നടുക്കടലില്‍ ഒരുതോണി

ശാന്തം, സുന്ദരം, ശൂന്യം
                   **********
നീ, എന്റെ
വിഷാദ രാവുകളെ
ചാറി ചാറി വെളുപ്പിക്കുന്ന
നിലാപൊട്ടുകള്‍
                   **********
നീ പിരിയുമ്പോഴൊക്കെയും
ഇലത്തുമ്പില്‍ നിന്നിറ്റുന്ന
അവസാന മഴത്തുള്ളിപോലെ
ഞാന്‍ വീണുടയുന്നു.!!
                   **********
നീരുടഞ്ഞു തീരുന്നു കുമിളകള്‍
പെരുമഴപ്പെയ്ത്തിന്റെ
രക്തസാക്ഷികള്‍
                   **********
ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ
ഞാന്‍ നഗ്നനായി
വിരഹത്തിന്‍റെ ...
ഒറ്റക്കൊമ്പില്‍
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.
                   **********
പ്രണയിക്കുമ്പോള്‍
നമ്മള്‍ ഒരേ പക്ഷിയുടെ
രണ്ടു ചിറകുകള്‍
ആകാശമോഹങ്ങളുടെ
അതിരിലേക്ക് ചിറകടിക്കുന്നവര്‍
                   **********
പെയ്തൊഴിഞ്ഞ് പോവുമ്പോഴെല്ലാം
ഇനി വരില്ലെന്നും കാണേണ്ടെന്നും
നീ ചാറി ചാറി ഒടുങ്ങാറുണ്ട്

എന്നിട്ടും നനവ്‌ വറ്റാതെ...
ഒരു വേനല്‍ മുഴുവന്‍
ഞാന്‍ മുറിച്ച് കടക്കും

വേനലിന്റെ അറ്റത്ത്
നീ തോര്‍ന്നതില്‍ നിന്നും
ഒരു മഴ ചാറി മുളയ്ക്കും
പിന്നെയും പെരുമഴയാവും

ആകാശത്തണലില്‍
ഞാനെപ്പോഴും മഴ കാത്തിരിക്കുന്നു
                   **********
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മമഴ

നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍...
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
                   **********
മഴ പെയ്ത് തോര്‍ന്നത്
ഞാന്‍ അറിഞ്ഞതേയില്ല
നീയിപ്പോഴും
പെയ്ത് തോര്‍ന്നില്ലല്ലോ..!!
                   **********
നിന്നെ തിരഞ്ഞുപോയതാണ് ഞാന്‍
വരുമ്പോള്‍ എന്നെ കൂട്ടി വരുമല്ലോ..!!
                   **********
ആ വിദ്യുച്ഛക്തി ബന്ധം
വിച്ഛേദിക്കപ്പെട്ടിരുന്നു
ചാലകങ്ങള്‍ തോറും
തണുത്ത ഓര്‍മകളുടെ
രക്തം കട്ടപിടിച്ചിരുന്നു...
                   **********
എന്നിട്ടും ഏതോ കാന്തിക തരംഗം വഴി
കെടാതെ ഒരു നുള്ള് വെട്ടം ബാക്കിയാവുന്നു
                   **********
രണ്ട് നോട്ടങ്ങള്‍ തമ്മില്‍
കൂട്ടിമുട്ടിയാല്‍
തീയുണ്ടാവുമെന്ന് ഭയക്കുന്ന
നാല് കണ്ണുകളാണ് നാം
                   **********
നീ വറ്റി വേനലായ
എന്റെ ആത്മാവിലേക്ക്
ഒരു തുള്ളി ചാറുക
കടലോളം കുടിച്ച് ഞാന്‍
ദാഹം ശമിപ്പിക്കട്ടെ
                   **********
ആള്‍കൂട്ടങ്ങള്‍ക്കിടയില്‍
നിനക്കെന്തൊരു പൊക്കമാണ്
നിന്നെ കാണാന്‍ എനിക്കും
എന്നെ കാണാന്‍ നിനക്കും
ഒരൊറ്റ നോട്ടം മതി
                   **********
ഓരോ വാക്കുകളിലും
നീ പൊതിഞ്ഞ മധുരത്തേക്കാള്‍
ഒരൊറ്റ മൌനത്തില്‍
ഒരായിരം നോവ്‌ പകരുന്നു..!!
                   **********
നിന്റെ മൌനത്തെക്കാള്‍
മൂര്‍ച്ചയേറിയ ഒരായുധവും
ഇത് വരെ കണ്ടെത്തിയിട്ടില്ല
ഇനി കണ്ടെത്താനാവുകയുമില്ല..!!
                   **********
നീ തൊട്ട് വിളിക്കാഞ്ഞതിനാല്‍
ഉറക്കമുണരാതെ ഒരാത്മാവ്
                   **********
തെരുവില്‍
ഞാനിപ്പോള്‍ ഇല്ലാതാവുകയും
നിന്നിലേക്ക്‌ നീളുന്ന ഒരു നിഴല്‍ മാത്രം
ബാക്കിയാവുകയും ചെയ്യുന്നു..!!
                   **********
എന്റെ വേദനയുടെ സുഷിരങ്ങള്‍ വഴി
നിന്റെ ഓര്‍മകളുടെ കാറ്റൊഴുകുമ്പോള്‍
നീ എന്റെ കവിതയുടെ സംഗീതമാവുന്നു
                   **********
പ്രണയത്തിലാവുക എന്നാല്‍
പ്രാണന്‍ പരസ്പരം
കൈമാറുക എന്നത് കൂടിയാണ്
                   **********
നീ മുറിയുമ്പോള്‍ ...
അതാണെനിക്കിത്രയും നോവുന്നത്
                   **********
പറന്നു പോവുമ്പോള്‍
നിന്റെ ചിറകില്‍ നിന്നൊരുതുള്ളി വിഷാദം
എന്റെ നെഞ്ചിന്റെ നടുപ്പാടത്ത് വീഴുന്നു
പൊടുന്നനെ മുളപൊട്ടി,
ചെടിയായി മരമായി...
പൊള്ളുന്ന പൂക്കള്‍ പൂക്കുന്നു
ഓരോ പൂവും മുറിവുകളാവുന്നു..!!
                   **********
പ്രണയത്തിലേക്ക് ഞെട്ടറ്റ് വീഴുന്നത്
ആകാശക്കൊമ്പില്‍ നിന്ന്‍
നിന്റെ കൈതാങ്ങ് തേടി
താഴേക്ക് പതിക്കുന്ന തൂവല്‍ പോലെയാണ്...

ഞാനിപ്പോള്‍ ആകാശത്തിനും
നിനക്കുമിടയില്‍
കാറ്റിന്റെ ദിശയ്ക്കനുസരിച്ച്
ഭാരമില്ലാത്ത ആത്മാവായിരിക്കുന്നു..!!
                   **********
ഞാന്‍ കാണാതെ
എന്നെ കാണാതെ
തൊട്ടടുത്ത് വന്ന് പോവുന്ന നിഴലേ..!!
                   **********
നീ പൊടുന്നനെ ജനിക്കുന്ന
കാഴ്ചയുടെ, ശബ്ദത്തിന്റെ
ചിന്തയുടെ മിന്നലാണ്
                   **********
ഞാന്‍ നീയാല്‍ ...
ആഘാതമേല്ക്കുന്ന
വൈദ്യുതപ്രതിരോധമൊട്ടുമില്ലാതെ
തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരവും
                   **********
നിന്റെ ചിരിയുമ്മകള്‍
കൊഴിഞ്ഞെന്റെ
ഹൃദയത്തില്‍ മുളച്ച
ചുവന്ന പൂക്കള്‍ സാക്ഷി
                   **********
പ്രണയത്തിന്റെ
സമശീതോഷ്ണ മേഖലകളിലാണ്
വസന്തത്തിന്റെ കാടുകളെ
ഋതുക്കള്‍ക്ക് മാറ്റാനാവാത്തത്.!!
                   **********
ഭൂഗുരുത്വാകര്‍ഷണ ബലത്തിന്
പരിധിയുണ്ട്
എന്നാല്‍ നീയെന്ന എന്റെ ഭൂമിക്ക്
എന്റെ ശൂന്യാകാശങ്ങളില്‍
എവിടെയും ആകര്‍ഷണ ബലമുണ്ട്..!!
                   **********
മിഴിത്തീരത്ത്
പുഴയെ വരയ്ക്കുന്നു
കാത്ത് കാത്ത്
കനലായിപ്പോയ ഓര്‍മകള്‍

ഫെബ്രുവരിയില്‍ മുറിഞ്ഞ നോവുകള്‍


പ്രണയിക്കുമ്പോള്‍
ഞാനും നീയും ഒരേ ശലഭത്തിന്റെ
രണ്ട് ചിറകുകളാവുന്നു
               *********
ഞാനെത്ര തല്ലിക്കെടുത്തിയിട്ടും
കെട്ടുപോവാന്‍ സമ്മതിക്കാതെ
നീയെന്ന തീക്കനലുണ്ട് നെഞ്ചില്‍
               *********
നിന്നിലേക്ക്‌ ഞാന്‍
ഞെട്ടറ്റ് വീണ നിമിഷത്തിലേക്ക്
പുനര്‍ജനിക്കാനായെങ്കില്‍..!!
               *********
നീ രാജ്യമുപേക്ഷിച്ചതില്‍ പിന്നെ
അനന്തരാവകാശികളില്ലാതെ
എന്റെ പ്രണയം തീപെട്ടിരിക്കുന്നു..!!
               *********
ഇടയ്ക്ക് നിന്റെ ഓര്‍മകളെല്ലാം കൂടി
മനസ്സിലേക്ക് കയറി വരും
അവിടെ ഒട്ടും സ്ഥലമില്ലാതാവും
ഞാന്‍ സമ്മര്‍ദത്തിലാവും
എനിക്ക് ശ്വാസംമുട്ടും...
ഞാന്‍ നിന്നിലേക്ക്‌ മാത്രം തുറക്കാവുന്ന
എന്റെ ജനാലകള്‍ പരതും
അപ്പുറത്ത് നിന്നും നീ പൂട്ടിവെച്ചതിനാല്‍
തുറക്കാനാവാതെ വീര്‍പ്പ് മുട്ടും
               *********
ഞാനിപ്പോള്‍ നിന്റെ ഓര്‍മകളുടെ
സഞ്ചരിക്കുന്ന ഒരു സ്മശാനമായി..!!
               *********
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മമഴ
               *********
നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍...
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
               *********
ആ മഴയും പെയ്ത് തോര്‍ന്നു

ഒരാള്‍ പൊക്കം വെള്ളം
കുത്തിയൊലിച്ച് പോയി
               *********
ശൂന്യത , നിശ്ശബ്ദത, മൌനം
               *********
വേനല്‍ കടലിന്റെ അതിരിലേക്ക്
മഴ നോക്കി നോക്കി നീന്തണം
               *********
ഒറ്റയ്ക്കാവുക എന്നാല്‍
ആള്‍കൂട്ടത്തില്‍
നീ എന്നെ മാത്രം അവഗണിക്കുക
എന്നത് കൂടിയാണ്
               *********
നിന്റെ ചുംബനബാക്കി
തിരഞ്ഞിന്നലെയുറുമ്പുകള്‍
പുലരുവോളം കാത്ത് നിരാശരായി..!!
               *********
നീ ഒരു മഞ്ഞുതുള്ളി
എന്റെ ഉടലാകെ
ശിശിരകാലം പുതയ്ക്കുന്നു
               *********
നീ ഒരു പൂമ്പൊടി...
എന്റെ സിരകള്‍ തോറും
വസന്തം നടുന്നു
               *********
നീ ഒരു വേനല്‍
എന്റെ ഹൃദയമാകെ
ഗ്രീഷ്മകാലത്തീ പടര്‍ത്തുന്നു
               *********
നീ ഒരു വിഷാദം
എന്റെ ചിന്തയാകെ
ശരത്കാലമേഘമാക്കുന്നു
               *********
എത്ര തവണ നാടുകടത്തിയാലും
ഏതോ അദൃശ്യതുരംഗം വഴി
തിരിച്ചെത്തുന്ന ഓര്‍മകളാണ് നീ..!!
               *********
നീ എന്നെഴുതുമ്പോഴെല്ലാം
മഴ പെയ്യുന്നു
               *********
ആരാണ് നിന്നെയിങ്ങിനെ
മഴനൂലുകളില്‍ കോര്‍ത്തെടുക്കുന്നത്..!!
               *********
ഞാനയച്ച രണ്ട് ചുംബനങ്ങള്‍
നിന്റെ ജാലകവാതിലില്‍ തട്ടിത്തെറിച്ച്
ഉമ്മറത്ത് ചുണ്ട് പൊട്ടി കിടക്കുന്നു
               *********
നിന്നെയോര്‍ത്ത് അകാരണമായി
മരിച്ച് പോവുന്ന ദിനങ്ങള്‍..!!
               *********
പ്രണയത്തിലേക്ക് പരിവര്‍ത്തനം
ചെയ്ത് പോവുമോ എന്ന് ഭയപ്പെട്ട്
എന്റെ മുന്‍പില്‍ കണ്ണിമ പോലും
അനക്കാതിരിരുന്നൊടുവില്‍
നീയൊരു ശിലയാവുകില്‍...
നീയെന്നുരുകി വെണ്ണീറായി
ഞാന്‍ വെറുമൊരാത്മാവാകും
ഹൃദയത്തിലേക്കെന്റെ
ഉയിര്‍ നിറച്ച് ഞാന്‍ നിനക്ക് ജീവനാവും
               *********
പ്രണയം
എന്റെ ഹൃദയത്തില്‍ നിന്നും
നിന്റെ ഹൃദയത്തിലേക്ക് വലിച്ച് കെട്ടിയ
അദൃശ്യമായ വീണാ തന്ത്രികളാണ്...
നിന്റെ ഓരോ ഹൃദയ സ്പന്ദനങ്ങളും
എന്നില്‍ അടയാളപ്പെടുത്തുന്നു..!!
               *********
നിന്റെ ശ്വാസോച്ഛ്വാസഗതികള്‍ ഗണിച്ച്
നിന്റെ മൌനം പോലും വായിക്കാന്‍
ഞാന്‍ പഠിച്ചതില്‍ പിന്നെ
നമുക്കിടയില്‍ ഭാഷപോലും വേണ്ടാതായി...
               *********
നീയും ഞാനും ശ്വസിക്കുവോളം
നമ്മള്‍ പ്രണയഭാഷയിലേക്ക്
തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു..!!
               *********
ഒരു വാക്കിന്റെ
ചുംബനം കൊണ്ടെന്നെ
മരണത്തില്‍ നിന്നുപോലും
പുനര്‍ജനിപ്പിക്കുന്നതും
               *********
ഒരു മൌനനീരസം കൊണ്ടെന്നെ
പലയാവര്‍ത്തി കൊല്ലുന്നതും
നീ തന്നെ പ്രണയമേ..!!
               *********
നിന്റെ കരളില്‍ നിന്നൊരു
മേഘക്കീറ് ഞാന്‍
വാങ്ങി വെച്ചിട്ടുണ്ട്
               *********
അത് കൊണ്ടാണ് ...
നീ കറുക്കുമ്പോഴെല്ലാം
ഞാന്‍ കൂടെ പെയ്യുന്നത്
               *********
നിന്റെ ഒരു ചെറു ചലനത്തിന്റെ
ഇലയനക്കം പോലും കടന്നുവരാത്ത
കറുത്ത സങ്കടത്തിന്റെ കാട്ടിലാണ് ഞാന്‍
               *********
നിനക്ക് തീറെഴുതിത്തന്ന
എന്നെ നീ എന്ത് ചെയ്തു
പകരം ഞാന്‍ വാങ്ങിയ നിന്റെ
വേദനകള്‍ക്കിവിടെ സുഖമാണ്
               *********
നിന്നെ കാണാതിരിക്കാന്‍ കണ്ണ് നിറയുന്നു
               *********
നിന്റെ ഓര്‍മകളെ
ഉരുക്കിയുരുക്കി
ഒരിക്കലും വറ്റാത്ത
ഒരു കുപ്പി മഷിയാക്കി ഞാന്‍

നിന്റെ ഓര്‍മകള്‍ മാത്രം
കുടിച്ച് ജീവിക്കുന്നൊരു
പേനയായി ഞാന്‍

നിന്നെ പാനം ചെയ്ത്
മിഴിയൊഴുകുമ്പോഴാണ്‌
കവിതകള്‍ വരയ്ക്കപ്പെടുന്നത്
               *********
ഓരോ മുറിവുകള്‍ക്കും
ഞാനിപ്പോള്‍ നിന്റെ പേരിടുന്നു
നിന്നെ സങ്കടപ്പെടുത്താതിരിക്കാന്‍
ഞാന്‍ വേദനിക്കാതിരിക്കുന്നു..!!
               *********
നിന്റെ ഓര്‍മകള്‍ ആരോ മോഷ്ടിച്ചിരിക്കുന്നു
               *********
പൊടുന്നനെ വന്ന് നീ
ഏത് സിരയിലാണ് തൊട്ട് പോയത്
ഹൃദയകമ്പനങ്ങളിനിയും
താളത്തിലെത്തുന്നതേയില്ല..!!
               *********
നിന്റെ ചുണ്ടുകള്‍ക്കിടയില്‍
എവിടയാണ് നീ
സദാ ചിറകടിച്ച് നില്‍ക്കുന്ന
ഒരു മഴത്തുമ്പിയെ
ഒളിപ്പിച്ച് വെച്ചിരിക്കുന്നത്...

നീ ചുംബിച്ച് പോവുമ്പോഴെല്ലാം
ഉള്ളില്‍ അത് നിലയ്ക്കാതെ ചിറകടിക്കുന്നു
               *********
വേനലില്‍
എത്രപൊള്ളി പിടഞ്ഞാലും
നീ ഒന്ന് പെയ്താല്‍ മതി
എന്നിലാകെ വസന്തം വരാന്‍
               *********
ഒരു തുള്ളി പ്രണയ ചഷകത്തിലുണ്ട്
ഒരായിരം കോപ്പ വീഞ്ഞിന്റെ ലഹരി
               *********
സ്വപ്നത്തില്‍ നീയെന്നെ
ഉമ്മ വെയ്ക്കുമ്പോഴെല്ലാം
എന്റെ ആത്മാവ് പിടയുന്നു
ഞാന്‍ ഉണര്‍ന്ന് എന്നെ തിരയുന്നു..!!
               *********
നീ പോവുമ്പോഴൊന്നും
ഞാന്‍ ഒറ്റയ്ക്കാവാറില്ല
               *********
നീ എന്നില്‍ ബാക്കിയാക്കിപോയ
ഇടത്തിലൊരു വേദന പൂക്കും...
നിറയെ ഓര്‍മകളുടെ മധുരം കായ്ക്കും
രാപ്പകലുകള്‍ ഞാനതിന് കീഴെ തീര്‍ക്കും
               *********
വേദനകള്‍ അത്മാവിലേക്കിറ്റുമ്പോള്‍
കവിതക്കുഞ്ഞുങ്ങള്‍ പിറക്കുന്നു
               *********
മഴയുടെ അറ്റത്തെ
തോര്‍ച്ചയോര്‍ത്ത്
വ്യാകുലപ്പെടുന്നു
               *********
നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയ അറകളിലെ
അലമാരയിലെ പുസ്തകങ്ങള്‍
               *********
വാക്കുകള്‍ കനംവെച്ച് കനംവെച്ച്
പെയ്യാന്‍ വെമ്പി നില്‍ക്കുമ്പോള്‍
അതിരുകളില്‍ നിന്നൊരു കാറ്റ് വരുന്നു
വാക്കുകളെ കൊത്തിയെടുത്ത് പറക്കുന്ന
ഒരായിരം തീ പക്ഷികള്‍ വരുന്നു...
വാക്കുകള്‍ പഴുക്കുന്നു
പ്രണയം ചുവക്കുന്നു
ചുംബനങ്ങള്‍ പൊള്ളാതിരിക്കാന്‍
ഞാന്‍ കടലില്‍ ചാടുന്നു..!

Wednesday, February 17, 2016

അപ്പുറത്ത്

അപ്പുറത്ത് നീയുറക്കെ ചിരിക്കരുത്
അതിലൊരു ചിരിത്തുള്ളിയെന്നില്‍ വീണ്
ഞാന്‍ പുനര്‍ജനിച്ചാലോ..!!

ശ്വാസം

എന്റെ ശ്വാസം
നിന്നില്‍ വെച്ച് മറന്നതിനാല്‍
ഞാന്‍ മരിച്ച് പോയിരിക്കുന്നു..!!

മുറിവുകള്‍

നീ കൊട്ടിയടച്ച വാതിലിന്
മറുവശത്തുണ്ട് ഞാന്‍
മുറിവുകള്‍ തുന്നിയടച്ച ജനാലകള്‍
നിന്റെ ഓര്‍മകളുടെ ശീതക്കാറ്റ്കൊണ്ട്
പഴുക്കാതിരിക്കട്ടെ..!!

അത്രയ്ക്കും

നമ്മള്‍ അത്രയും ആത്മാര്‍ഥമായി
സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ
നമ്മളെ അത്രയ്ക്കും വേദനിപ്പിക്കാനാവൂ..!!

എന്റെ കവിത

നിന്റെ മൌനമാണ് എന്റെ കവിത

നിന്നെമാത്രം കാണുന്നത്

ഏത്
പൂവിനും പൂമ്പാറ്റയ്ക്കും
മഴയ്ക്കും മഴവില്ലിനും
അടുത്ത് നീ നിന്നാലും
നിന്നെയല്ലാതെന്‍ കണ്ണ്‍
കാണുകില്ല മറ്റൊന്നും

മഴ

ആകാശക്കൈകളില്‍ നിന്ന്‍
പിടിവിട്ട് പോവുന്ന വിഷാദങ്ങളാവും
മേഘമായി ഉരുണ്ട് കൂടുന്നതും
പിന്നീട് മഴയായി പെയ്യുന്നതും

അത് കൊണ്ട് തന്നെയാവും
മഴപെയ്യുമ്പോഴെല്ലാം ഓര്‍മകളില്‍
ഒരു വേദനക്കീറ് ചോരപൊടിക്കുന്നത്

എന്റെ ചിരി

എന്റെ ചിരിയെടുത്ത് പോയി
നിന്റെചിരിയില്‍ ചേര്‍ത്ത്
ഇങ്ങിനെ ഉച്ചത്തില്‍
ചിരിക്കാനായിരുന്നുവെങ്കില്‍
എന്റെ ചിരി മരിച്ചിട്ടില്ല
എന്നാശ്വസിക്കുന്നു ഞാന്‍

ഇറങ്ങിപ്പോവുമ്പോള്‍

ഇറങ്ങിപ്പോവുമ്പോള്‍
നീ ശബ്ദമുണ്ടാക്കാതെ
ഒരടയാളവും ബാക്കിവെക്കാതെ
നീ ഉണ്ടായിരുന്നു എന്ന്‍ പോലും തോന്നിപ്പിക്കാതെ
എന്നിലെ നിന്നെ കൊന്നിട്ട് പോണം..!!

വന്‍കരകള്‍

നമ്മള്‍ രണ്ട് വന്‍കരകള്‍
ഒന്നൊന്നിനോട് അടുത്താല്‍
ഭൂചലനം ഉണ്ടാവുന്നത്..!!

നിന്നെ തിരയുമ്പോള്‍

തുറക്കില്ലെന്ന്‍ ഉറപ്പിച്ച്
അടച്ചു വെച്ച പുസ്തകം
ഒരു വെളിപാട്പോലെ ചെന്ന് തുറക്കും

എഴുതിവെച്ചതെല്ലാം മാഞ്ഞ്പോയി
അവിടെ തീരെ അപരിചിതമായ ലിപിയില്‍
എഴുതിവെക്കപ്പെട്ട പുതിയ നിന്നെ വായിക്കും
എത്ര വായിച്ചിട്ടും അര്‍ത്ഥം മനസ്സിലാവാതെ
ഏതെങ്കിലും വാക്കുകളുടെ രൂപത്തിലെങ്കിലും
ഞാനുണ്ടോ എന്ന്‍ തിരയും
എന്നെ കാണാഞ്ഞ് ഞാന്‍ ഇറങ്ങിപ്പോരും

നിന്നെ എഴുതിയ എന്റെ പുസ്തകം
തുറന്ന്‍ നോക്കും
ഒരക്ഷരം പോലും മാറ്റമില്ലാതെ നിന്നെ കാണും
അടച്ചുവെക്കുമ്പോള്‍ തുടച്ചു നീക്കുന്ന,
പരിണാമം സംഭവിക്കുന്ന
നിന്റെ ലിപികളുടെ അത്ഭുതം ഓര്‍ക്കും

ഒരക്ഷരം പോലും മായ്ക്കാനോ
തിരുത്തി എഴുതാനോ കഴിയാത്ത
മറ്റെല്ലാ ലിപിയും മറന്നുപോയ
എന്നെ പഴിക്കും
മൊഴി വേണ്ടാത്ത ലിപി വേണ്ടാത്ത
സങ്കടത്തിന്റെ കറുകറുത്ത
കാട്ടിലേക്ക് കുടിയേറി
ഞാന്‍ ആദിമമനുഷ്യനാവും
മഹാമൌനിയാവും..!!

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍
എത്ര അകറ്റി കിടത്തിയാലും
ഉണരുമ്പോള്‍ എങ്ങിനെയാണ്
നീയെന്‍റെകൂടെ ഉണരുന്നത്..!!

എന്റെ ചിരി

ഉപേക്ഷിച്ച് പോവുമ്പോള്‍
എന്റെ ചിരി തിരികെ തരാന്‍
നീ മറന്നിരിക്കുന്നു..!!

എഡിറ്റ്‌ ചെയ്യാന്‍

ഓര്‍മകളെ ആവശ്യാനുസരണം
എഡിറ്റ്‌ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍
നമ്മള്‍ വെറും നമ്മളായിരുന്ന
കാലം വരെയുള്ളത് മാത്രം നിര്‍ത്തി
ബാക്കിയെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു...!!

നീ പോയതില്‍ പിന്നെ

നീ പോയതില്‍ പിന്നെ
ജനാലകളോ വാതിലോ ഇല്ലാത്ത
ഒരൊറ്റമുറിയാവുന്നു ഞാന്‍

രാവ് മുഴുവന്‍
ഓര്‍മകളുടെ തീ കാറ്റേറ്റ്
ഇടത്തെ ചുമരില്‍
ഒരു വാതില്‍വിടവ് പൊള്ളിയകലും
ആ പഴുതിലൂടെ നീ വീശാന്‍ തുടങ്ങും
പിന്നെ മുറി മുഴവന്‍ നീയാവും

പകലിലേക്ക് ഞാന്‍
മരിച്ച് വീഴുമ്പോള്‍
വേദനമാത്രം ബാക്കിയായി
വാതില്‍ പഴുത് മുറികൂടിയിരിക്കും
നീ ഇറങ്ങിപ്പോയിട്ടുണ്ടാവും
എനിക്ക് ഞാന്‍ മാത്രമായിട്ടുണ്ടാവും

ഞാന്‍ ശൂന്യമായ ഒരൊറ്റമുറിയാവും..!!

പ്രണയം

അത്രമേല്‍ വേദനിക്കുന്ന സ്നേഹമാണ് പ്രണയം

വിളഞ്ഞത്

വിതച്ചതെല്ലാം പൂക്കളായിരുന്നു
വിളഞ്ഞത് മുഴുവന്‍ വേദനകള്‍

അകലം

തൊട്ടടുത്ത് നില്‍ക്കുമ്പോള്‍
നമ്മള്‍ തമ്മിലുള്ള അകലം
മൌനത്തിന്റെ ഒരു കടലാഴമാവുന്നു..!!

ബാക്കി

ഇനിയും വഴിതെറ്റി
നീ വരാനില്ലാത്ത വഴിയില്‍
ഞാനിപ്പോഴും ബാക്കിയാണ്..

അവിചാരിതമായി ഒരു മഴ

അവിചാരിതമായി ഒരു മഴ,
പൊള്ളുന്ന വേനലിലേക്ക്
ഒന്ന്‍ നനയാന്‍ പോലും പെയ്യാതെ
ഉള്ളുരുക്കം കൂട്ടി ചാറിപ്പോയി

മൌനമായിരിക്കുക എന്നത്

ഒരുപാട് പറയാനുണ്ടാവുമ്പോള്‍
മൌനമായിരിക്കുക എന്നത്
സംഭരണ പരിധിയേക്കാള്‍
ജലനിരപ്പുയര്‍ന്ന അണക്കെട്ട്പോലെ
മന:സംഘര്‍ഷപരിതമാണ്

നോവോര്‍മകളേ.

ഇലഞരമ്പുകള്‍ പോലും
പിളര്‍ന്നടരും വിധത്തില്‍
നീയെന്നെയിങ്ങിനെ
പിടിച്ചുലയ്ക്കാതെയെന്റെ
നോവോര്‍മകളേ..!!

ഞാനെന്റെ ഉള്ളില്‍ തന്നെ തനിച്ചാവുന്നു..!

ഇപ്പോള്‍ നീ വരുമ്പോഴേക്കും
ഞാന്‍ എന്നില്‍ കയറി കതകടക്കും
എന്നിട്ടും മേല്‍കൂരമുറിവിലൂടെ
ഒരോര്‍മത്തുള്ളി ചോരും
അതെന്റെ നെറുകില്‍ വീഴും
ഞാന്‍ ആസിഡെന്നപോലെ പൊള്ളും
ഞരമ്പുകള്‍ തോറും നോവ്‌ ചാറും
നീ പാകിപ്പോയ ആ മുള്ളുകള്‍ ചങ്കിലുടക്കും
ഞാന്‍ എന്നോട് തന്നെ കരയും
ഞാന്‍ എന്നെ തന്നെ പഴിക്കും

നീ പോയിട്ടും കതകാരോ തുറന്നിട്ടും
ഞാനെന്റെ ഉള്ളില്‍ തന്നെ തനിച്ചാവുന്നു..!

സങ്കടമേഘങ്ങള്‍

ഇരുട്ട് മൂടി ആര്‍ത്തലച്ച്
പെയ്തേക്കാമെന്ന സങ്കടമേഘങ്ങള്‍
പെയ്യാതെയുറയുന്നു
അവ നിന്നെവരയ്കയാല്‍..!!

ഞരമ്പുകള്‍

ഞരമ്പുകള്‍ പുഴകള്‍
ചേരാന്‍ ഒരു കടലില്ലാത്ത
ചുവന്ന ഉപ്പ്നോവിന്‍റെ തുള്ളികള്‍

സത്യാഗ്രഹം

ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും
കിനാവിന്റെ പടിക്കൽ വന്നിങ്ങിനെ
സത്യഗ്രഹമിരിക്കാൻ
ഞാൻ നിന്നെ ഇറക്കിവിട്ടതല്ലല്ലോ..!!

നോവുകള്‍

എനിക്കെന്റെ നോവുകള്‍ മാത്രം തരിക
ഞാനവയാവോളം കുടിച്ച് ജീവിക്കട്ടെ..!!

പ്രണയം

ജീവനോടെ മരിച്ച ഒരാത്മാവാണെന്റെ പ്രണയം

ആഘാദം

നിന്നെ കാണുമ്പോഴേക്കും
ആഘാദമേല്‍ക്കാന്‍ തക്കവണ്ണം
ചാലകമായി ഏത് ലോഹമാണ്
നീ എന്നില്‍ നിക്ഷേപിച്ച് പോയത്..!!

നുണ

നീ പറയുന്ന ചില സത്യങ്ങള്‍
നുണയെന്ന്‍ കരുതാനാണ്‌ എനിക്കിഷ്ടം

അനുകരണം

മാനസിക ചോദനകള്‍ക്ക്
ലോകത്തെവിടെയെങ്കിലും
അനുകരണം ലഭ്യമാകുമായിരുന്നെങ്കില്‍
നിന്നെപോലെ ഒരു നിന്നെ
ഞാനെന്നേ സ്വന്തമാക്കുമായിരുന്നു..!!

ശരശയ്യ

നിന്റെ സ്മരണകളുടെ
ശരശയ്യയില്‍ ഞാന്‍
മൃത്യുകാത്ത് കിടക്കുന്നു

ഒരോര്‍മക്കടലാസ്

നീ നനഞ്ഞ ഒരോര്‍മക്കടലാസ്
ഞാനെത്ര മണ്ണില്‍ ഉപേക്ഷിച്ചിട്ടും
മറവിയുടെ ചിതലരിക്കാത്ത അത്ഭുതം..!!

വ്യര്‍ഥം

കോട്ടകള്‍
കാവല്‍ക്കാര്‍
കിടങ്ങുകള്‍
പീരങ്കികള്‍
തുരങ്കങ്ങള്‍

എന്റെ ഹൃദയത്തില്‍ നിന്നൊളിക്കാന്‍
നിനക്ക് വ്യര്‍ത്ഥമേതുരുക്ക് കവചം പോലും... !!

പകരം വീട്ടുന്നു..!!

പിണങ്ങുമ്പോള്‍ നീ പറയുന്ന
ഓരോ കുത്തുവാക്കുകളിലും
പൊള്ളിപ്പിടയുമ്പോള്‍ പോലും
ഞാന്‍ നിന്നെ സ്നേഹിക്കാതിരുന്നിട്ടില്ല

നീ പകര്‍ന്ന ഓരോ മുറിവുകള്‍ക്കും
നീ അതില്‍ പുരട്ടുന്ന എരിവുകള്‍ക്കും
അത്രയും അത്രയും നിന്നെ സ്നേഹിച്ച്
ഞാന്‍ പകരം വീട്ടുന്നു..!!

മുനയുള്ള ഓര്‍മകള്‍

നീ വന്ന്‍ ജാലകം തുറക്കായ്കയാല്‍
ഉണരാതിരുന്നിരുന്നു എന്റെ പകലുകള്‍
നീ പോവുമ്പോള്‍ കതക് ചരായ്കയാല്‍
ഉറങ്ങാതിരുന്നിരുന്നു എന്റെ രാത്രികള്‍


ഞാനിപ്പോള്‍ ഉറക്കത്തിലെല്ലാം ഉണര്‍ന്നിരിക്കുന്നു..!!

ഉറങ്ങാതെ ഉണര്‍ന്ന്‍

നീ വന്ന്‍ ജാലകം തുറക്കായ്കയാല്‍
ഉണരാതിരുന്നിരുന്നു എന്റെ പകലുകള്‍
നീ പോവുമ്പോള്‍ കതക് ചരായ്കയാല്‍
ഉറങ്ങാതിരുന്നിരുന്നു എന്റെ രാത്രികള്‍


ഞാനിപ്പോള്‍ ഉറക്കത്തിലെല്ലാം ഉണര്‍ന്നിരിക്കുന്നു..!!

സ്വപ്നങ്ങള്‍

നീ വിലക്കേര്‍പ്പെടുത്തിയതറിയാതെ
സ്വപ്‌നങ്ങള്‍ ഇന്നലെയും
അതിരുകള്‍ക്കിപ്പുറത്ത് പൂവിട്ടു..!!

നീയും ഞാനും

നീ മഴ
ഞാന്‍ മരം
നീ പെയ്ത് പോയിട്ടും
ഞാന്‍ തോരാതെയിരിക്കുന്നു..!!

ഞാന്‍

വരികളില്‍ നിന്ന്‍ നീ
ഇറങ്ങിപ്പോയത്തില്‍ പിന്നെ
ഞാന്‍ മുഴുമിപ്പിക്കാനാവാത്ത
ഒരൊറ്റവരിക്കവിതയായി..!!

വേദന

നിന്റെ വാക്കുകള്‍കൊണ്ട്
ഞാന്‍ മുറിഞ്ഞതേയില്ലായിരുന്നു.
ഇപ്പോള്‍ ഇളക്കി മാറ്റാനാവാതെ
അതിന്റെ മുനകള്‍ ഹൃദയത്തില്‍
ചോര പൊടിക്കുന്നു
മരണത്തോളം ഞാന്‍ വേദനിക്കുന്നു.

അപരിചിതര്‍

അത്രയും രണ്ട് പരിചിതര്‍ക്കേ
അത്രയ്ക്കും രണ്ടപരിചിതരാവാന്‍ കഴിയൂ..!!

ഒരോര്‍മ മരം

നീ എന്ന വേദനയുടെ അത്രയും
ആഴത്തില്‍ വേരാഴ്ത്തി
ഒരോര്‍മ മരം മുളച്ച് വരും
അതില്‍ എന്റെ മുറിവുകള്‍ പൂക്കും...!!

പുഴ

മഞ്ഞുപുതച്ച് ഒരു പുഴ
നേരം പുലര്‍ന്നതറിയാതെ
വെയില്‍ കായുന്നു..

ക്ഷമ

ക്ഷമ,
ചിന്തകളുടെ ഡയാലിസിസ്
ദിവസങ്ങളോളം നടത്തിയും
ഒരിറ്റ് പോലും തെളിയാത്ത
എന്റെ മനോവിചാരങ്ങളോട്..!!

തിരികെ വിളിക്കുന്ന പ്രണയങ്ങള്‍

ഇടയിലേതോ സ്റ്റേഷനില്‍
ഇറങ്ങിപ്പോയ പ്രണയത്തെ
ഒരു തീവണ്ടി ചൂളംവിളിച്ച്
തിരികെ വിളിക്കുന്നു..!!

അകമേയുള്ള മുറിവുകള്‍

കണ്ണുകള്‍ ഉള്ളിലേക്ക്
പെയ്യുന്നതിനാല്‍
അകമേയുള്ള മുറിവുകള്‍
ഉണങ്ങുന്നേയില്ല..!!

രക്തപുഷ്പങ്ങള്‍

ഇനിയെന്‍റെ ഹൃദയത്തില്‍
നീ ചാലുകീറിയ മുറിപ്പാടുകള്‍ തോറും
രക്തപുഷ്പങ്ങള്‍ പൂക്കുന്ന ചെടികള്‍ നടണം
ഞരമ്പുകള്‍ തോറും വേരിറങ്ങി
എന്റെ രക്തം കുടിച്ച് പൂക്കാന്‍..!!

ഞാന്‍ മാത്രം

നിന്റെ പരമാധികാരത്തിന്റെ
വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഞാന്‍
മരിച്ചു പോയിരിക്കുന്നു..
ഞാന്‍ നൊന്തു പെറ്റ കവിതക്കുഞ്ഞുങ്ങളെ
ഞാന്‍ കഴുത്തറുത്ത് കൊന്നിരിക്കുന്നു.


അതിരുകള്‍ക്കപ്പുറം
ഞാന്‍ ഞാന്‍ ഞാന്‍ മാത്രം

പിരിഞ്ഞു പോവുക എന്നത്

പിരിഞ്ഞു പോവുക എന്നത്
ഒരവസാനമല്ല തുടക്കമാണ്
നിശ്ചലമായ ഹൃദയവും പേറി
മുറിപ്പാടുകളിലൂടെയുള്ള യാത്ര..!!

പകരം

നിന്റെ എന്റെയും
വിരലടയാളത്തിന്റെ
സൂക്ഷ്മതപോലെ
നിനക്ക് പകരം ഒരു നീയോ
എനിക്ക് പകരം ഒരു ഞാനോ
ഈ ലോകത്ത് പിറക്കുകയേയില്ല..!!

Thursday, February 11, 2016

ചഷകം

എന്റെ പ്രണയ പാനപാത്രം നിറയെ
നീ ചഷകം കോരി നിറയ്ക്കുക
മധുവെന്നോളം അത്
പാനം ചെയ്ത് പാനം ചെയ്ത്
എനിക്ക് നിന്റെ കാല്‍കീഴില്‍ മരിച്ച് വീഴണം..!!

അത്ഭുതം

മരിച്ചാല്‍ പോലും എന്നെ
വന്ന്‍ കാണാന്‍ സാധ്യതയില്ലാത്ത
നിന്നെ അത്രയ്ക്കത്രയും സ്നേഹിക്കുന്നു
എന്നതിന്‍ മീതെ എന്ത് ലോകാത്ഭുതമാണുള്ളത്..!!

ചെമ്പകം

വാക്കുകള്‍ പൂക്കാന്‍ പാകത്തില്‍
ഹൃദയത്തില്‍ ആഴത്തില്‍
നീ എപ്പോഴായിരുന്നു ഈ ചെമ്പകം നട്ടത്...!!

ഓര്‍മയുറുമ്പുകള്‍

നീ എന്നെഴുതുമ്പോഴെല്ലാം
ഏത് ഉറുമ്പ്‌ മാളങ്ങളില്‍ നിന്നാണ്
ഓര്‍മകളിങ്ങിനെ വരിയായി ഹാജരാവുന്നത്..!!

ഒറ്റവരിയായത്

എന്റെ കവിതയുടെ
മൂന്നാമത്തെ വരിയില്‍ നിന്നാണ്
നിന്നെ കാണാതായത്

പിന്നീട് രണ്ടാം വരിയും
നിന്റെ കൂടെ പോയാതോടെ
ഞാന്‍ ഒരൊറ്റവരിക്കവിതയായി..!!

ഋതു

നീ ഋതു
ഞാന്‍ പ്രകൃതി
നീ എന്നില്‍ നിന്റെ വികാരങ്ങള്‍
പകര്‍ത്തിക്കൊണ്ടേയിരിക്കുന്നു..!

നദി

നീ നദി
ഞാന്‍ മരം
നീ മെലിയുമ്പോഴെല്ലാം
ഞാന്‍ ഉണങ്ങുന്നു..!!

തീരം

നീ എന്ന്‍ കേള്‍ക്കുമ്പോഴൊക്കെ
ഞാനൊരു കടലാവും നീ കരയും
എത്തിപ്പിടിക്കാന്‍ ഞാന്‍ തിരയാവും
നനയാതിരിക്കാന്‍ നീ അതിരോളം തീരമാവും

ഹൈഡ്രജന്‍ ബലൂണ്‍

നിന്റെ ഓര്‍മകള്‍ കൊണ്ട് നിറഞ്ഞ
ഹൈഡ്രജന്‍ ബലൂണാവുന്നു ഞാന്‍

അതിരുകളില്ലാത്ത ആകാശത്തില്‍
ഞാന്‍ സ്വതന്ത്ര സഞ്ചാരത്തിലാണ്

മൌനത്തിന്‍റെ പരിച

വാക്കിന്‍റെ വാളിനേക്കാള്‍
ശക്തമാണ് നിന്റെ
മൌനത്തിന്‍റെ പരിച

ഇടനെഞ്ച്

അനിര്‍വചനീയമായ
നോവുകള്‍ പൂക്കുന്ന
ഹൃദയത്തിലെ ഒരിടം

ക്ഷമ

ക്ഷമിക്കണം സഖീ,
എന്നെ തൂക്കിക്കൊന്നേക്കുക
സ്വപ്നം കാണരുതെന്ന തിട്ടൂരം തെറ്റിച്ച്
ഞാന്‍ ഭവതിയെ എന്നും സ്വപ്നം കാണുന്നു..!!

നിര്‍വികാരത,

നിര്‍വികാരത,
അടിയൊഴുക്കുള്ള കടലിന്റെ
മുകള്‍ പരപ്പിലെ ശാന്തതയാണ്

ബലൂണ്‍

നീ നിറഞ്ഞ് നിറഞ്ഞ്
പൊട്ടിപ്പോയേക്കാവുന്ന
ബലൂണായി ഞാന്‍

തെരുവില്‍

ഇനിയീ തെരുവില്‍
അക്ഷരങ്ങള്‍ ഗളമറ്റ് വീഴും
ചങ്കില്‍ പാകിയ മൌനവിത്തുകളെല്ലാം
ഭൂമിയില്‍ കൊഴിയും, മുളയ്ക്കും
ഇനി നീ വരുമ്പോള്‍ അവയോട് സംവദിക്കുക്ക..!!

മേല്‍ക്കൂര

തോരാതെ നീ പെയ്യുമ്പോഴെല്ലാം
എന്റെ മേല്‍ക്കൂര കാറ്റെടുക്കുന്നു..!!

അതിരുകളിലേക്ക്

നിന്റെ അരുതായ്കയുടെ
അതിരുകളിലേക്ക് പടരുന്നു
എന്റെ അനിയന്ത്രിത വള്ളികള്‍

മോഹഭംഗങ്ങള്‍

മോഹഭംഗങ്ങളെ വാരിയെടുത്തോടുന്നു..
വീണു പോവാതിരുന്നാല്‍ മതിയായിരുന്നു..!!

കണ്ണ്‍

നീ നിറഞ്ഞും
തുളുമ്പാതെ കണ്ണേ..!!

ഭൂചലനം

നീ ഹൃദയത്തില്‍ ആഴത്തില്‍
മുളപൊട്ടുന്ന ഭൂചലനമാണ്

മറവി

ദിനേന ദിനചര്യപോലും
മറന്നുപോവുന്നൊരു ഞാന്‍,
ഇനിയും നിന്നെ മറക്കുന്നില്ലല്ലോ..!!

വാക്ക്

മഴ പെയ്യുമ്പോഴെല്ലാം
ഞാന്‍ ഭൂമിയില്‍ തിരയാറുണ്ട്
നിന്‍റെ മൌനം മുളച്ച്
വാക്കായ ഒരുചെടിയെങ്കിലും

മഴ

ഒരൊറ്റ മഴയില്‍
ഒരായുസ്സ് മുഴുവന്‍ നനയുന്നു

ഇരുട്ട്

ഇരുട്ട്
ഒരൊറ്റ നിറത്തില്‍ ചായം തേച്ച
എന്റെ സങ്കടത്തിന്റെ ചുമരാണ്

ഞാനിപ്പോള്‍ ഇരുട്ടിനുള്ളിനാണ്

സ്മശാനം

നമ്മള്‍ ആശയങ്ങള്‍ പങ്കുവെച്ചിരുന്ന
തെരുവിലെ പൂന്തോട്ടമിപ്പോള്‍
ഒരു സ്മശാനമായിരിക്കുന്നു

മൌനത്തിന്റെ വാള്‍ത്തലയേറ്റ് മരിച്ച
വാക്കുകളുടെ ചുടലപ്പറമ്പ്..!!

ഹൃദയകമ്പനങ്ങള്‍

ഹൃദയ കമ്പനങ്ങള്‍ക്ക്
ദൂരപരിധിയില്ലാത്ത കാലത്തോളം
നിനക്ക് നിന്റെ ചുണ്ടുകളെ മാത്രമേ
മൂടി വെക്കാനാവൂ

സ്വപ്‌നങ്ങള്‍

ക്ഷമിക്കണം
എന്റെ സ്വപ്നങ്ങള്‍ ഇന്നലെ
വഴിതെറ്റി നിന്റെ വാതിലില്‍ വന്നിരുന്നു.
നീ ഉറങ്ങാതിരുന്നതിനാല്‍
കയറാനാവാതെ തിരിച്ച് പോന്നു

ശ്വാസകാണിക

ശ്വാസോച്ഛ്വാസങ്ങളില്‍
ഏത് കണികയുടെ കൂടെയാണ്
നീ ഓരോ നിമിഷവും
കയറി ഇറങ്ങുന്നത്

എത്ര ശ്വസിച്ചാലും
തികയാത്ത ഓക്സിജനായി
നീ രൂപാന്തരപ്പെട്ടിരിക്കുന്നു.

വൈദ്യുതപ്രവാഹം

നീ എന്ന്‍ മിന്നുമ്പോഴെല്ലാം
ഒരു വൈദ്യുതപ്രവാഹം
പെരുവിരലില്‍ നിന്ന്‍
തലച്ചോറിലേക്ക് പ്രവഹിക്കുന്നു.


ഞാന്‍ നീയെന്ന വൈദ്യുതിയുടെ അതിചാലകമാണ്..!!!

ഓര്‍മക്കാറ്റ്

എന്‍റെ വിരഹത്തിന്‍റെ
നോവുപാടങ്ങളില്‍
താനേ പൊടിഞ്ഞ മുറിവുകളില്‍
നിന്റെ ഓര്‍മകളുടെ നനഞ്ഞ കാറ്റേറ്റ്
പിടയുന്നിതെപ്പോഴും ഞാന്‍

ഒരിടം

അത്രയും ശൂന്യമാക്കപ്പെട്ട
ഹൃദയത്തിലെ ഒരിടം

പരീക്ഷ

നീ എന്നെഴുതുമ്പോള്‍
തോറ്റ് പോവുന്നൊരു
പരീക്ഷയാണ് ഞാന്‍

വാക്കുകളുടെ താക്കോല്‍

വാക്കുകളെയാകെ
വിഴുങ്ങിക്കളയാന്‍
നിന്റെ മൌനത്തിനാവുന്നു

നീ എന്റെ വാക്കുകളുടെ താക്കോലാണ്

ദൂരം

ഇനിയുമെത്ര ദൂരം
മാറി നില്‍ക്കണം ഞാന്‍
എന്നില്‍ ഞാന്‍ കൊളുത്തിയ
നീയാം തിരിയൊന്നണയുവാന്‍

ഭ്രാന്തന്‍

നീ എന്ന മരുഭൂവില്‍
മരുപ്പച്ച തേടിയിറങ്ങിയ
ഇടയനാണ് ഞാന്‍

ആട്ടിന്‍ പറ്റങ്ങളാല്‍
ഉപേക്ഷിക്കപ്പെട്ട്
തിരിച്ച് നടക്കാന്‍
വഴികള്‍ പോലും മായ്ക്കപ്പെട്ട്
ഒറ്റക്കായൊരു ഭ്രാന്തന്‍

സഞ്ചാരി

നീ എന്ന ദ്വീപില്‍ ഒറ്റപ്പെട്ട
സഞ്ചാരിയാണ് ഞാന്‍

മുറിവുകള്‍

നീ പിഴുതെടുത്തുപോയ
ചെമ്പകത്തൈ വേരുമുറിവുകള്‍
ഉണങ്ങാതിന്നും തായ് വേര് തേടുന്നു

കാട്

നീ നടന്ന്‍ തീര്‍ത്തതും
ഇപ്പോള്‍ ഉപേക്ഷിച്ചതുമായ
വഴി നീളെ കാട് പൂത്തിരിക്കുന്നു
കറുത്ത സങ്കടത്തിന്റെ കാട്

അകക്കാഴ്ചകള്‍

പുറം കാഴ്ചകളില്‍ നിന്ന്‍
മുഖംതിരിക്കാം
അകക്കാഴ്ചകളില്‍ നിന്ന്‍
മനം തിരിക്കാനാവില്ലല്ലോ

തോന്നല്‍

വെറും തോന്നലെന്ന്‍ ഉറപ്പുള്ള
തോന്നലുകളായിട്ടുപോലും
തോന്നാതിരിക്കാന്‍ തോന്നാത്ത
ഒരു തോന്നലാണ് നീ

Monday, February 8, 2016

വേവുന്ന മൌനം

വാക്കിന്‍റെ കനലിനാല്‍
പൊള്ളുന്നതിനും മീതെ
വാക്കില്ലാ മൌനത്താല്‍
വെന്ത്പോവുന്നു..!!

മൌനം

മൌനം,
ശബ്ദമില്ലാത്ത ഹൃദയ ഭാഷണമാണ്

സ്നേഹ ദൂരങ്ങള്‍

ഓരോ സ്നേഹവാക്കിനും
എത്ര അകലമാണ് നീ സൂക്ഷിക്കുക
ഒടുവില്‍ ഭൂമിയെ ചുറ്റി നീയെന്‍റെ
അത്രയും അടുത്താവുമായിരിക്കും

പുനര്‍ജനി

എത്രയോകാതം പിന്നിലേക്ക്
മരിച്ചു വീണിരിക്കുന്നു
ഇനി ആദ്യം ജനിക്കണം

ഒഴുകിപ്പോവാതെ

ഞാൻ അപ്പഴേ പറഞ്ഞതായിരുന്നു
ഒരു മലവെള്ളപ്പാച്ചിലിലും
നീ ഒലിച്ച് പോവില്ലെന്ന്
ഒരരികത്ത് ബാക്കിയാവുന്നിപ്പോഴും നീ

ബാക്കിയാവുന്ന നീ

നിന്‍റെ രഥം പൂട്ടിയ കുതിരകള്‍
വഴിതെറ്റിയെങ്കിലും
നിനക്ക് ഞാന്‍ ചുമരെഴുതിയ
തെരുവിലൂടെ വരാനിടയായാല്‍
നീ അശ്വവേഗം കുറയ്ക്കുക
എന്റെ അക്ഷരങ്ങളില്‍ നിന്നും
ബാക്കിയുള്ള നിന്നെ പറിച്ചെടുത്ത്കൊള്‍ക


നിനക്ക് വെറുമൊരു ഞാനും
എനിക്ക് വെറുമൊരു നീയും മാത്രം
ബാക്കിയാവട്ടെ..!!

ഇല്ലാതാവാന്‍

നീ എന്ന ഒന്നില്ലെന്നും
നീ ഉണ്ടായിരുന്നില്ലെനും
നീ ഇനി ഒരിക്കലും ഉണ്ടാവില്ലെന്നും
ഞാനെന്നോട് ആണയിടുന്നു

മിണ്ടാട്ടം

നീ മിണ്ടാതിരിക്കുമ്പോഴാണ്
ഞാന്‍ മിണ്ടിക്കൊണ്ടേയിരിക്കുന്നത്.

ഭ്രാന്തന്‍

വിജനമായ തീരത്ത്
തിരതിന്ന്‍ തീര്‍ക്കുന്ന
അക്ഷരങ്ങള്‍ക്ക്മേല്‍
സ്വപ്‌നങ്ങള്‍ വരയ്ക്കുന്നു
ഞാനെന്ന ഭ്രാന്തന്‍..!!

ജപ്തി

മുതലും പലിശയും
അടച്ച് തീര്‍ത്തിട്ടും
പഴയ പ്രണയകടങ്ങളെല്ലാം
ജപ്തി ഭീഷണി മുഴക്കുന്നു..!!

നീ പെയ്തത്‌

മഴ തോര്‍ന്നു
വേനല്‍ പൊള്ളുന്നു
എന്നിട്ടും നനവ് മാഞ്ഞിട്ടില്ല

വേലി

അരുതുകളുടെ അതിരുകളില്‍
ഞാന്‍ വേലി കെട്ടുന്നു

നുണകള്‍

നീയും ഞാനും രണ്ട് നുണകള്‍
എത്ര നുണഞ്ഞാലും
അലിയാത്ത കയ്പ്പുകള്‍

Tuesday, January 5, 2016

എങ്കിലും ഞാന്‍ നന്ദി പറയുന്നു

എങ്കിലും ഞാന്‍ നന്ദി പറയുന്നു
ഞാന്‍ കോരിക്കുടിച്ച വേദനകള്‍ക്ക്
ഞാന്‍ നീയെന്നുരുകിയുറങ്ങാത്ത രാവുകള്‍ക്ക്‌
ഞാന്‍ നീയെന്നുറങ്ങിയുണരാത്ത പകലുകള്‍ക്ക്

എങ്കിലും ഞാന്‍ നന്ദി ചൊല്ലുന്നു
ഞാന്‍ നീയെന്ന്‍ സങ്കല്പ്പിച്ച മുറിവുകള്‍ക്ക്
ഞാന്‍ നിന്റെയൊപ്പം നടന്ന കിനാവുകള്‍ക്ക്
ഞാന്‍ ശബ്ദം നല്‍കിയ നിന്റെ മൌനങ്ങള്‍ക്ക്

എങ്കിലും ഞാന്‍ നന്ദിയോതുന്നു
നീ തിരിച്ചറിയാതെ പോയ സ്നേഹത്തിന്
നീ എഴുതിത്തള്ളിയ എന്റെ വിചാരങ്ങള്‍ക്ക്
നീ പെയ്യാതെ ഞാന്‍ നനഞ്ഞ മഴകള്‍ക്ക്

എങ്കിലും ഞാന്‍ നന്ദി അറിയിക്കുന്നു
നീ എന്ന ഒന്നില്ലെന്നറിയിച്ച നിന്നോട്
എന്നിട്ടും ഇല്ലാതാവാന്‍ കഴിയാത്ത എന്നോട്
ഇനിയും ഞാന്‍ മുക്തമാവാത്ത നീ എന്ന ലോകത്തോട്‌

നീ

തോന്നലുകളാണെന്നറിഞ്ഞിട്ടും
തോന്നാതിരിക്കാന്‍ കഴിയാത്ത
ചില തോന്നലുകളാണ് നീ

ഒറ്റ

മാനസികമായി തനിച്ചായ ഒരാളെ
അതില്‍നിന്ന്‍ രക്ഷിക്കാന്‍
ഏതൊരാള്‍കൂട്ടത്തിനുമാവില്ല..!!

മുറിവുകള്‍

ഞാന്‍ വേദനിച്ച മുറിവുകള്‍
നീ അറിഞ്ഞിരുന്നില്ലെന്ന
തിരിച്ചറിവിപ്പോള്‍
നെടു നീളത്തില്‍ ഒരു തിരുമുറിവായി

അനുവാദം

തോന്നുമ്പോള്‍ തോന്നുമ്പോള്‍
അനുവാദം കൂടാതെ കയറിവരാന്‍
നിനക്കാരാണെന്റെ ഹൃദയം
തുറന്ന്‍ തരുന്നത്...!!!

അടുത്ത ജന്മത്തില്‍

അടുത്ത ജന്മത്തില്‍
എനിക്കൊരു കഠിന-
ഹൃദയത്തിനുടമയാവണം

വെറുതെ പൂക്കുന്ന
പ്രണയങ്ങളെയാകെ
അടിച്ച് വൃത്തിയാക്കണം

വിരഹത്തിലിങ്ങിനെ
വേവാതിരിക്കണം

ഉപേക്ഷിച്ച് പോവുന്നവരോട്
ഒട്ടും വേദനതോന്നാതെ
യാത്ര പറയണം

വിഷാദങ്ങളെ പടിക്ക് പുറത്താക്കണം

എനിക്കെന്നെ കുറിച്ച് മാത്രം
ചിന്തിച്ച് ജീവിക്കണം

മഴ

മഴ ചാറിത്തീരുന്നു
പുഴ നനയുന്നു
പിന്നെ ശാന്തമായൊഴുകുന്നു

ഉയിര്‍ കാക്കാന്‍

മണല്‍ചുട്ട കരയില്‍
പൊള്ളിപ്പിടയുന്നു ഞാന്‍
ഉയിരുണങ്ങാത്തൊരു
ചെറുമത്സ്യമായ്

വര്‍ഷമേഘമേ നിന്‍
പെയ്ത്ത് കാക്കുന്നു ഞാന്‍
ഒന്നുമ്മവെച്ചെന്‍റെ
ഉയിരുകാക്കുവാന്‍

രൂപമാറ്റം

ഹൃദയത്തില്‍ ഇത്രയും
പ്രകമ്പനങ്ങള്‍ വരുത്താന്‍ തക്കവണ്ണം
ഏത് രാസ സമവാക്ക്യത്തിലാണ്
നീ എന്നെ രൂപമാറ്റം വരുത്തിയത്..!!!

എന്നെക്കൂടി

ഇനി നീ വരുമ്പോള്‍
നിന്നെ തിരഞ്ഞുപോയ
എന്നെ കൂടി കൂടെ കൊണ്ടുവരണം

ഭീകരത

ഒറ്റക്കായിപ്പോവുന്നതിനേക്കാള്‍ വലിയൊരു ഭീകരതയില്ല..!!

നീയില്ലാത്ത ആകാശം

നീ ഇല്ലാതെ പൂക്കുന്ന ആകാശത്തിന്
എന്തൊരു ശൂന്യതയാണ്..!!

നമ്മളെ പോലെ

എന്നെ പോലെ വേറൊരു ഞാന്‍
വേറെ ഉണ്ടാവുകില്‍
നിന്നെപോലെ വേറൊരു നീയും
വേറെ ഉണ്ടാവുമായിരിക്കും

വേനല്‍

നിന്റെ മൌനമേഘങ്ങള്‍
കാറ്റടിച്ച്, കൂട്ടിയിടിച്ച്
ഇടിവെട്ടി മിന്നല്‍ പായിച്ച്
ആര്‍ത്തലച്ച് പെയ്യുംവരെ
ഞാന്‍ വറ്റി വരണ്ട വേനലാവും

എല്ലാം മിഥ്യയാണ്

എന്റെ സ്നേഹവും നിന്റെ മൌനവും
എന്റെ വിരഹവും നിന്റെ കരളുറപ്പും
എന്റെ പിടച്ചിലും നിന്റെ നിസംഗതയും
എല്ലാം എല്ലാം മിഥ്യയാണ്


എന്നിട്ടും എനിക്ക് വേദന തോരുന്നില്ലല്ലോ..!!

തകര്‍ന്നത്

നിനക്ക് ഊഹിക്കാനാവുമോ
ഞാന്‍ അത്രയ്ക്കും തകര്‍ന്നതും
ചില്ലുടഞ്ഞകം കിലുങ്ങുന്ന ഫ്ലാസ്ക് പോലെ
നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട് വിഭ്രാന്തിയിലായതും

ഭ്രാന്ത്

നിന്നെ പ്രണയിച്ച് തുടങ്ങിയത് മുതല്‍ക്കാണ്
പുറത്താരോടും മിണ്ടാതായതും
അകത്തെ നിന്നോട് മിണ്ടിക്കൊണ്ടേ ഇരിക്കുന്നതും
എനിക്ക് ഭ്രാന്താണെന്ന് നീ പോലും മുദ്രകുത്തിയതും..!!

തനിച്ചാക്കിപ്പോയവര്‍

തനിച്ചാക്കിപ്പോയവര്‍
തനിച്ചായിപ്പോയവരെ
ഓര്‍ക്കുന്നേ ഉണ്ടാവില്ല

എന്നിട്ടും,
തനിച്ചായിപ്പോയവര്‍
തനിച്ചാക്കിപ്പോയവരെ
ഓര്‍ക്കാത്ത നിമിഷങ്ങളില്ല..!!

എന്റെ പുസ്തകം

മുറിവുകള്‍ തുന്നി ച്ചേര്‍ത്ത്
എനിക്കും ഒരു പുസ്തകമാക്കണം
''എന്റെ നിനക്കുള്ള മുറിവുകള്‍''

ഒന്ന്‍ മറക്കാന്‍

ഓര്‍മകളുടെ ശിശിരകാലം താണ്ടി
കരിയിലകളാകെ അടിച്ച് കൂട്ടി കത്തിച്ച്
മുറ്റം ചാണകം മെഴുകി തീരാറാവുമ്പോള്‍
പെരുമഴയായി ഇനിയും നീ വരരുത്
ഞാന്‍ ഒരിക്കലെങ്കിലും നിന്നെ മറന്നോട്ടെ..!!

നീ ഞാനായാല്‍

ഒരിക്കലെങ്കിലും നീ ഞാനായാല്‍
എന്‍റെ വേദന താങ്ങാനാവാതെ
അടുത്ത നിമിഷം നീ മരിച്ച് പോയേനെ..!!

മരണം

നിന്റെ മൌനത്തിന്‍ കൊമ്പില്‍ തൂങ്ങി
എത്ര തവണ മരിച്ചതാണ് ഞാന്‍

വാക്ക് കാത്ത്

ഒരു വാക്കിന്‍
ചീളുകാക്കുന്നു ഞാന്‍
നിന്നിലുറഞ്ഞ
മൌനസ്ഫടികമുടയുവാന്‍
ഈ നിശബ്ദതകള്‍
വാക്കാല്‍ മുഖരിതമാകുവാന്‍

അത്രമേല്‍

അത്രമേല്‍ സ്നേഹിക്കയാല്‍
അത്രയ്ക്കുമത്രയ്ക്കും
മുറിപ്പെടുത്തുന്ന പ്രണയമേ..!!

ആത്മാവ്

ജീവിച്ചിരിക്കുന്ന ശരീരത്തില്‍ നിന്ന്
ആത്മാവ് സ്വതന്ത്രമാവുന്നത് മുതലാവും
പ്രണയം ജനിക്കുന്നത്/മരണം സംഭവിക്കുന്നത്

വേനലില്‍

നീ പെയ്യാതിരുന്ന
എന്റെ വേനലിനപ്പുറവും
ഞാന്‍ ദാഹിച്ച് ദാഹിച്ച്
മരിക്കാതിരിക്കുന്നു..!!

വില്‍പ്പനയ്ക്ക്

ഒട്ടും അന്നുസരണയില്ലാത്ത മനസ്സ്,
നാല് മുറിവോര്‍മകള്‍
വെന്ത ചിന്തകളോടു കൂടി

പൂമരം

ദിനേനയിങ്ങിനെ പെയ്തിട്ടും പെയ്തിട്ടും
പൂ തീരാതെ ഓര്‍മകളുടെ ഒരു പൂമരം

DO YOU KNOW .......?

DO YOU KNOW .......?
ഇല്ല എനിക്കറിയില്ല
എന്നെയും അയാള്‍ക്കറിയില്ല
പിന്നെ എന്തിനാണിടയ്ക്കിടയ്ക്ക് 
ഇവിടം സന്ദര്‍ശിക്കുന്നത്...?
ഒരു ഹൃദയം മറന്ന്‍ വെച്ചിരുന്നു
അതെടുക്കാന്‍ വരുന്നതാണ്.

ചുമരെഴുത്തുകള്‍

ഹൃദയഭിത്തിയില്‍ അവള്‍ എഴുതിയ
ചുമരെഴുത്തുകളെ മായ്ച്ച് വെള്ളപൂശാന്‍
വിദഗ്ദ തൊഴിലാളികളെ തേടുന്നു.

വിധി

നീ എന്ന ഒന്നില്ലായിരുന്നു എന്നും
ഇനി ഉണ്ടായിരുന്നു എങ്കിലും
നീയെനിക്ക് ആരുമല്ലായിരുന്നു എന്നും
ഞാനിപ്പോള്‍ നിന്നെ ഓര്‍ക്കുന്നേ ഇല്ലെന്നും
എത്ര പറഞ്ഞാലും മനസ്സിലാവാത്ത
ഒരു തലതെറിച്ച മനസ്സിനെ പേറുന്നു ഞാന്‍

ഹൃദയ ഫയലുകള്‍

ഹൃദയത്തില്‍ ചില ഫയലുകള്‍ ഉണ്ട്
എത്ര ഡിലീറ്റ് ചെയ്താലും
തനിയെ റിക്കവര്‍ ചെയ്ത് പ്രത്യക്ഷപ്പെടുന്നവ
ജീവിതത്തില്‍ ചില ഫയലുകള്‍
അറിയാതെ കൈതട്ടി ഡിലീറ്റായി പോയത്
റിക്കവര്‍ ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയറുമില്ല..!!!

വിഷാദങ്ങളെ...

കാഴ്ചപോലും മറച്ച്
ഏത് വനാന്തരങ്ങളിലേക്ക് നാടുകടത്തിയാലും
തിരികെ എത്തുന്നതിന് മുന്‍പ്
ഏത് ഊടുവഴികളിലൂടെയാണ്
നിങ്ങള്‍ തിരിച്ചെത്തുന്നതെന്റെ
വിഷാദ ചിന്തകളേ..!!

ഒറ്റമരം

നീ വരായ്കയാല്‍
വസന്തം ഉപേക്ഷിച്ച
ഒറ്റമരമാണ് ഞാന്‍

മഴ കുടയുന്നു

ഇടയ്ക്കിപ്പോഴും
മഴവന്ന്‍ കിനാക്കളിലേക്ക് കുടയാറുണ്ട്
വറ്റിപ്പോവുമെന്ന്‍ ഭയക്കുന്ന നിന്നെ,
ആ നനവോര്‍മകളെ.

ചിന്തകള്‍

വാക്കുകളെ
നാവിന്‍ തുമ്പില്‍ കുരുക്കി
നിനക്ക് മൌനിയാവാം
ചിന്തകളെ തടവിലിടാന്‍
നിനക്കെന്ത് ഉപാധിയാണുള്ളത്..!!

എന്റെ രാത്രികള്‍

എത്ര പകലുകള്‍ പുതച്ചാലാണ്
ഒരു രാത്രിയാവുക
നിന്റെ ഓര്‍മയുടെ പകലുകള്‍
വെളുത്ത് വെളുത്ത്
എന്റെ രാത്രികള്‍
കറുക്കുന്നേയില്ല..!!

കൊള്ളിയാല്‍

നീയിപ്പോള്‍,
എന്റെ വിരഹമേഘങ്ങള്‍
തമ്മിലിടിച്ചുണ്ടാവുന്ന കൊള്ളിയാലാണ്
എന്നെ നിരന്തരം ആഘാതമേല്‍പ്പിക്കുന്നത്

മൌനം

വാക്കുകളില്‍ നിന്നും നിന്നെ തേടി
അക്ഷരങ്ങള്‍ ഇറങ്ങിപോയത് മുതലാണ്
ഞാന്‍ മൌനിയായത്..!!

ഞാന്‍

ഞാന്‍ ,
നീ വന്ന്‍ തൊടായ്കയാല്‍
ഉറങ്ങാന്‍ മറന്നൊരു തൊട്ടാവാടി

തെരുവില്‍

രാവിന്റെ തെരുവുകളിലിപ്പോള്‍
നിന്റെ സ്വരാക്ഷരങ്ങളുടെ പാട്ട് കേള്‍ക്കാറുണ്ട്
അപ്പോള്‍ ഞാന്‍ അന്ധനും മൂകനുമാവും
ഇരുചെവികളും ഹൃദയവും മാത്രമുള്ള
ഒരപൂര്‍വ ജീവിയാവും....!!!

നിന്നെത്തിരയുന്നു

നീ ചൂടിയേക്കാവുന്ന മഴയില്‍
നീ പുതച്ചേക്കാവുന്ന വെയിലില്‍
നീ മയങ്ങിയേക്കാവുന്ന കാറ്റില്‍
ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

തരംഗങ്ങള്‍

ഏത് കടലിലും മരുഭൂമിയിലും
തരംഗ ദൈര്‍ഘ്യം കുറയാതെ
വാക്കുകള്‍ക്ക് സഞ്ചരിക്കാന്‍
ഹൃദയ സ്പന്ദന ചാലകം തീര്‍ത്തവളേ,
നീ എത്ര അകലെ/മറയിലായാലെന്ത്
നിലപ്പതുണ്ടോ നമ്മുടെ ഉള്‍തുടിപ്പുകള്‍

ഒറ്റയ്ക്കൊരു മൈന

ഹൃദയം ഉണ്ടെന്ന കാരണത്താല്‍
നിന്നെ ഓര്‍ക്കാതിരിക്കാന്‍ 
കഴിയാതെ പോയവന്‍
ഒറ്റയ്ക്ക് ഒറ്റയ്ക്കൊറ്റയ്ക്കൊരു മൈന

നീ മുളയ്ക്കുന്നത്

ഉള്ളിലെ കാളല്‍
നെഞ്ചിലെ പിടച്ചില്‍
കൈകാലുകളില്‍ ചോരുന്ന ഊര്‍ജ്ജം
മിഴിക്കോണിലെ നനവ്‌
അങ്ങിനെ അങ്ങിനെ
എവിടെയെല്ലാമാണ്
എങ്ങിനെയൊക്കെയാണ്
നീ പൊട്ടി മുളയ്ക്കുന്നത്

മഴവിരിക്കപ്പുറം

നിന്റെ മഴവിരി ജാലകത്തിനപ്പുറം
നീ കണ്ടേക്കുമെന്ന് ഭയന്ന്‍
ആ വേനല്‍മരത്തിന്റെ മറപറ്റി ഞാനുണ്ട്

നമ്മള്‍

ഞാനൊരു നുണയാണ്
നീയൊരു പെരുങ്കള്ളവും

നീ ഇരുണ്ട നിലാവ്

എന്റെ ഇരുട്ടിലേക്കിങ്ങിനെ
പെയ്ത് പെയ്ത്
ഇരുണ്ടുപോയ നിലാവാണ്‌ നീ

ഞാന്‍ മരുഭൂമിയായത്

നീ എന്റെ മഴക്കാലമായിരുന്നു
നീ പോയതില്‍ പിന്നെയാണ്
ഞാനിങ്ങിനെ മരുഭൂമിയായത്

എനിക്ക്

എനിക്കിനിയുമെങ്കിലുമെന്റെ
കവിതകളിലെ ഞാനാവണം

Sunday, January 3, 2016

നിലവിളി

തെരുവുറങ്ങുന്ന നേരങ്ങളില്‍
നിന്നെ തിരഞ്ഞൊരു നിലവിളി
എന്റെ ഹൃദയത്തില്‍ നിന്നിറങ്ങി ഓടാറുണ്ട്..!!

ഹൃദയം

എന്‍റെ ഹൃദയമാകെ
പൊടി പിടിച്ച് കിടപ്പാണ്
നീ വന്നത് തുറക്കുവോളം

ഉപേക്ഷിക്കുക എന്നാല്‍

ഉപേക്ഷിക്കുക എന്നാല്‍
രണ്ടു മരണങ്ങളാണ്
എന്നിലെ നീയും നിന്നിലെ ഞാനും
പിന്നെ, ഉടലെടുക്കുവോളം
നീ എന്റെ മൃതശരീരവും
ഞാന്‍ നിന്റെ മൃതശരീരവും പേറുന്നു.

തെരുവില്‍

തെരുവിലിപ്പോള്‍
നീയില്ലായ്മയും ഞാനും മാത്രം

വസന്തങ്ങള്‍

ദേശാടനങ്ങള്‍ക്കപ്പുറം
ഓര്‍മകളിലേക്ക് പെയ്യട്ടെ
നീ പൊഴിച്ച വസന്തങ്ങള്‍

ചുവടുകള്‍

നീ നടന്നകലുന്ന ഓരോ ചുവടും
ഞാന്‍ നിന്നിലേക്ക്‌ നടക്കുന്നു

മോഹക്കുരു

ഇന്നലെ കിനാവില്‍ വന്നവള്‍
എന്റെ ഇടത്തെ കവിളിലൊരു
മോഹക്കുരു നട്ടുപോയി

ഓര്‍മപ്പുഴ

എന്റെ
മൗനത്തിന്റെ തെരുവിലിപ്പോള്‍
നിന്റെ
ശബ്ദശകലങ്ങളുടെ പുഴയൊഴുകുന്നു.

വേനല്‍

മഴ പെയ്ത്കൊണ്ടിരിക്കുമ്പോഴൊന്നും
വരാനിരിക്കുന്ന വേനലിനെ ഓര്‍ക്കാറേയില്ല..!!

മറവി

മറവി ഒരു സുന്ദരമായ നുണയാണ്

തോരാ/രാമഴകള്‍

പെയ്ത് തോര്‍ന്നെന്ന്‍
തോന്നുകയും
അടുത്ത നിമിഷം മുതല്‍
ആര്‍ത്തലച്ച് പെയ്യുകയും ചെയ്യുന്നു
നമ്മുടെ തോരാ/രാമഴകള്‍

ചോര്‍ച്ച

മേല്‍ക്കൂര പുതുക്കിപ്പണിതിട്ടും
ജാലകങ്ങളാകെ കൊട്ടിയടച്ചിട്ടും
ഏത് വഴിയാണ് നീ ചോരുന്നത്..!!

എന്റെ കാഴ്ച...!!

ഏത് ആള്‍കൂട്ടങ്ങള്‍ക്കിടയിലാകിലും
മറ്റേത് സുന്ദര രൂപങ്ങള്‍ക്കരികിലാകിലും
നിന്നെ മാത്രം വേര്‍ത്തെടുത്ത് കാണുന്നു
എന്റെ കാഴ്ച...!!

ഉപവാസം

നിന്റെ വാക്കിന്‍ മധുരം നുണഞ്ഞുഞാന്‍
എന്‍റെ മൌനോപവാസം മുറിക്കുന്നു.

നിന്റെ ഉദ്യാനങ്ങള്‍

നീ പതിവായി വരുന്ന ഉദ്യാനങ്ങളില്‍
നീ പതിവായി മധുവുണ്ണുന്ന പൂക്കളില്‍
പച്ചിലപ്പഴുതുകള്‍ക്കിടയിലൂടെ നിന്നെ കാണുന്നു.

ചെമ്പരത്തിക്കാട്

നിന്റെ മൌനം പൂത്ത് പൂത്ത്
ഞാനൊരു ചെമ്പരത്തിക്കാടായി

നീ ഒരു പുരാതന ലിപി

എത്ര വായിച്ചാലും
മനസ്സിലാക്കാനാവാത്ത
ഒരു പുരാതനലിപിയിലേക്ക്‌
നീ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ഓര്‍മച്ചാറല്‍

ഓര്‍മകളുടെ
ചാറലുകല്‍ക്കിപ്പോള്‍
ഒരേ താളമാണ്
ഞാനതില്‍ നനഞ്ഞ് നനഞ്ഞ് വറ്റുന്നു.

ഇ സി ജി

എന്റെ ഹൃദയ കമ്പനങ്ങളെ
ചിത്രീകരിക്കുന്ന മാപിനിയില്‍
നീ ഇല്ലാത്ത നാളുകളത്രയും
ഒരു നേര്‍ രേഖയായിരിക്കും തെളിയുക..

മഴ കാത്ത്

നിന്റെ മൌനമേഘങ്ങള്‍ കനം വെയ്ക്കുന്നു
മഴപ്പെയ്ത്ത് കാത്ത് വേഴാമ്പലാവുന്നു ഞാന്‍

മരപ്പെയ്ത്ത്

നീ മഴ
ഞാന്‍ മരം
നീ പെയ്ത് തോര്‍ന്നിട്ടും
ഞാന്‍ പെയ്ത്കൊണ്ടേയിരിക്കുന്നു.

മൌനത്തിലൂടെ

നിന്റെ മൌനം കനം വെച്ച
പകലുകള്‍ നീന്തുന്നു ഞാന്‍

നീ ഉദിക്കുന്നതും കാത്ത്

അറ്റമില്ലാത്ത കഥകളില്‍ കയറി
രാവിലൂടെ തുഴഞ്ഞ് തുഴഞ്ഞ്
മറുകര എത്തുമ്പോഴേക്കും
നേരം വെളുക്കുന്നല്ലോ
ഇനി എന്നാവും നീയിനിയുമുദിക്കുക..!!

എന്‍റെ വിളവ്‌

നിന്റെ അനിഷ്ടങ്ങളുടെ പാടങ്ങളില്‍
ഞാന്‍ വിതച്ച പ്രണയ വിത്തുകള്‍ കരിഞ്ഞു
സ്നേഹത്തിന്‍റെ ഒരായിരം ചോരപ്പൂക്കള്‍
പകരം തന്നത് ഇനി വിതയ്ക്കട്ടെ ഞാന്‍..!!

നിറകുടം

നീ നിറഞ്ഞ് നിറഞ്ഞ്
തുളുമ്പാതെ നില്‍ക്കുന്ന
ഒരു കുടമാണ് ഞാന്‍

എന്റെ പുസ്തകശാല

നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയഅറകളിലെ
അലമാരിയിലെ പുസ്തകങ്ങള്‍

ഞാനില്ലാതെ..

ഒരു തുള്ളി ചോരയില്‍ പോലും
എനിക്കിപ്പോള്‍ ഞാനില്ലാതായി

സ്നേഹ-പ്രണയ അതിരുകള്‍

അനുരാഗത്തിലേക്ക്
വക്രിച്ച്പോവുമെന്ന് ഭയപ്പെട്ട്
എന്നോട് പുഞ്ചിരിക്കാന്‍ പോലും
മടിക്കുന്നവളെ,
ഏത് കടലിനാണ് നമ്മുടെ
സ്നേഹ-പ്രണയ അതിരുകളില്‍
എന്നും കാവല്‍ നില്‍ക്കാനാവുക..!!

അലിഖിതം

നീ, ഒരായിരം ഹൃദയചിഹ്നങ്ങള്‍ കൊണ്ട് പോലും
ആലേഖനം ചെയ്യപ്പെടാനാവാത്ത പ്രണയമാണ്

നീയെന്ന ദ്വീപ്‌

ഞാന്‍
എന്റെ
യാത്രാകപ്പല്‍പോലും തകര്‍ത്ത്
കുടിയേറിയ ഒറ്റപ്പെട്ട ദ്വീപാണ് നീ

നീ/ഓര്‍മകള്‍/ഞാന്‍

കടലില്‍ എത്ര ദൂരേക്ക് എറിഞ്ഞാലും
തീരത്തേക്ക് തന്നെ വന്നടിയുന്ന
ഒഴിഞ്ഞ വെള്ളത്തിന്റെ കുപ്പിപോലാണ്
നീ/ഓര്‍മകള്‍/ഞാന്‍

നിഴല്‍

നിന്റെ നിഴലുകള്‍
ഇടി മിന്നലുകളാണോ
എന്റെ ഹൃദയത്തെ അത്
ഷോക്കേല്‍പ്പിക്കുന്നു.

പ്രണയങ്ങള്‍

ഓര്‍മകളുടെ ചുരം വഴി
വണ്ടി കയറി വരുന്നുണ്ട്
പാതിവഴിയില്‍ ഇറങ്ങിപ്പോയ
പ്രണയങ്ങള്‍

ഉണങ്ങാത്ത മുറിവ്

അടര്‍ത്തിമാറ്റിയപ്പോള്‍
രണ്ടുപേര്‍ക്കും
ഒരേ ആഴത്തില്‍ മുറിഞ്ഞു
എന്നിട്ടും എന്റെത് മാത്രം
ഇനിയുമുണങ്ങിയില്ലല്ലോ

Saturday, January 2, 2016

കാലം വിഭജിക്കപ്പെട്ടത്

കാലം ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടു
നീ ഉണ്ടായിരുന്നത് എന്നും
നീ ഉപേക്ഷിച്ച് പോയത് എന്നും

തലവേദന

പുരികങ്ങള്‍ക്ക് മീതെ
നെറ്റിത്തടത്തിനരിക് ചേര്‍ന്നാവും
വേദനയുടെ പടയാളികള്‍
തമ്പടിച്ചിരിക്കുന്നത്
വിഷാദത്തിന്റെ
അപകടസൂചന കിട്ടുന്നത് മുതല്‍
അവ നെറ്റിത്തടമാകെ
വ്യാപിക്കുമ്പോഴാണ്
തലവേദന ഉണ്ടാവുന്നത്

ഉന്മാദo

ഉന്മാദo,
വിഷാദങ്ങളുടെ ഗര്‍ത്തത്തിലേക്ക്
വീഴുന്നതിന് തൊട്ട്മുന്‍പുള്ള അവസ്ഥയാണ്

സമയമാപിനി

നീ മിണ്ടിക്കൊണ്ടിരിക്കുമ്പോള്‍
സമയത്തിന്‍റെ ദൈര്‍ഘ്യം ചുരുങ്ങുകയും
നീ മൌനത്തിലാവുമ്പോള്‍
സമയത്തിന്‍റെ ദൈര്‍ഘ്യം കൂടുകയും
ചെയ്യുന്നതിനാല്‍
നമുക്കിടയില്‍ ഒരു സമയമാപിനി
കണ്ടെത്തേണ്ടിയിരിക്കുന്നു..!!!

അതിര്

പ്രണയത്തിനും 
സ്നേഹത്തിനുമിടയ്ക്ക് ഒരതിരുണ്ട്
ഒരു ചുംബനം കൊണ്ട് 
പൊട്ടിപ്പോവുന്നത്

മരണം

നീ ഇല്ലാതാവുക എന്നാല്‍ എന്റെ മരണമാണ്

നോവ്‌

നിന്റെ മൌനം പെയ്യുന്ന
നോവ്‌ പുതയ്ക്കുന്നു ഞാന്‍

ചുംബനം

നിന്റെ ചുംബന മുദ്രകള്‍ മായ്ക്കാന്‍
ഏത് ദ്രവ്യമുണ്ടുലകില്‍

വേനല്‍

നീ തോരാതെ പെയ്ത രാത്രികള്‍ക്കപ്പുറം വേനലാണ്

വേദന

സ്നേഹമാണ് പാകിയത്
മുളച്ചതൊക്കെയും വേദന
പൂക്കളിൽ മധുവുണ്ട്
ഉപ്പുനീരുകലർന്നത്
ഹൃദയമിപ്പോൾ നീ പകർന്ന
വേദനയ്ക്കടിമപ്പെട്ടു.

നീ....

ഞാന്‍ പരാജയപ്പെട്ട ഏക ഇടമാണ് നീ

ജീവിതം

ജീവിതം ഒരു കടലാണ്
ഞാന്‍ തീരത്ത് സ്വപ്നങ്ങള്‍ വരച്ചിട്ടും വരച്ചിട്ടും
പൂര്‍ത്തിയാക്കാനാവാത്ത കുട്ടിയും

നോട്ടം

നീ ദ്വാരം വീഴ്ത്തിയ
ഹൃദയത്തിനുള്ളിലേക്ക്
നിന്റെ നോട്ടം
മഴചോരുന്നു
വെയില്‍ ചാറുന്നു
നിലാവുദിക്കുന്നു.

എന്തതിശയലോകമിതപ്പനേ...!!!

എന്തെങ്കിലും തിന്നാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തൊക്കെ തിന്നരുത് എന്ന്‍
വിളംബരം ചെയ്യുന്ന ഭരണം


എന്തെങ്കിലും ഉടുക്കാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തുടുക്കരുത് എന്ന്‍
തിട്ടൂരമിടുന്നു മാന്യന്മാര്‍
ഉടുത്തത് എന്തൊക്കെ ഊരണം
എന്ന്‍ കലഹിക്കുന്നു സമ്പന്നര്‍

എന്തതിശയലോകമിതപ്പനേ...!!!

കവിത

നിന്റെ മൌനമാണ് എന്റെ കവിത

നീ പിന്നെയും പിന്നെയും ജനിക്കുന്നു

വേദനയുടെ മധുചഷകം
നുകരുമ്പോഴൊക്കെ
നീ പിന്നെയും പിന്നെയും ജനിക്കുന്നു
ഞാന്‍ എന്നില്‍ നിന്നിറങ്ങി
നിന്നെയും കാത്തിരിക്കുന്നു

മൌനത്താഴ്വര

ക്ഷണികം,
നശ്വരം
മഹാമൌനത്താഴ്വാര യാത്രികന്‍ ജീവിതം

എന്നെയും കൊണ്ട്

എന്നില്‍ പല തവണ
മരിച്ചോരെന്നെയും കൊണ്ട്ഞാന്‍
ഈ സ്മശാനഭൂമിയില്‍ ഒറ്റയ്ക്കലയുന്നു

വറ്റുന്നു

നീ പെയ്ത് പെയ്ത് തോരുന്ന
ദിവസങ്ങള്‍ക്കൊടുവിലെപ്പോഴും
ഞാന്‍ വറ്റി വറ്റി വരളുന്നു.

ഞാന്‍ , നീ..

ഞാന്‍
പ്രണയത്തിന്‍റെ
നോവ്‌ പൂക്കുന്ന ഒറ്റമരം
നീ
എന്നിലേക്ക്
നിരന്തരം വീശുന്ന ഓര്‍മക്കാറ്റ്

പുഴയെ വരയ്ക്കുന്നു

മിഴിത്തീരത്ത്
പുഴയെ വരയ്ക്കുന്നു
കാത്ത് കാത്ത്
കനലായിപ്പോയ ഓര്‍മകള്‍

തരംഗങ്ങള്‍

നിന്റെ ചുണ്ടിന്‍റെ വിറയുടെതരംഗങ്ങള്‍
വന്ന്‍ പതിച്ചെന്റെ നെഞ്ച് പിളര്‍ന്നു

അതിരുകളില്‍

അരുതുകളുടെ അതിരുകളില്‍
നിലാവ് പൂക്കുന്നു
ഞാനൊരു തെളിനീര്‍ തടാകമാവുന്നു
നിന്‍റെ കണ്ണുകള്‍
എന്നെ കോരിക്കുടിക്കുന്നു
നമ്മള്‍ ഒരേ കടലാവുന്നു.

അപരിചിതര്‍

അത്രയേറെ തമ്മിലടുത്ത്
പിരിഞ്ഞവര്‍ കണ്ടുമുട്ടുമ്പോള്‍
അത്രയേറെ അപരിചിതരാവുന്നു
അദൃശ്യ തരംഗങ്ങളില്‍
അറിയാതെ തടഞ്ഞവര്‍
രണ്ട് ആഘാദങ്ങളാവുന്നു

പ്രണയ വേദന

പ്രാണവേദനയെക്കാള്‍
വലുതാവും പ്രണയ വേദന
ആദ്യത്തേത്
ജീവിതത്തിന്‍റെ അന്ത്യത്തിലും
അടുത്തത്
ജീവിതത്തിലുടനീളവും വേദനിക്കുന്നു

വൈരുദ്ധ്യത്തിലും

അത്രയേറെ
വൈരുദ്ധ്യമുണ്ടെന്നാകിലും
ഞാനവളെയെപ്പോഴും
അഗാധമായ് പ്രണയിക്കുന്നു

എനിക്കെന്റെ കാമുകിയുടെ കാമുകനായാല്‍ മതി

അടുത്ത ജന്മത്തില്‍ എനിക്ക്
എന്റെ കാമുകിയുടെ
കാമുകനായാല്‍ മതി

അവനെ കുറിച്ച് പറയുമ്പോള്‍
അവളുടെ സ്വരം മധുരിക്കും
അവളുടെ കവിളുകള്‍ ചുവക്കും
നുണക്കുഴികള്‍ ചിരിക്കും
എനിക്കവനോടങ്ങിനെ
ഒന്നുമില്ലെന്നവള്‍ പറയുമ്പോള്‍
അവളുടെ ഹൃദയം അവനോട്
പ്രണയസാക്ഷ്യം പറയും

എന്നോടങ്ങിനെ ചെയ്തില്ലല്ലോ
എന്ന്‍ ഞാന്‍ ചോദിക്കുമ്പോഴെല്ലാം
അല്ലെങ്കില്‍ ചോദിക്കാത്തപ്പോഴും
അവനോടും ഞാന്‍ അങ്ങിനെ അല്ലല്ലോ
എന്നവള്‍ ചേര്‍ത്ത് പറയും

അങ്ങിനെ അങ്ങിനെ
എന്റെ കാമുകിയുടെ കാമുകന്‍
എത്ര ഭാഗ്യവാനാണ്..?
അവളിത്രയും അവനെ ഓര്‍ക്കുന്നെന്ന്
അവന്‍ അറിയുന്നേ ഉണ്ടാവില്ല
അല്ലങ്കില്‍ പരസ്പരം
അവര്‍ അറിയുന്നുണ്ടാവണം
എങ്കിലും എനിക്ക്
അടുത്ത ജന്മത്തില്‍
എന്റെ കാമുകിയുടെ
കാമുകനായാല്‍ മതി

നിന്റെ ഓര്‍മകള്‍

രാവ് തോറും
ആകാശച്ചെരുവിലേക്ക് ചാടി
ആത്മഹത്യചെയ്യുകയും
രാവ് തോറും
പുനര്‍ജനിക്കുകയും ചെയ്യുന്ന
നക്ഷത്രമാവുന്നു നിന്റെ ഓര്‍മകള്‍

പ്രണയ ഗന്ധം

മൌനത്തില്‍ നിന്ന്‍ ചാറുന്ന ഓര്‍മകള്‍ക്ക്
ആത്മാവിനെ നനയ്ക്കുന്ന പ്രണയ ഗന്ധം

പൂങ്കാവനം

വന്നിട്ട് പോവുമ്പോള്‍
നിന്റെ ഉമ്മകള്‍ പൂക്കുന്ന
ഒരു പൂങ്കാവനമാവുന്നു ഞാന്‍

ഭ്രാന്ത്

ഞാന്‍ ഒരു ഭ്രാന്താണ്
നീയെന്ന ചങ്ങലയില്‍ കുരുങ്ങി
ഓര്‍മകളുടെളുടെ ജഡ
ശിരസ്സില്‍ പേറുന്നവന്‍

മുറിവ്

നീയില്ലെന്ന്‍ നോവുന്ന ഒരു മുറിവാണ് ഞാന്‍

പൊടുന്നനെ പെയ്യുന്ന പ്രണയമേ

ഒരു കാര്‍മേഘത്തിന്റെ
സൂചനപോലും തരാതെ
പൊടുന്നനെ പെയ്യുന്ന പ്രണയമേ
ഉറവയായ് നീ എന്നിലെന്നേ കനത്ത
വിരഹ ഹിമശൈലമാവാം

ഒറ്റക്കിരിക്കാന്‍ വിടാതെ

ഒറ്റക്കിരിക്കുമ്പോഴൊക്കെ
എന്നെ ഒറ്റക്കിരിക്കാന്‍ വിടാതെ
ഏത് സാറ്റലൈറ്റ് വഴിയാണ്
നീയെന്നെ കണ്ടെത്തുന്നതും
ഓര്‍മകളിലേക്ക് തള്ളിയിടുന്നതും..!!?

നോവാന്‍

വഴികളിലൊക്കെ
നിന്നെ തിരയുന്നുണ്ട്
എന്നിട്ടും നീ വരാതിരുന്നെങ്കില്‍
എന്ന്‍ നോവാനാണെനിക്കിഷ്ടം

മൌനം

മൌനം കൊണ്ടിങ്ങിനെ
മുറിപ്പെടുത്താമെന്ന്
ഭാഷയില്ലാത്ത കാലം മുതലേ
കണ്ടെത്തിയിരിക്കണം

പരാജയം

അത്രയും
ദുര്‍ബലമായൊരു ഹൃദയം
ഉണ്ടായിരിക്കുക എന്നതാണ്
ജീവിതത്തിലെ പരാജയം

പ്രണയം

നിന്റെ
മൌനത്തില്‍ നിന്ന്‍
വാക്കിന്റെ അറ്റത്തേക്ക്
എത്ര ദൂരമുണ്ടാവും
അത്രത്തോളം വഴികളില്‍
പൂത്തപാരിജാതമാണ് പ്രണയം

അമ്മ

കരിയും കണ്ണീരും
കിനാവും മുറിവുകളും
തുന്നിക്കൂട്ടിയൊരു ''കൈക്കലത്തുണി''

പ്രണയം ജനിക്കുന്നത്

മൌനത്തിന്റെ രണ്ട് ഹൃദയങ്ങള്‍
അദൃശ്യതരംഗങ്ങളാല്‍ ബന്ധിക്കപ്പെട്ട്
ഒരേ മധുര ഗീതം പൊഴിക്കുമ്പോഴാവും
പ്രണയം ജനിക്കുന്നത്

നീ ഉപേക്ഷിച്ച് പോയപ്പോള്‍

നീ ഉപേക്ഷിച്ച് പോയപ്പോള്‍
ഹൃദയം ആള്‍പാര്‍പ്പില്ലാത്ത
ഒരു വീടായി
നിന്റെ ഓര്‍മകള്‍
കടവാവലുകളായി
നിശ്ശബ്ദതയില്‍ പൊടുന്നനെ
ചിറകടിച്ചവയിപ്പോഴെന്‍റെ
ഹൃദയവേഗം കൂട്ടുന്നു

പൈങ്കിളി

നിന്റെ ജാലകവാതില്‍ കാഴ്ചയ്ക്കപ്പുറം
നിന്നെ നോക്കിയൊരു നിലാപക്ഷി വരും
രാവ് മുഴുവന്‍ നിനക്ക് കാവലിരിക്കും
ഞാന്‍ കൊടുത്തു വിട്ട പ്രണയവരികള്‍ പാടും
നീ പതിയെ ഉറക്കത്തിലേക്ക് പോവുമ്പോള്‍
അവിടെയും നിലാവ് പൂക്കും
നക്ഷത്രപൂക്കള്‍ വൃഷ്ടി നടത്തും
നേര്‍ത്ത മഞ്ഞുകണങ്ങള്‍ നിന്നെ ചുംബിക്കും
അവയ്ക്ക് രാത്രി മുല്ലയുടെ സുഗന്ധമാവും
അത് ഞാന്‍ തന്നെയാവും
പുലരുവോളം പിന്നെ നമ്മള്‍ കാറ്റ് പുതച്ചുറങ്ങും

നിഘണ്ടു

നിന്നോട് മിണ്ടുമ്പോള്‍
എന്നെ നിന്നിലേക്ക്‌
അര്‍ത്ഥം വെയ്ക്കുന്ന
ഒരു നിഘണ്ടുവാകുന്നു ഞാന്‍

മഴനൂലുകള്‍ നെയ്യുന്ന കുട്ടി

നീ ഇങ്ങിനെ പെയ്യുമ്പോള്‍
കാറ്റിനൊപ്പം ചേര്‍ന്നെന്നെ
ഇറവെള്ളം തേവുമ്പോള്‍
ഞാന്‍ മഴനൂലുകള്‍ നെയ്യുന്ന
ഒരു കുട്ടിയാവുന്നു

നിന്നെ അത്രയ്ക്കും സ്നേഹിച്ച കുറ്റത്തിന്

നിന്നെ അത്രയ്ക്കും
സ്നേഹിച്ച കുറ്റത്തിന്
നിന്റെ നാമം അത്രയ്ക്കും
ഉരുവിട്ട കുറ്റത്തിന്
ഞാനിന്ന്‍ നരകത്തിലാണ്


എന്റെ സ്നേഹം കൊണ്ട്
വിശുദ്ധയായ നീ
സ്വര്‍ഗത്തിലേക്ക് പോവുമ്പോള്‍
നരകത്തിന്റെ ഓരം ചേര്‍ന്ന്‍
ഞാന്‍ സംതൃപ്തിയടയും.

ഒന്ന് തൊട്ടാല്‍ മതി

നീ
ഒന്ന് തൊട്ടാല്‍ മതി
എന്റെ
പരിഭവച്ചില്ല് കൊട്ടാരമുടയാന്‍

ഓര്‍മകളുടെ ചുരം കയറിപ്പോയ പ്രണയങ്ങള്‍

ഓര്‍മകളുടെ ചുരം കയറിപ്പോയ
പ്രണയങ്ങള്‍
ഇടനെഞ്ചിന്റെ വളവില്‍
ചില അപായകാഹളങ്ങള്‍ മുഴക്കി
പൊടുന്നനെ അപ്രത്യക്ഷമാവും

ജീവത്യാഗം ചെയ്ത പ്രണയം

ആത്മഹത്യാ മുനമ്പില്‍ നിന്ന്‍
താഴ്വരയിലേക്ക് ചാടി
ജീവത്യാഗം ചെയ്ത പ്രണയമേ
മരിക്കാന്‍ തയ്യാറാവാതെ
താഴ്വരക്കാറ്റായി
നീ ഇനിയുമെത്രനാള്‍ വീശും

കവിത ഒരു രാജ്യമാണ്

കവിത ഒരു രാജ്യമാണ്
അക്ഷരങ്ങളുടെ വിരല്‍ തുമ്പില്‍
കാഴ്ചകളുടെ കാണാപ്പുറങ്ങള്‍
മയങ്ങുന്ന രാജ്യം

ഒരൊറ്റ തൂവല്‍

നീ കുടഞ്ഞിട്ട് പോയ
ഓര്‍മകളുടെ ആ ഒരൊറ്റ തൂവല്‍
തിരികെ തന്ന് ഒന്നൊറ്റയാവാന്‍
കാത്ത് ഓര്‍ത്തിരിക്കുന്നു

കാത്തിരിപ്പിന്‍റെ വയലറ്റ് പൂക്കള്‍

നീ എന്നില്‍ നിന്നും
അകന്നുപോയെന്ന് പറയുന്ന
അത്രയ്ക്കും ദൂരങ്ങള്‍ക്കിടയില്‍
ഒരു ശൂന്യതയുടെ വയലുണ്ട്
അവിടെയാണ്
എന്റെ കാത്തിരിപ്പിന്‍റെ
വയലറ്റ് പൂക്കള്‍ വിരിയുന്നത്

എന്റെ സ്വകാര്യത

ഒരു തുള്ളി വെളിച്ചം പോലും
കടക്കാത്ത വണ്ണം
അടച്ചു വെച്ചതായിരുന്നു
ഞാനെന്‍റെ സ്വകാര്യതയെ


എന്നിട്ടും
നിനക്ക് നിഴല്‍ വീഴ്ത്താന്‍
ആരാണിപ്പോഴുമിങ്ങിനെ
വെട്ടം തെളിയിക്കുന്നത്

എന്റ പ്രണയത്തിന്റെ ചങ്കും കരളും

നിന്നോട്
പറയാനുള്ളതെല്ലാം
ഞാനെന്റെ
മൌനത്തിന്‍റെ തുമ്പില്‍
മറന്ന് വെച്ചു.


അതിലുണ്ട്
എന്റ പ്രണയത്തിന്റെ ചങ്കും കരളും
എന്റെ യാത്രാമൊഴിയും

തിരിച്ചു തരാനെങ്കില്‍ പോലും
അവയെടുത്ത് സൂക്ഷിച്ച് വെയ്ക്കുക

മറന്നു വെച്ചത്

ഇറങ്ങിപ്പോവുമ്പോള്‍
നീ മറന്നു വെച്ച് പോയ നിന്നെ
ഇനിയെന്നാണ് തിരിച്ചെടുക്കുന്നത്

കുമിളകള്‍

നീരുടഞ്ഞു തീരുന്നു കുമിളകള്‍
പെരുമഴപ്പെയ്ത്തിന്റെ
രക്തസാക്ഷികള്‍

ഒറ്റമൈന

നീ വഴിയേ പൊഴിച്ച
വിഷാദങ്ങള്‍ കൊത്തിത്തിന്ന്‍
നിന്റെ വഴികളില്‍ പൂ പാകവേ
ഒറ്റക്കെന്നെ കാണുന്നവരൊക്കെയും
ദുഃഖശകുനം എന്നെന്നെ പഴിക്കുന്നു

വീര്യം കൂടുന്ന വീഞ്ഞുപോലെ

പഴകും തോറും
വീര്യം കൂടുന്ന വീഞ്ഞുപോലെ
ഹൃദയത്തില്‍ കുഴിച്ചിട്ടിരിക്കുന്നു
ഞാനെന്റെ പ്രണയം

നീ വേവാവുന്നത്

നിന്റെ മത്തങ്ങാ തല
വീര്‍ത്ത കവിളുകള്‍
ഉണ്ട മൂക്ക്
കൂട്ട് പുരികം
ഇറുകിയ കണ്ണുകള്‍
വിളറിയ ചുണ്ടുകള്‍


അങ്ങിനെ അങ്ങിനെ
നിന്നെ അകറ്റാന്‍ ഞാന്‍
കാരണങ്ങള്‍ തേടിക്കൊണ്ടേയിരുന്നിട്ടും

നീ എന്തിനാണിപ്പോഴും
എന്റെ ഉള്ളിലിങ്ങിനെ വേവാവുന്നത്

പ്രണയത്തിന്റെ ചുവന്ന രക്താണുക്കള്‍

സിരകളില്‍
അനിയന്ത്രിതമായി പെരുകുന്ന
നിന്നോടുള്ള പ്രണയത്തിന്റെ
ചുവന്ന രക്താണുക്കളെ
ഏത് ഡയാലിസിസ് കൊണ്ടാണിനി
ശുദ്ധീകരിക്കാനാവുക

മിണ്ടിക്കൊണ്ടേയിരിക്കുന്നത്

ഇനി നമുക്ക് മിണ്ടാതിരിക്കാം
എന്ന് നമ്മള്‍ കരുതുന്നത് മുതല്‍ക്കാവും
നമ്മള്‍ നമ്മളോട് തന്നെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്

നിന്റെ ഹൃദയം

നിന്റെ ഹൃദയം കൊള്ളയടിക്കപ്പെട്ടു
എന്നുറപ്പായതിനപ്പുറം
നീ കെട്ടുന്ന മുള്ളുവേലികള്‍
മുല്ലവള്ളികള്‍ പടര്‍ത്താനേ ഉപകരിക്കൂ

അകറ്റി നട്ടത്

നീ അകറ്റി നട്ടതിനാലാണ്
ഞാനിത്രയും നിന്നിലേക്ക്‌ ചായുന്നത്

അവള്‍

വിറകിനൊപ്പം
കത്തിതീരുന്നു
അവളുടെ പകലുകള്‍

വിരഹത്തില്‍
മുറിഞ്ഞ് തീരുന്നു
അവളുടെ രാവുകള്‍

പെണ്ണ്

പെണ്ണ്,
നിലാവ് നിറച്ച
പേനകൊണ്ടെഴുതിയ കവിത

ഒരായിരം പൂക്കള്‍

നീ ചുംബിച്ചയിടങ്ങളിലെല്ലാം
ഒരായിരം പൂക്കള്‍


ഞാനിപ്പോള്‍ ഒരു പൂന്തോട്ടമായി

ഒരിലമറയത്ത്

ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ
ഞാന്‍ നഗ്നനായി
വിരഹത്തിന്‍റെ
ഒറ്റക്കൊമ്പില്‍
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.

ചിറകുകള്‍

പ്രണയിക്കുമ്പോള്‍
നമ്മള്‍ ഒരേ പക്ഷിയുടെ
രണ്ടു ചിറകുകള്‍
ആകാശമോഹങ്ങളുടെ
അതിരിലേക്ക് ചിറകടിക്കുന്നവര്‍

വെയില്‍ പുതച്ച് കുളിരുന്നു

നീ ആകാശം
ഞാന്‍ കടല്‍
നമ്മള്‍ പ്രണയിക്കുമ്പോള്‍
നീ പെയ്യുന്നു
ഞാന്‍ വെയില്‍ പുതച്ച് കുളിരുന്നു