Sunday, October 2, 2016

മെയ് മാസത്തിലെ വിഷാദങ്ങള്‍

ഒരു മുറിവെങ്കിലും
ഉണക്കാതെ സൂക്ഷിക്കാം
ഓര്‍മകള്‍ തെല്ലും വാടാതിരിക്കാന്‍
                        ***********
നീ ഉള്ളതും ഇല്ലാത്തതുമായ
ദിനങ്ങളെ ക്രമത്തില്‍ വയ്ക്കുമ്പോള്‍
മഴയും വേനലും ലഭിക്കുന്നു
                        ***********
ശൂന്യത
മൗനം
തിരയിളകാതുറങ്ങുന്ന
കടലിന്റെ ശാന്തത
                        ***********
ഇവിടെയിരിപ്പുണ്ട്
ആ ഒറ്റമരക്കൊമ്പില്‍ തന്നെ
നിന്റെ ദേശാടനത്തിന്റെ
ഋതുവാകുന്നതും കാത്ത്
                        ***********
ഇലകള്‍ വസിക്കാത്ത ഒറ്റമരക്കാട്
                        ***********
നിന്നെ മാത്രം തിരഞ്ഞെടുക്കാന്‍
ഇനിയും തിരിച്ചറിയാനാവാത്ത
കാരണങ്ങള്‍ അവസാനിക്കുന്നേയില്ല..!!
                        ***********
പെയ്തുപോയ
അമ്മ മഴയ്ക്ക് ചുവടെ
നനഞ്ഞിരിക്കുന്നു
വരാനില്ലാത്ത മഴയെ
ഓര്‍ത്തിരിക്കുന്നു
                        ***********
നിന്റെ
മൌനത്തില്‍ നിന്ന്
വാക്കിന്റെ അറ്റത്തേക്ക്
എത്ര ദൂരമുണ്ടാവും
അത്രത്തോളം വഴികളില്‍...
പൂത്തപാരിജാതമാണ് എന്റെ പ്രണയം
                        ***********
എന്റെ മാത്രം ആകാശത്ത്
നീ വിരിച്ചതും
പിന്നെ നീ കുടഞ്ഞെടുത്ത് പോയതും
ഒരേ നിലാവ്..!!
                        ***********
ഞാന്‍
തീരത്ത് വരയ്ക്കുന്നതും
ആരും കാണല്ലേയെന്ന്
നീ മായ്ക്കുന്നതും
                        ***********
നീ വിളിച്ചാലേത്
ശവകുടീരത്തിനകമാകിലും
മണ്ണടര്‍ത്തിവരുവാതിരിക്കാനാവുമോ..!!
                        ***********
നിന്റെ ചുംബനമുദ്രകള്‍ ശേഖരിക്കാന്‍
അധരയടയാള വിദഗ്ദരെ ആവശ്യമുണ്ട്
                        ***********
വഴികളിലൊക്കെ
നിന്നെ തിരയുന്നുണ്ട്
എന്നിട്ടും നീ വരാതിരുന്നെങ്കില്‍
എന്ന് നോവാനാണെനിക്കിഷ്ടം
                        ***********
പ്രത്യേകിച്ച് എന്തെന്നല്ലേ..?

എനിക്ക് പറയാനുള്ളത്
നിന്നോട് മാത്രം പറയുന്നു/
നിന്നോട് മാത്രമേ പറയാനുള്ളൂ...
എന്നതാണ് പ്രത്യേകത
                        ***********
ഓര്‍മ്മകള്‍ പാടേ
മായ്ച്ചുകളയാന്‍
നിഴല്‍ മായ്കാവുന്നൊരു
യന്ത്രം വേണം
                        ***********
മുറിവിനെ കുറിച്ച്
നീ ചോദിക്കാറേയില്ല
വേദനകള്‍ തുന്നുമ്പോഴും
ഞാന്‍ നിന്നെ വിസ്മരിക്കാറില്ല...

എന്നിട്ടും എപ്പോഴെങ്കിലും
വീണുകിട്ടുന്ന നിന്റെ
വെറും വാക്കുകളെ
മുറിവില്‍ പുരട്ടിയാല്‍
ഉണങ്ങുന്ന അത്ഭുതമാണ് ഞാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു...
                        ***********
ഇരുട്ടാണ്‌
നിഴലനക്കങ്ങള്‍ മായ്ച്ച ഇരുട്ടില്‍
ഇലയനക്കങ്ങള്‍ക്ക് കാതോര്‍ക്കുന്നു
അത്രയും നിശ്ശബ്ദവും
ശൂന്യവുമായൊരു വഴിയടയുന്നു
ഞാനെന്‍റെ നീയെന്ന
അവസാന ശ്വാസം വലിക്കുന്നു.
                        ***********
മരിച്ചു കിടക്കുമ്പോള്‍
എന്നെ ഇനിയും നീ
വിളിക്കാതിരിക്കണം
എനിക്ക് വയ്യ
ഇടക്കിടക്കിങ്ങിനെ മരിക്കാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു..!!
                        ***********
ഒറ്റയ്ക്കാവുമ്പോള്‍
എത്രത്തോളം ഒറ്റപ്പെടുമെന്നും
ചേര്‍ന്നിരിക്കുമ്പോള്‍
എത്രത്തോളം കൂട്ടത്തിലാവുമെന്നും
ഞാന്‍ അളന്ന് നോക്കുന്നു...

ഒറ്റയ്ക്ക്
ഞാനാകാശത്തോളം ഒറ്റയാവുന്നു
ചേര്‍ന്ന്
നമ്മളിരട്ടയാവുന്നു
                        ***********
എന്റെ
അക്ഷരക്കുഞ്ഞുങ്ങളെ
സൂക്ഷിക്കാന്‍
ഏല്പിച്ചതായിരുന്നു നിന്നെ
തിരിച്ചു തന്നപ്പോള്‍ ...
കൂട്ടത്തിലൊന്നിന്റെ
കാലൊടിഞ്ഞിരിക്കുന്നല്ലോ..!!

കുറുമ്പിന്റെ കൂടെന്ന്
നീ പറഞ്ഞ കുഞ്ഞിനാണ്
നിന്നോടത്രമേല്‍ സ്നേഹവും
                        ***********
നീ വന്ന് ജാലകം തുറക്കാത്തതിനാല്‍
സൂര്യന്‍ എത്തിനോക്കാത്ത പകല്‍
                        ***********
നീ മിണ്ടാതെ പോവുമ്പോഴെല്ലാം
തീ പിടിക്കുന്ന നെഞ്ചകം
                        ***********
എനിക്ക് നിന്നോടുള്ള
ഭ്രാന്തിന്റെ പേരാണ് പ്രണയം
                        ***********
ദിനേന എന്നില്‍
നിനക്ക് പൂക്കുന്ന ചുംബനങ്ങള്‍
നീ കൈപറ്റാത്തതിനാലാണ്
ആകാശത്തേക്കവ ഉയര്‍ത്തപ്പെടുന്നതും
നക്ഷത്രങ്ങളായി ജീവിക്കുന്നതും
                        ***********
നീ പെയ്ത് പെയ്ത് തോരുന്ന
ദിവസങ്ങള്‍ക്കൊടുവിലെപ്പോഴും
ഞാന്‍ വറ്റി വറ്റി വരളുന്നു.
                        ***********
അതിരുകളില്‍ മുഴുവന്‍
അരുത് മുല്ലകള്‍ പൂക്കുന്നു
                        ***********
ഒരേ ആകാശത്തിന്‍റെ ചുവട്ടില്‍
നമ്മള്‍ ഒരേ നക്ഷത്രം നോക്കുന്നു
നിശബ്ദമായിങ്ങിനെ
മിണ്ടാന്‍ നിന്നോട്
എനിക്കല്ലാതെയാര്‍ക്കാണ് കഴിയുക !!!

No comments:

Post a Comment