Tuesday, January 5, 2016

എങ്കിലും ഞാന്‍ നന്ദി പറയുന്നു

എങ്കിലും ഞാന്‍ നന്ദി പറയുന്നു
ഞാന്‍ കോരിക്കുടിച്ച വേദനകള്‍ക്ക്
ഞാന്‍ നീയെന്നുരുകിയുറങ്ങാത്ത രാവുകള്‍ക്ക്‌
ഞാന്‍ നീയെന്നുറങ്ങിയുണരാത്ത പകലുകള്‍ക്ക്

എങ്കിലും ഞാന്‍ നന്ദി ചൊല്ലുന്നു
ഞാന്‍ നീയെന്ന്‍ സങ്കല്പ്പിച്ച മുറിവുകള്‍ക്ക്
ഞാന്‍ നിന്റെയൊപ്പം നടന്ന കിനാവുകള്‍ക്ക്
ഞാന്‍ ശബ്ദം നല്‍കിയ നിന്റെ മൌനങ്ങള്‍ക്ക്

എങ്കിലും ഞാന്‍ നന്ദിയോതുന്നു
നീ തിരിച്ചറിയാതെ പോയ സ്നേഹത്തിന്
നീ എഴുതിത്തള്ളിയ എന്റെ വിചാരങ്ങള്‍ക്ക്
നീ പെയ്യാതെ ഞാന്‍ നനഞ്ഞ മഴകള്‍ക്ക്

എങ്കിലും ഞാന്‍ നന്ദി അറിയിക്കുന്നു
നീ എന്ന ഒന്നില്ലെന്നറിയിച്ച നിന്നോട്
എന്നിട്ടും ഇല്ലാതാവാന്‍ കഴിയാത്ത എന്നോട്
ഇനിയും ഞാന്‍ മുക്തമാവാത്ത നീ എന്ന ലോകത്തോട്‌

നീ

തോന്നലുകളാണെന്നറിഞ്ഞിട്ടും
തോന്നാതിരിക്കാന്‍ കഴിയാത്ത
ചില തോന്നലുകളാണ് നീ

ഒറ്റ

മാനസികമായി തനിച്ചായ ഒരാളെ
അതില്‍നിന്ന്‍ രക്ഷിക്കാന്‍
ഏതൊരാള്‍കൂട്ടത്തിനുമാവില്ല..!!

മുറിവുകള്‍

ഞാന്‍ വേദനിച്ച മുറിവുകള്‍
നീ അറിഞ്ഞിരുന്നില്ലെന്ന
തിരിച്ചറിവിപ്പോള്‍
നെടു നീളത്തില്‍ ഒരു തിരുമുറിവായി

അനുവാദം

തോന്നുമ്പോള്‍ തോന്നുമ്പോള്‍
അനുവാദം കൂടാതെ കയറിവരാന്‍
നിനക്കാരാണെന്റെ ഹൃദയം
തുറന്ന്‍ തരുന്നത്...!!!

അടുത്ത ജന്മത്തില്‍

അടുത്ത ജന്മത്തില്‍
എനിക്കൊരു കഠിന-
ഹൃദയത്തിനുടമയാവണം

വെറുതെ പൂക്കുന്ന
പ്രണയങ്ങളെയാകെ
അടിച്ച് വൃത്തിയാക്കണം

വിരഹത്തിലിങ്ങിനെ
വേവാതിരിക്കണം

ഉപേക്ഷിച്ച് പോവുന്നവരോട്
ഒട്ടും വേദനതോന്നാതെ
യാത്ര പറയണം

വിഷാദങ്ങളെ പടിക്ക് പുറത്താക്കണം

എനിക്കെന്നെ കുറിച്ച് മാത്രം
ചിന്തിച്ച് ജീവിക്കണം

മഴ

മഴ ചാറിത്തീരുന്നു
പുഴ നനയുന്നു
പിന്നെ ശാന്തമായൊഴുകുന്നു

ഉയിര്‍ കാക്കാന്‍

മണല്‍ചുട്ട കരയില്‍
പൊള്ളിപ്പിടയുന്നു ഞാന്‍
ഉയിരുണങ്ങാത്തൊരു
ചെറുമത്സ്യമായ്

വര്‍ഷമേഘമേ നിന്‍
പെയ്ത്ത് കാക്കുന്നു ഞാന്‍
ഒന്നുമ്മവെച്ചെന്‍റെ
ഉയിരുകാക്കുവാന്‍

രൂപമാറ്റം

ഹൃദയത്തില്‍ ഇത്രയും
പ്രകമ്പനങ്ങള്‍ വരുത്താന്‍ തക്കവണ്ണം
ഏത് രാസ സമവാക്ക്യത്തിലാണ്
നീ എന്നെ രൂപമാറ്റം വരുത്തിയത്..!!!

എന്നെക്കൂടി

ഇനി നീ വരുമ്പോള്‍
നിന്നെ തിരഞ്ഞുപോയ
എന്നെ കൂടി കൂടെ കൊണ്ടുവരണം

ഭീകരത

ഒറ്റക്കായിപ്പോവുന്നതിനേക്കാള്‍ വലിയൊരു ഭീകരതയില്ല..!!

നീയില്ലാത്ത ആകാശം

നീ ഇല്ലാതെ പൂക്കുന്ന ആകാശത്തിന്
എന്തൊരു ശൂന്യതയാണ്..!!

നമ്മളെ പോലെ

എന്നെ പോലെ വേറൊരു ഞാന്‍
വേറെ ഉണ്ടാവുകില്‍
നിന്നെപോലെ വേറൊരു നീയും
വേറെ ഉണ്ടാവുമായിരിക്കും

വേനല്‍

നിന്റെ മൌനമേഘങ്ങള്‍
കാറ്റടിച്ച്, കൂട്ടിയിടിച്ച്
ഇടിവെട്ടി മിന്നല്‍ പായിച്ച്
ആര്‍ത്തലച്ച് പെയ്യുംവരെ
ഞാന്‍ വറ്റി വരണ്ട വേനലാവും

എല്ലാം മിഥ്യയാണ്

എന്റെ സ്നേഹവും നിന്റെ മൌനവും
എന്റെ വിരഹവും നിന്റെ കരളുറപ്പും
എന്റെ പിടച്ചിലും നിന്റെ നിസംഗതയും
എല്ലാം എല്ലാം മിഥ്യയാണ്


എന്നിട്ടും എനിക്ക് വേദന തോരുന്നില്ലല്ലോ..!!

തകര്‍ന്നത്

നിനക്ക് ഊഹിക്കാനാവുമോ
ഞാന്‍ അത്രയ്ക്കും തകര്‍ന്നതും
ചില്ലുടഞ്ഞകം കിലുങ്ങുന്ന ഫ്ലാസ്ക് പോലെ
നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട് വിഭ്രാന്തിയിലായതും

ഭ്രാന്ത്

നിന്നെ പ്രണയിച്ച് തുടങ്ങിയത് മുതല്‍ക്കാണ്
പുറത്താരോടും മിണ്ടാതായതും
അകത്തെ നിന്നോട് മിണ്ടിക്കൊണ്ടേ ഇരിക്കുന്നതും
എനിക്ക് ഭ്രാന്താണെന്ന് നീ പോലും മുദ്രകുത്തിയതും..!!

തനിച്ചാക്കിപ്പോയവര്‍

തനിച്ചാക്കിപ്പോയവര്‍
തനിച്ചായിപ്പോയവരെ
ഓര്‍ക്കുന്നേ ഉണ്ടാവില്ല

എന്നിട്ടും,
തനിച്ചായിപ്പോയവര്‍
തനിച്ചാക്കിപ്പോയവരെ
ഓര്‍ക്കാത്ത നിമിഷങ്ങളില്ല..!!

എന്റെ പുസ്തകം

മുറിവുകള്‍ തുന്നി ച്ചേര്‍ത്ത്
എനിക്കും ഒരു പുസ്തകമാക്കണം
''എന്റെ നിനക്കുള്ള മുറിവുകള്‍''

ഒന്ന്‍ മറക്കാന്‍

ഓര്‍മകളുടെ ശിശിരകാലം താണ്ടി
കരിയിലകളാകെ അടിച്ച് കൂട്ടി കത്തിച്ച്
മുറ്റം ചാണകം മെഴുകി തീരാറാവുമ്പോള്‍
പെരുമഴയായി ഇനിയും നീ വരരുത്
ഞാന്‍ ഒരിക്കലെങ്കിലും നിന്നെ മറന്നോട്ടെ..!!

നീ ഞാനായാല്‍

ഒരിക്കലെങ്കിലും നീ ഞാനായാല്‍
എന്‍റെ വേദന താങ്ങാനാവാതെ
അടുത്ത നിമിഷം നീ മരിച്ച് പോയേനെ..!!

മരണം

നിന്റെ മൌനത്തിന്‍ കൊമ്പില്‍ തൂങ്ങി
എത്ര തവണ മരിച്ചതാണ് ഞാന്‍

വാക്ക് കാത്ത്

ഒരു വാക്കിന്‍
ചീളുകാക്കുന്നു ഞാന്‍
നിന്നിലുറഞ്ഞ
മൌനസ്ഫടികമുടയുവാന്‍
ഈ നിശബ്ദതകള്‍
വാക്കാല്‍ മുഖരിതമാകുവാന്‍

അത്രമേല്‍

അത്രമേല്‍ സ്നേഹിക്കയാല്‍
അത്രയ്ക്കുമത്രയ്ക്കും
മുറിപ്പെടുത്തുന്ന പ്രണയമേ..!!

ആത്മാവ്

ജീവിച്ചിരിക്കുന്ന ശരീരത്തില്‍ നിന്ന്
ആത്മാവ് സ്വതന്ത്രമാവുന്നത് മുതലാവും
പ്രണയം ജനിക്കുന്നത്/മരണം സംഭവിക്കുന്നത്

വേനലില്‍

നീ പെയ്യാതിരുന്ന
എന്റെ വേനലിനപ്പുറവും
ഞാന്‍ ദാഹിച്ച് ദാഹിച്ച്
മരിക്കാതിരിക്കുന്നു..!!

വില്‍പ്പനയ്ക്ക്

ഒട്ടും അന്നുസരണയില്ലാത്ത മനസ്സ്,
നാല് മുറിവോര്‍മകള്‍
വെന്ത ചിന്തകളോടു കൂടി

പൂമരം

ദിനേനയിങ്ങിനെ പെയ്തിട്ടും പെയ്തിട്ടും
പൂ തീരാതെ ഓര്‍മകളുടെ ഒരു പൂമരം

DO YOU KNOW .......?

DO YOU KNOW .......?
ഇല്ല എനിക്കറിയില്ല
എന്നെയും അയാള്‍ക്കറിയില്ല
പിന്നെ എന്തിനാണിടയ്ക്കിടയ്ക്ക് 
ഇവിടം സന്ദര്‍ശിക്കുന്നത്...?
ഒരു ഹൃദയം മറന്ന്‍ വെച്ചിരുന്നു
അതെടുക്കാന്‍ വരുന്നതാണ്.

ചുമരെഴുത്തുകള്‍

ഹൃദയഭിത്തിയില്‍ അവള്‍ എഴുതിയ
ചുമരെഴുത്തുകളെ മായ്ച്ച് വെള്ളപൂശാന്‍
വിദഗ്ദ തൊഴിലാളികളെ തേടുന്നു.

വിധി

നീ എന്ന ഒന്നില്ലായിരുന്നു എന്നും
ഇനി ഉണ്ടായിരുന്നു എങ്കിലും
നീയെനിക്ക് ആരുമല്ലായിരുന്നു എന്നും
ഞാനിപ്പോള്‍ നിന്നെ ഓര്‍ക്കുന്നേ ഇല്ലെന്നും
എത്ര പറഞ്ഞാലും മനസ്സിലാവാത്ത
ഒരു തലതെറിച്ച മനസ്സിനെ പേറുന്നു ഞാന്‍

ഹൃദയ ഫയലുകള്‍

ഹൃദയത്തില്‍ ചില ഫയലുകള്‍ ഉണ്ട്
എത്ര ഡിലീറ്റ് ചെയ്താലും
തനിയെ റിക്കവര്‍ ചെയ്ത് പ്രത്യക്ഷപ്പെടുന്നവ
ജീവിതത്തില്‍ ചില ഫയലുകള്‍
അറിയാതെ കൈതട്ടി ഡിലീറ്റായി പോയത്
റിക്കവര്‍ ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയറുമില്ല..!!!

വിഷാദങ്ങളെ...

കാഴ്ചപോലും മറച്ച്
ഏത് വനാന്തരങ്ങളിലേക്ക് നാടുകടത്തിയാലും
തിരികെ എത്തുന്നതിന് മുന്‍പ്
ഏത് ഊടുവഴികളിലൂടെയാണ്
നിങ്ങള്‍ തിരിച്ചെത്തുന്നതെന്റെ
വിഷാദ ചിന്തകളേ..!!

ഒറ്റമരം

നീ വരായ്കയാല്‍
വസന്തം ഉപേക്ഷിച്ച
ഒറ്റമരമാണ് ഞാന്‍

മഴ കുടയുന്നു

ഇടയ്ക്കിപ്പോഴും
മഴവന്ന്‍ കിനാക്കളിലേക്ക് കുടയാറുണ്ട്
വറ്റിപ്പോവുമെന്ന്‍ ഭയക്കുന്ന നിന്നെ,
ആ നനവോര്‍മകളെ.

ചിന്തകള്‍

വാക്കുകളെ
നാവിന്‍ തുമ്പില്‍ കുരുക്കി
നിനക്ക് മൌനിയാവാം
ചിന്തകളെ തടവിലിടാന്‍
നിനക്കെന്ത് ഉപാധിയാണുള്ളത്..!!

എന്റെ രാത്രികള്‍

എത്ര പകലുകള്‍ പുതച്ചാലാണ്
ഒരു രാത്രിയാവുക
നിന്റെ ഓര്‍മയുടെ പകലുകള്‍
വെളുത്ത് വെളുത്ത്
എന്റെ രാത്രികള്‍
കറുക്കുന്നേയില്ല..!!

കൊള്ളിയാല്‍

നീയിപ്പോള്‍,
എന്റെ വിരഹമേഘങ്ങള്‍
തമ്മിലിടിച്ചുണ്ടാവുന്ന കൊള്ളിയാലാണ്
എന്നെ നിരന്തരം ആഘാതമേല്‍പ്പിക്കുന്നത്

മൌനം

വാക്കുകളില്‍ നിന്നും നിന്നെ തേടി
അക്ഷരങ്ങള്‍ ഇറങ്ങിപോയത് മുതലാണ്
ഞാന്‍ മൌനിയായത്..!!

ഞാന്‍

ഞാന്‍ ,
നീ വന്ന്‍ തൊടായ്കയാല്‍
ഉറങ്ങാന്‍ മറന്നൊരു തൊട്ടാവാടി

തെരുവില്‍

രാവിന്റെ തെരുവുകളിലിപ്പോള്‍
നിന്റെ സ്വരാക്ഷരങ്ങളുടെ പാട്ട് കേള്‍ക്കാറുണ്ട്
അപ്പോള്‍ ഞാന്‍ അന്ധനും മൂകനുമാവും
ഇരുചെവികളും ഹൃദയവും മാത്രമുള്ള
ഒരപൂര്‍വ ജീവിയാവും....!!!

നിന്നെത്തിരയുന്നു

നീ ചൂടിയേക്കാവുന്ന മഴയില്‍
നീ പുതച്ചേക്കാവുന്ന വെയിലില്‍
നീ മയങ്ങിയേക്കാവുന്ന കാറ്റില്‍
ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

തരംഗങ്ങള്‍

ഏത് കടലിലും മരുഭൂമിയിലും
തരംഗ ദൈര്‍ഘ്യം കുറയാതെ
വാക്കുകള്‍ക്ക് സഞ്ചരിക്കാന്‍
ഹൃദയ സ്പന്ദന ചാലകം തീര്‍ത്തവളേ,
നീ എത്ര അകലെ/മറയിലായാലെന്ത്
നിലപ്പതുണ്ടോ നമ്മുടെ ഉള്‍തുടിപ്പുകള്‍

ഒറ്റയ്ക്കൊരു മൈന

ഹൃദയം ഉണ്ടെന്ന കാരണത്താല്‍
നിന്നെ ഓര്‍ക്കാതിരിക്കാന്‍ 
കഴിയാതെ പോയവന്‍
ഒറ്റയ്ക്ക് ഒറ്റയ്ക്കൊറ്റയ്ക്കൊരു മൈന

നീ മുളയ്ക്കുന്നത്

ഉള്ളിലെ കാളല്‍
നെഞ്ചിലെ പിടച്ചില്‍
കൈകാലുകളില്‍ ചോരുന്ന ഊര്‍ജ്ജം
മിഴിക്കോണിലെ നനവ്‌
അങ്ങിനെ അങ്ങിനെ
എവിടെയെല്ലാമാണ്
എങ്ങിനെയൊക്കെയാണ്
നീ പൊട്ടി മുളയ്ക്കുന്നത്

മഴവിരിക്കപ്പുറം

നിന്റെ മഴവിരി ജാലകത്തിനപ്പുറം
നീ കണ്ടേക്കുമെന്ന് ഭയന്ന്‍
ആ വേനല്‍മരത്തിന്റെ മറപറ്റി ഞാനുണ്ട്

നമ്മള്‍

ഞാനൊരു നുണയാണ്
നീയൊരു പെരുങ്കള്ളവും

നീ ഇരുണ്ട നിലാവ്

എന്റെ ഇരുട്ടിലേക്കിങ്ങിനെ
പെയ്ത് പെയ്ത്
ഇരുണ്ടുപോയ നിലാവാണ്‌ നീ

ഞാന്‍ മരുഭൂമിയായത്

നീ എന്റെ മഴക്കാലമായിരുന്നു
നീ പോയതില്‍ പിന്നെയാണ്
ഞാനിങ്ങിനെ മരുഭൂമിയായത്

എനിക്ക്

എനിക്കിനിയുമെങ്കിലുമെന്റെ
കവിതകളിലെ ഞാനാവണം

Sunday, January 3, 2016

നിലവിളി

തെരുവുറങ്ങുന്ന നേരങ്ങളില്‍
നിന്നെ തിരഞ്ഞൊരു നിലവിളി
എന്റെ ഹൃദയത്തില്‍ നിന്നിറങ്ങി ഓടാറുണ്ട്..!!

ഹൃദയം

എന്‍റെ ഹൃദയമാകെ
പൊടി പിടിച്ച് കിടപ്പാണ്
നീ വന്നത് തുറക്കുവോളം

ഉപേക്ഷിക്കുക എന്നാല്‍

ഉപേക്ഷിക്കുക എന്നാല്‍
രണ്ടു മരണങ്ങളാണ്
എന്നിലെ നീയും നിന്നിലെ ഞാനും
പിന്നെ, ഉടലെടുക്കുവോളം
നീ എന്റെ മൃതശരീരവും
ഞാന്‍ നിന്റെ മൃതശരീരവും പേറുന്നു.

തെരുവില്‍

തെരുവിലിപ്പോള്‍
നീയില്ലായ്മയും ഞാനും മാത്രം

വസന്തങ്ങള്‍

ദേശാടനങ്ങള്‍ക്കപ്പുറം
ഓര്‍മകളിലേക്ക് പെയ്യട്ടെ
നീ പൊഴിച്ച വസന്തങ്ങള്‍

ചുവടുകള്‍

നീ നടന്നകലുന്ന ഓരോ ചുവടും
ഞാന്‍ നിന്നിലേക്ക്‌ നടക്കുന്നു

മോഹക്കുരു

ഇന്നലെ കിനാവില്‍ വന്നവള്‍
എന്റെ ഇടത്തെ കവിളിലൊരു
മോഹക്കുരു നട്ടുപോയി

ഓര്‍മപ്പുഴ

എന്റെ
മൗനത്തിന്റെ തെരുവിലിപ്പോള്‍
നിന്റെ
ശബ്ദശകലങ്ങളുടെ പുഴയൊഴുകുന്നു.

വേനല്‍

മഴ പെയ്ത്കൊണ്ടിരിക്കുമ്പോഴൊന്നും
വരാനിരിക്കുന്ന വേനലിനെ ഓര്‍ക്കാറേയില്ല..!!

മറവി

മറവി ഒരു സുന്ദരമായ നുണയാണ്

തോരാ/രാമഴകള്‍

പെയ്ത് തോര്‍ന്നെന്ന്‍
തോന്നുകയും
അടുത്ത നിമിഷം മുതല്‍
ആര്‍ത്തലച്ച് പെയ്യുകയും ചെയ്യുന്നു
നമ്മുടെ തോരാ/രാമഴകള്‍

ചോര്‍ച്ച

മേല്‍ക്കൂര പുതുക്കിപ്പണിതിട്ടും
ജാലകങ്ങളാകെ കൊട്ടിയടച്ചിട്ടും
ഏത് വഴിയാണ് നീ ചോരുന്നത്..!!

എന്റെ കാഴ്ച...!!

ഏത് ആള്‍കൂട്ടങ്ങള്‍ക്കിടയിലാകിലും
മറ്റേത് സുന്ദര രൂപങ്ങള്‍ക്കരികിലാകിലും
നിന്നെ മാത്രം വേര്‍ത്തെടുത്ത് കാണുന്നു
എന്റെ കാഴ്ച...!!

ഉപവാസം

നിന്റെ വാക്കിന്‍ മധുരം നുണഞ്ഞുഞാന്‍
എന്‍റെ മൌനോപവാസം മുറിക്കുന്നു.

നിന്റെ ഉദ്യാനങ്ങള്‍

നീ പതിവായി വരുന്ന ഉദ്യാനങ്ങളില്‍
നീ പതിവായി മധുവുണ്ണുന്ന പൂക്കളില്‍
പച്ചിലപ്പഴുതുകള്‍ക്കിടയിലൂടെ നിന്നെ കാണുന്നു.

ചെമ്പരത്തിക്കാട്

നിന്റെ മൌനം പൂത്ത് പൂത്ത്
ഞാനൊരു ചെമ്പരത്തിക്കാടായി

നീ ഒരു പുരാതന ലിപി

എത്ര വായിച്ചാലും
മനസ്സിലാക്കാനാവാത്ത
ഒരു പുരാതനലിപിയിലേക്ക്‌
നീ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ഓര്‍മച്ചാറല്‍

ഓര്‍മകളുടെ
ചാറലുകല്‍ക്കിപ്പോള്‍
ഒരേ താളമാണ്
ഞാനതില്‍ നനഞ്ഞ് നനഞ്ഞ് വറ്റുന്നു.

ഇ സി ജി

എന്റെ ഹൃദയ കമ്പനങ്ങളെ
ചിത്രീകരിക്കുന്ന മാപിനിയില്‍
നീ ഇല്ലാത്ത നാളുകളത്രയും
ഒരു നേര്‍ രേഖയായിരിക്കും തെളിയുക..

മഴ കാത്ത്

നിന്റെ മൌനമേഘങ്ങള്‍ കനം വെയ്ക്കുന്നു
മഴപ്പെയ്ത്ത് കാത്ത് വേഴാമ്പലാവുന്നു ഞാന്‍

മരപ്പെയ്ത്ത്

നീ മഴ
ഞാന്‍ മരം
നീ പെയ്ത് തോര്‍ന്നിട്ടും
ഞാന്‍ പെയ്ത്കൊണ്ടേയിരിക്കുന്നു.

മൌനത്തിലൂടെ

നിന്റെ മൌനം കനം വെച്ച
പകലുകള്‍ നീന്തുന്നു ഞാന്‍

നീ ഉദിക്കുന്നതും കാത്ത്

അറ്റമില്ലാത്ത കഥകളില്‍ കയറി
രാവിലൂടെ തുഴഞ്ഞ് തുഴഞ്ഞ്
മറുകര എത്തുമ്പോഴേക്കും
നേരം വെളുക്കുന്നല്ലോ
ഇനി എന്നാവും നീയിനിയുമുദിക്കുക..!!

എന്‍റെ വിളവ്‌

നിന്റെ അനിഷ്ടങ്ങളുടെ പാടങ്ങളില്‍
ഞാന്‍ വിതച്ച പ്രണയ വിത്തുകള്‍ കരിഞ്ഞു
സ്നേഹത്തിന്‍റെ ഒരായിരം ചോരപ്പൂക്കള്‍
പകരം തന്നത് ഇനി വിതയ്ക്കട്ടെ ഞാന്‍..!!

നിറകുടം

നീ നിറഞ്ഞ് നിറഞ്ഞ്
തുളുമ്പാതെ നില്‍ക്കുന്ന
ഒരു കുടമാണ് ഞാന്‍

എന്റെ പുസ്തകശാല

നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയഅറകളിലെ
അലമാരിയിലെ പുസ്തകങ്ങള്‍

ഞാനില്ലാതെ..

ഒരു തുള്ളി ചോരയില്‍ പോലും
എനിക്കിപ്പോള്‍ ഞാനില്ലാതായി

സ്നേഹ-പ്രണയ അതിരുകള്‍

അനുരാഗത്തിലേക്ക്
വക്രിച്ച്പോവുമെന്ന് ഭയപ്പെട്ട്
എന്നോട് പുഞ്ചിരിക്കാന്‍ പോലും
മടിക്കുന്നവളെ,
ഏത് കടലിനാണ് നമ്മുടെ
സ്നേഹ-പ്രണയ അതിരുകളില്‍
എന്നും കാവല്‍ നില്‍ക്കാനാവുക..!!

അലിഖിതം

നീ, ഒരായിരം ഹൃദയചിഹ്നങ്ങള്‍ കൊണ്ട് പോലും
ആലേഖനം ചെയ്യപ്പെടാനാവാത്ത പ്രണയമാണ്

നീയെന്ന ദ്വീപ്‌

ഞാന്‍
എന്റെ
യാത്രാകപ്പല്‍പോലും തകര്‍ത്ത്
കുടിയേറിയ ഒറ്റപ്പെട്ട ദ്വീപാണ് നീ

നീ/ഓര്‍മകള്‍/ഞാന്‍

കടലില്‍ എത്ര ദൂരേക്ക് എറിഞ്ഞാലും
തീരത്തേക്ക് തന്നെ വന്നടിയുന്ന
ഒഴിഞ്ഞ വെള്ളത്തിന്റെ കുപ്പിപോലാണ്
നീ/ഓര്‍മകള്‍/ഞാന്‍

നിഴല്‍

നിന്റെ നിഴലുകള്‍
ഇടി മിന്നലുകളാണോ
എന്റെ ഹൃദയത്തെ അത്
ഷോക്കേല്‍പ്പിക്കുന്നു.

പ്രണയങ്ങള്‍

ഓര്‍മകളുടെ ചുരം വഴി
വണ്ടി കയറി വരുന്നുണ്ട്
പാതിവഴിയില്‍ ഇറങ്ങിപ്പോയ
പ്രണയങ്ങള്‍

ഉണങ്ങാത്ത മുറിവ്

അടര്‍ത്തിമാറ്റിയപ്പോള്‍
രണ്ടുപേര്‍ക്കും
ഒരേ ആഴത്തില്‍ മുറിഞ്ഞു
എന്നിട്ടും എന്റെത് മാത്രം
ഇനിയുമുണങ്ങിയില്ലല്ലോ

Saturday, January 2, 2016

കാലം വിഭജിക്കപ്പെട്ടത്

കാലം ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടു
നീ ഉണ്ടായിരുന്നത് എന്നും
നീ ഉപേക്ഷിച്ച് പോയത് എന്നും

തലവേദന

പുരികങ്ങള്‍ക്ക് മീതെ
നെറ്റിത്തടത്തിനരിക് ചേര്‍ന്നാവും
വേദനയുടെ പടയാളികള്‍
തമ്പടിച്ചിരിക്കുന്നത്
വിഷാദത്തിന്റെ
അപകടസൂചന കിട്ടുന്നത് മുതല്‍
അവ നെറ്റിത്തടമാകെ
വ്യാപിക്കുമ്പോഴാണ്
തലവേദന ഉണ്ടാവുന്നത്

ഉന്മാദo

ഉന്മാദo,
വിഷാദങ്ങളുടെ ഗര്‍ത്തത്തിലേക്ക്
വീഴുന്നതിന് തൊട്ട്മുന്‍പുള്ള അവസ്ഥയാണ്

സമയമാപിനി

നീ മിണ്ടിക്കൊണ്ടിരിക്കുമ്പോള്‍
സമയത്തിന്‍റെ ദൈര്‍ഘ്യം ചുരുങ്ങുകയും
നീ മൌനത്തിലാവുമ്പോള്‍
സമയത്തിന്‍റെ ദൈര്‍ഘ്യം കൂടുകയും
ചെയ്യുന്നതിനാല്‍
നമുക്കിടയില്‍ ഒരു സമയമാപിനി
കണ്ടെത്തേണ്ടിയിരിക്കുന്നു..!!!

അതിര്

പ്രണയത്തിനും 
സ്നേഹത്തിനുമിടയ്ക്ക് ഒരതിരുണ്ട്
ഒരു ചുംബനം കൊണ്ട് 
പൊട്ടിപ്പോവുന്നത്

മരണം

നീ ഇല്ലാതാവുക എന്നാല്‍ എന്റെ മരണമാണ്

നോവ്‌

നിന്റെ മൌനം പെയ്യുന്ന
നോവ്‌ പുതയ്ക്കുന്നു ഞാന്‍

ചുംബനം

നിന്റെ ചുംബന മുദ്രകള്‍ മായ്ക്കാന്‍
ഏത് ദ്രവ്യമുണ്ടുലകില്‍

വേനല്‍

നീ തോരാതെ പെയ്ത രാത്രികള്‍ക്കപ്പുറം വേനലാണ്

വേദന

സ്നേഹമാണ് പാകിയത്
മുളച്ചതൊക്കെയും വേദന
പൂക്കളിൽ മധുവുണ്ട്
ഉപ്പുനീരുകലർന്നത്
ഹൃദയമിപ്പോൾ നീ പകർന്ന
വേദനയ്ക്കടിമപ്പെട്ടു.

നീ....

ഞാന്‍ പരാജയപ്പെട്ട ഏക ഇടമാണ് നീ

ജീവിതം

ജീവിതം ഒരു കടലാണ്
ഞാന്‍ തീരത്ത് സ്വപ്നങ്ങള്‍ വരച്ചിട്ടും വരച്ചിട്ടും
പൂര്‍ത്തിയാക്കാനാവാത്ത കുട്ടിയും

നോട്ടം

നീ ദ്വാരം വീഴ്ത്തിയ
ഹൃദയത്തിനുള്ളിലേക്ക്
നിന്റെ നോട്ടം
മഴചോരുന്നു
വെയില്‍ ചാറുന്നു
നിലാവുദിക്കുന്നു.

എന്തതിശയലോകമിതപ്പനേ...!!!

എന്തെങ്കിലും തിന്നാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തൊക്കെ തിന്നരുത് എന്ന്‍
വിളംബരം ചെയ്യുന്ന ഭരണം


എന്തെങ്കിലും ഉടുക്കാന്‍ കിട്ടുമോ
എന്ന്‍ വേവലാതിപ്പെടുന്നവര്‍ക്കിടയില്‍
എന്തുടുക്കരുത് എന്ന്‍
തിട്ടൂരമിടുന്നു മാന്യന്മാര്‍
ഉടുത്തത് എന്തൊക്കെ ഊരണം
എന്ന്‍ കലഹിക്കുന്നു സമ്പന്നര്‍

എന്തതിശയലോകമിതപ്പനേ...!!!

കവിത

നിന്റെ മൌനമാണ് എന്റെ കവിത

നീ പിന്നെയും പിന്നെയും ജനിക്കുന്നു

വേദനയുടെ മധുചഷകം
നുകരുമ്പോഴൊക്കെ
നീ പിന്നെയും പിന്നെയും ജനിക്കുന്നു
ഞാന്‍ എന്നില്‍ നിന്നിറങ്ങി
നിന്നെയും കാത്തിരിക്കുന്നു

മൌനത്താഴ്വര

ക്ഷണികം,
നശ്വരം
മഹാമൌനത്താഴ്വാര യാത്രികന്‍ ജീവിതം

എന്നെയും കൊണ്ട്

എന്നില്‍ പല തവണ
മരിച്ചോരെന്നെയും കൊണ്ട്ഞാന്‍
ഈ സ്മശാനഭൂമിയില്‍ ഒറ്റയ്ക്കലയുന്നു

വറ്റുന്നു

നീ പെയ്ത് പെയ്ത് തോരുന്ന
ദിവസങ്ങള്‍ക്കൊടുവിലെപ്പോഴും
ഞാന്‍ വറ്റി വറ്റി വരളുന്നു.

ഞാന്‍ , നീ..

ഞാന്‍
പ്രണയത്തിന്‍റെ
നോവ്‌ പൂക്കുന്ന ഒറ്റമരം
നീ
എന്നിലേക്ക്
നിരന്തരം വീശുന്ന ഓര്‍മക്കാറ്റ്

പുഴയെ വരയ്ക്കുന്നു

മിഴിത്തീരത്ത്
പുഴയെ വരയ്ക്കുന്നു
കാത്ത് കാത്ത്
കനലായിപ്പോയ ഓര്‍മകള്‍

തരംഗങ്ങള്‍

നിന്റെ ചുണ്ടിന്‍റെ വിറയുടെതരംഗങ്ങള്‍
വന്ന്‍ പതിച്ചെന്റെ നെഞ്ച് പിളര്‍ന്നു

അതിരുകളില്‍

അരുതുകളുടെ അതിരുകളില്‍
നിലാവ് പൂക്കുന്നു
ഞാനൊരു തെളിനീര്‍ തടാകമാവുന്നു
നിന്‍റെ കണ്ണുകള്‍
എന്നെ കോരിക്കുടിക്കുന്നു
നമ്മള്‍ ഒരേ കടലാവുന്നു.

അപരിചിതര്‍

അത്രയേറെ തമ്മിലടുത്ത്
പിരിഞ്ഞവര്‍ കണ്ടുമുട്ടുമ്പോള്‍
അത്രയേറെ അപരിചിതരാവുന്നു
അദൃശ്യ തരംഗങ്ങളില്‍
അറിയാതെ തടഞ്ഞവര്‍
രണ്ട് ആഘാദങ്ങളാവുന്നു

പ്രണയ വേദന

പ്രാണവേദനയെക്കാള്‍
വലുതാവും പ്രണയ വേദന
ആദ്യത്തേത്
ജീവിതത്തിന്‍റെ അന്ത്യത്തിലും
അടുത്തത്
ജീവിതത്തിലുടനീളവും വേദനിക്കുന്നു

വൈരുദ്ധ്യത്തിലും

അത്രയേറെ
വൈരുദ്ധ്യമുണ്ടെന്നാകിലും
ഞാനവളെയെപ്പോഴും
അഗാധമായ് പ്രണയിക്കുന്നു

എനിക്കെന്റെ കാമുകിയുടെ കാമുകനായാല്‍ മതി

അടുത്ത ജന്മത്തില്‍ എനിക്ക്
എന്റെ കാമുകിയുടെ
കാമുകനായാല്‍ മതി

അവനെ കുറിച്ച് പറയുമ്പോള്‍
അവളുടെ സ്വരം മധുരിക്കും
അവളുടെ കവിളുകള്‍ ചുവക്കും
നുണക്കുഴികള്‍ ചിരിക്കും
എനിക്കവനോടങ്ങിനെ
ഒന്നുമില്ലെന്നവള്‍ പറയുമ്പോള്‍
അവളുടെ ഹൃദയം അവനോട്
പ്രണയസാക്ഷ്യം പറയും

എന്നോടങ്ങിനെ ചെയ്തില്ലല്ലോ
എന്ന്‍ ഞാന്‍ ചോദിക്കുമ്പോഴെല്ലാം
അല്ലെങ്കില്‍ ചോദിക്കാത്തപ്പോഴും
അവനോടും ഞാന്‍ അങ്ങിനെ അല്ലല്ലോ
എന്നവള്‍ ചേര്‍ത്ത് പറയും

അങ്ങിനെ അങ്ങിനെ
എന്റെ കാമുകിയുടെ കാമുകന്‍
എത്ര ഭാഗ്യവാനാണ്..?
അവളിത്രയും അവനെ ഓര്‍ക്കുന്നെന്ന്
അവന്‍ അറിയുന്നേ ഉണ്ടാവില്ല
അല്ലങ്കില്‍ പരസ്പരം
അവര്‍ അറിയുന്നുണ്ടാവണം
എങ്കിലും എനിക്ക്
അടുത്ത ജന്മത്തില്‍
എന്റെ കാമുകിയുടെ
കാമുകനായാല്‍ മതി

നിന്റെ ഓര്‍മകള്‍

രാവ് തോറും
ആകാശച്ചെരുവിലേക്ക് ചാടി
ആത്മഹത്യചെയ്യുകയും
രാവ് തോറും
പുനര്‍ജനിക്കുകയും ചെയ്യുന്ന
നക്ഷത്രമാവുന്നു നിന്റെ ഓര്‍മകള്‍

പ്രണയ ഗന്ധം

മൌനത്തില്‍ നിന്ന്‍ ചാറുന്ന ഓര്‍മകള്‍ക്ക്
ആത്മാവിനെ നനയ്ക്കുന്ന പ്രണയ ഗന്ധം

പൂങ്കാവനം

വന്നിട്ട് പോവുമ്പോള്‍
നിന്റെ ഉമ്മകള്‍ പൂക്കുന്ന
ഒരു പൂങ്കാവനമാവുന്നു ഞാന്‍

ഭ്രാന്ത്

ഞാന്‍ ഒരു ഭ്രാന്താണ്
നീയെന്ന ചങ്ങലയില്‍ കുരുങ്ങി
ഓര്‍മകളുടെളുടെ ജഡ
ശിരസ്സില്‍ പേറുന്നവന്‍

മുറിവ്

നീയില്ലെന്ന്‍ നോവുന്ന ഒരു മുറിവാണ് ഞാന്‍

പൊടുന്നനെ പെയ്യുന്ന പ്രണയമേ

ഒരു കാര്‍മേഘത്തിന്റെ
സൂചനപോലും തരാതെ
പൊടുന്നനെ പെയ്യുന്ന പ്രണയമേ
ഉറവയായ് നീ എന്നിലെന്നേ കനത്ത
വിരഹ ഹിമശൈലമാവാം

ഒറ്റക്കിരിക്കാന്‍ വിടാതെ

ഒറ്റക്കിരിക്കുമ്പോഴൊക്കെ
എന്നെ ഒറ്റക്കിരിക്കാന്‍ വിടാതെ
ഏത് സാറ്റലൈറ്റ് വഴിയാണ്
നീയെന്നെ കണ്ടെത്തുന്നതും
ഓര്‍മകളിലേക്ക് തള്ളിയിടുന്നതും..!!?

നോവാന്‍

വഴികളിലൊക്കെ
നിന്നെ തിരയുന്നുണ്ട്
എന്നിട്ടും നീ വരാതിരുന്നെങ്കില്‍
എന്ന്‍ നോവാനാണെനിക്കിഷ്ടം

മൌനം

മൌനം കൊണ്ടിങ്ങിനെ
മുറിപ്പെടുത്താമെന്ന്
ഭാഷയില്ലാത്ത കാലം മുതലേ
കണ്ടെത്തിയിരിക്കണം

പരാജയം

അത്രയും
ദുര്‍ബലമായൊരു ഹൃദയം
ഉണ്ടായിരിക്കുക എന്നതാണ്
ജീവിതത്തിലെ പരാജയം

പ്രണയം

നിന്റെ
മൌനത്തില്‍ നിന്ന്‍
വാക്കിന്റെ അറ്റത്തേക്ക്
എത്ര ദൂരമുണ്ടാവും
അത്രത്തോളം വഴികളില്‍
പൂത്തപാരിജാതമാണ് പ്രണയം

അമ്മ

കരിയും കണ്ണീരും
കിനാവും മുറിവുകളും
തുന്നിക്കൂട്ടിയൊരു ''കൈക്കലത്തുണി''

പ്രണയം ജനിക്കുന്നത്

മൌനത്തിന്റെ രണ്ട് ഹൃദയങ്ങള്‍
അദൃശ്യതരംഗങ്ങളാല്‍ ബന്ധിക്കപ്പെട്ട്
ഒരേ മധുര ഗീതം പൊഴിക്കുമ്പോഴാവും
പ്രണയം ജനിക്കുന്നത്

നീ ഉപേക്ഷിച്ച് പോയപ്പോള്‍

നീ ഉപേക്ഷിച്ച് പോയപ്പോള്‍
ഹൃദയം ആള്‍പാര്‍പ്പില്ലാത്ത
ഒരു വീടായി
നിന്റെ ഓര്‍മകള്‍
കടവാവലുകളായി
നിശ്ശബ്ദതയില്‍ പൊടുന്നനെ
ചിറകടിച്ചവയിപ്പോഴെന്‍റെ
ഹൃദയവേഗം കൂട്ടുന്നു

പൈങ്കിളി

നിന്റെ ജാലകവാതില്‍ കാഴ്ചയ്ക്കപ്പുറം
നിന്നെ നോക്കിയൊരു നിലാപക്ഷി വരും
രാവ് മുഴുവന്‍ നിനക്ക് കാവലിരിക്കും
ഞാന്‍ കൊടുത്തു വിട്ട പ്രണയവരികള്‍ പാടും
നീ പതിയെ ഉറക്കത്തിലേക്ക് പോവുമ്പോള്‍
അവിടെയും നിലാവ് പൂക്കും
നക്ഷത്രപൂക്കള്‍ വൃഷ്ടി നടത്തും
നേര്‍ത്ത മഞ്ഞുകണങ്ങള്‍ നിന്നെ ചുംബിക്കും
അവയ്ക്ക് രാത്രി മുല്ലയുടെ സുഗന്ധമാവും
അത് ഞാന്‍ തന്നെയാവും
പുലരുവോളം പിന്നെ നമ്മള്‍ കാറ്റ് പുതച്ചുറങ്ങും

നിഘണ്ടു

നിന്നോട് മിണ്ടുമ്പോള്‍
എന്നെ നിന്നിലേക്ക്‌
അര്‍ത്ഥം വെയ്ക്കുന്ന
ഒരു നിഘണ്ടുവാകുന്നു ഞാന്‍

മഴനൂലുകള്‍ നെയ്യുന്ന കുട്ടി

നീ ഇങ്ങിനെ പെയ്യുമ്പോള്‍
കാറ്റിനൊപ്പം ചേര്‍ന്നെന്നെ
ഇറവെള്ളം തേവുമ്പോള്‍
ഞാന്‍ മഴനൂലുകള്‍ നെയ്യുന്ന
ഒരു കുട്ടിയാവുന്നു

നിന്നെ അത്രയ്ക്കും സ്നേഹിച്ച കുറ്റത്തിന്

നിന്നെ അത്രയ്ക്കും
സ്നേഹിച്ച കുറ്റത്തിന്
നിന്റെ നാമം അത്രയ്ക്കും
ഉരുവിട്ട കുറ്റത്തിന്
ഞാനിന്ന്‍ നരകത്തിലാണ്


എന്റെ സ്നേഹം കൊണ്ട്
വിശുദ്ധയായ നീ
സ്വര്‍ഗത്തിലേക്ക് പോവുമ്പോള്‍
നരകത്തിന്റെ ഓരം ചേര്‍ന്ന്‍
ഞാന്‍ സംതൃപ്തിയടയും.

ഒന്ന് തൊട്ടാല്‍ മതി

നീ
ഒന്ന് തൊട്ടാല്‍ മതി
എന്റെ
പരിഭവച്ചില്ല് കൊട്ടാരമുടയാന്‍

ഓര്‍മകളുടെ ചുരം കയറിപ്പോയ പ്രണയങ്ങള്‍

ഓര്‍മകളുടെ ചുരം കയറിപ്പോയ
പ്രണയങ്ങള്‍
ഇടനെഞ്ചിന്റെ വളവില്‍
ചില അപായകാഹളങ്ങള്‍ മുഴക്കി
പൊടുന്നനെ അപ്രത്യക്ഷമാവും

ജീവത്യാഗം ചെയ്ത പ്രണയം

ആത്മഹത്യാ മുനമ്പില്‍ നിന്ന്‍
താഴ്വരയിലേക്ക് ചാടി
ജീവത്യാഗം ചെയ്ത പ്രണയമേ
മരിക്കാന്‍ തയ്യാറാവാതെ
താഴ്വരക്കാറ്റായി
നീ ഇനിയുമെത്രനാള്‍ വീശും

കവിത ഒരു രാജ്യമാണ്

കവിത ഒരു രാജ്യമാണ്
അക്ഷരങ്ങളുടെ വിരല്‍ തുമ്പില്‍
കാഴ്ചകളുടെ കാണാപ്പുറങ്ങള്‍
മയങ്ങുന്ന രാജ്യം

ഒരൊറ്റ തൂവല്‍

നീ കുടഞ്ഞിട്ട് പോയ
ഓര്‍മകളുടെ ആ ഒരൊറ്റ തൂവല്‍
തിരികെ തന്ന് ഒന്നൊറ്റയാവാന്‍
കാത്ത് ഓര്‍ത്തിരിക്കുന്നു

കാത്തിരിപ്പിന്‍റെ വയലറ്റ് പൂക്കള്‍

നീ എന്നില്‍ നിന്നും
അകന്നുപോയെന്ന് പറയുന്ന
അത്രയ്ക്കും ദൂരങ്ങള്‍ക്കിടയില്‍
ഒരു ശൂന്യതയുടെ വയലുണ്ട്
അവിടെയാണ്
എന്റെ കാത്തിരിപ്പിന്‍റെ
വയലറ്റ് പൂക്കള്‍ വിരിയുന്നത്

എന്റെ സ്വകാര്യത

ഒരു തുള്ളി വെളിച്ചം പോലും
കടക്കാത്ത വണ്ണം
അടച്ചു വെച്ചതായിരുന്നു
ഞാനെന്‍റെ സ്വകാര്യതയെ


എന്നിട്ടും
നിനക്ക് നിഴല്‍ വീഴ്ത്താന്‍
ആരാണിപ്പോഴുമിങ്ങിനെ
വെട്ടം തെളിയിക്കുന്നത്

എന്റ പ്രണയത്തിന്റെ ചങ്കും കരളും

നിന്നോട്
പറയാനുള്ളതെല്ലാം
ഞാനെന്റെ
മൌനത്തിന്‍റെ തുമ്പില്‍
മറന്ന് വെച്ചു.


അതിലുണ്ട്
എന്റ പ്രണയത്തിന്റെ ചങ്കും കരളും
എന്റെ യാത്രാമൊഴിയും

തിരിച്ചു തരാനെങ്കില്‍ പോലും
അവയെടുത്ത് സൂക്ഷിച്ച് വെയ്ക്കുക

മറന്നു വെച്ചത്

ഇറങ്ങിപ്പോവുമ്പോള്‍
നീ മറന്നു വെച്ച് പോയ നിന്നെ
ഇനിയെന്നാണ് തിരിച്ചെടുക്കുന്നത്

കുമിളകള്‍

നീരുടഞ്ഞു തീരുന്നു കുമിളകള്‍
പെരുമഴപ്പെയ്ത്തിന്റെ
രക്തസാക്ഷികള്‍

ഒറ്റമൈന

നീ വഴിയേ പൊഴിച്ച
വിഷാദങ്ങള്‍ കൊത്തിത്തിന്ന്‍
നിന്റെ വഴികളില്‍ പൂ പാകവേ
ഒറ്റക്കെന്നെ കാണുന്നവരൊക്കെയും
ദുഃഖശകുനം എന്നെന്നെ പഴിക്കുന്നു

വീര്യം കൂടുന്ന വീഞ്ഞുപോലെ

പഴകും തോറും
വീര്യം കൂടുന്ന വീഞ്ഞുപോലെ
ഹൃദയത്തില്‍ കുഴിച്ചിട്ടിരിക്കുന്നു
ഞാനെന്റെ പ്രണയം

നീ വേവാവുന്നത്

നിന്റെ മത്തങ്ങാ തല
വീര്‍ത്ത കവിളുകള്‍
ഉണ്ട മൂക്ക്
കൂട്ട് പുരികം
ഇറുകിയ കണ്ണുകള്‍
വിളറിയ ചുണ്ടുകള്‍


അങ്ങിനെ അങ്ങിനെ
നിന്നെ അകറ്റാന്‍ ഞാന്‍
കാരണങ്ങള്‍ തേടിക്കൊണ്ടേയിരുന്നിട്ടും

നീ എന്തിനാണിപ്പോഴും
എന്റെ ഉള്ളിലിങ്ങിനെ വേവാവുന്നത്

പ്രണയത്തിന്റെ ചുവന്ന രക്താണുക്കള്‍

സിരകളില്‍
അനിയന്ത്രിതമായി പെരുകുന്ന
നിന്നോടുള്ള പ്രണയത്തിന്റെ
ചുവന്ന രക്താണുക്കളെ
ഏത് ഡയാലിസിസ് കൊണ്ടാണിനി
ശുദ്ധീകരിക്കാനാവുക

മിണ്ടിക്കൊണ്ടേയിരിക്കുന്നത്

ഇനി നമുക്ക് മിണ്ടാതിരിക്കാം
എന്ന് നമ്മള്‍ കരുതുന്നത് മുതല്‍ക്കാവും
നമ്മള്‍ നമ്മളോട് തന്നെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്

നിന്റെ ഹൃദയം

നിന്റെ ഹൃദയം കൊള്ളയടിക്കപ്പെട്ടു
എന്നുറപ്പായതിനപ്പുറം
നീ കെട്ടുന്ന മുള്ളുവേലികള്‍
മുല്ലവള്ളികള്‍ പടര്‍ത്താനേ ഉപകരിക്കൂ

അകറ്റി നട്ടത്

നീ അകറ്റി നട്ടതിനാലാണ്
ഞാനിത്രയും നിന്നിലേക്ക്‌ ചായുന്നത്

അവള്‍

വിറകിനൊപ്പം
കത്തിതീരുന്നു
അവളുടെ പകലുകള്‍

വിരഹത്തില്‍
മുറിഞ്ഞ് തീരുന്നു
അവളുടെ രാവുകള്‍

പെണ്ണ്

പെണ്ണ്,
നിലാവ് നിറച്ച
പേനകൊണ്ടെഴുതിയ കവിത

ഒരായിരം പൂക്കള്‍

നീ ചുംബിച്ചയിടങ്ങളിലെല്ലാം
ഒരായിരം പൂക്കള്‍


ഞാനിപ്പോള്‍ ഒരു പൂന്തോട്ടമായി

ഒരിലമറയത്ത്

ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ
ഞാന്‍ നഗ്നനായി
വിരഹത്തിന്‍റെ
ഒറ്റക്കൊമ്പില്‍
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.

ചിറകുകള്‍

പ്രണയിക്കുമ്പോള്‍
നമ്മള്‍ ഒരേ പക്ഷിയുടെ
രണ്ടു ചിറകുകള്‍
ആകാശമോഹങ്ങളുടെ
അതിരിലേക്ക് ചിറകടിക്കുന്നവര്‍

വെയില്‍ പുതച്ച് കുളിരുന്നു

നീ ആകാശം
ഞാന്‍ കടല്‍
നമ്മള്‍ പ്രണയിക്കുമ്പോള്‍
നീ പെയ്യുന്നു
ഞാന്‍ വെയില്‍ പുതച്ച് കുളിരുന്നു