Saturday, March 2, 2019

മുറിവാഴങ്ങളില്‍

മുറിവാഴങ്ങളില്‍/
താഴ്വരകളില്‍
മധുരമേറുന്ന ഒരു പുഴ
ഒഴുകുന്നുണ്ടാവണം
---------------------------
നിന്‍റെ വാശികള്‍ക്ക്
സുഖം തന്നെയല്ലേ..?
എന്‍റെ മുറിവുകള്‍
സുഖമായിരിക്കുന്നു..
------------------------------
നീ എടുത്ത്പോയതിനാൽ
അത്രയും ശൂന്യമായതും
സങ്കടത്തിന്‍റെ പാളികള്‍ കൊണ്ട്
പൊതിഞ്ഞതുമായ
എന്‍റെ ചിന്തകളെ ...
ഹൃദയം എന്ന് വിളിക്കാം

------------------------------
നിന്നെ
ഓര്‍ക്കാതിരിക്കാനിനി
ഏത് വിരല്‍ മോതിരം
ഊരി എറിയേണ്ടൂ..!!
-----------------------
നിന്നെ കാണുമ്പോള്‍
നീ എന്ന് കേള്‍ക്കുമ്പോള്‍
ഞാനേറ്റിരുന്ന ആഘാതം
ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു
...
വൈദ്യുത ആഘാതം പോലും
ഏല്‍ക്കാത്ത വണ്ണം
ഞാനെപ്പോഴോ ഇല്ലാതായിരിക്കുന്നു..!!
------------------------------
 

ബാക്കി..


തിരച്ചില്‍


അത്രയും

അത്രയും പ്രിയങ്കരമായ ഒന്ന്
നമുക്കുണ്ട്/ഉണ്ടായിരുന്നു എങ്കില്‍
അതിനോട് പകരം വെക്കാന്‍
വെറേ ഒന്നിനുമാവില്ല...!!
---------------------------
ഉപേക്ഷിച്ച് പോവുന്ന
അത്രയും ആഴത്തില്‍
ശൂന്യമാകുന്ന ഹൃദയത്തെ
കടലെന്ന് വിളിക്കാം..!!

നിന്‍റെ മൌനങ്ങള്‍

വരും കാറ്റിനൊപ്പമെങ്കിലും
ഒരു മൗനം കൊടുത്ത് വിടണം..!!
-----------------------------
നീയും ഞാനും
ചുംബനക്കാടുകളുടെ
രണ്ടതിരുകള്‍
------------------------
ഏതൊക്കെ
നീരൊഴുക്കിലേക്ക്
ഒഴുകിപ്പോകിലും
നിനക്ക് വന്നടിയാന്‍
ഈ കരമാത്രം
---------------
ഓര്‍ത്തിരിക്കുന്ന
വഴിയിലൊരു
മറവിമരം നടണം
---------------------
നീ വരുമെന്ന്
കോര്‍ത്തുവെച്ച
സങ്കടകുമിളകള്‍..!!
-------------------------
മറവിയുടെ ചിതലുകള്‍
നിന്‍റെ ഓര്‍മപുസ്തകം
തിന്ന് തീര്‍ക്കും മുന്പേ
മനമൊന്ന് കുടയുക നീ
ഞാന്‍ ബാക്കിയാവട്ടെ..!!
----------------------------
നീയെവിടെ എന്നാരായാൻ
എനിക്ക് ഞാനേയുള്ളൂ
----------------------------
നീ പെയ്യായ്കയാൽ
അത്രയും വേദനപൂക്കുന്ന
മരമാണ് ഞാന്‍
------------------------
ഒരു വാതില്‍ പഴുതിനും
ഇട നല്‍കാതെ
അടച്ച മുറികളിലും
നീ നിറഞ്ഞിട്ടുണ്ട്..!!
----------------------------
ഉപേക്ഷിച്ചത്
പറഞ്ഞു പോവണം
കയ്യിലുണ്ടായിരിക്കുമെന്ന്
വെറുതെ ധരിച്ച് പോവും
-----------------------
വാക്കുകളുടെ
അമ്പുകൊണ്ട് വീണതേയില്ല
മൗനം കൊണ്ടിങ്ങിനെ
പിടയുന്നതല്ലാതെ..!!
----------------------
ഇനിയും പുലരാത്ത
രാവിന്‍റെ ചെരിവുകളില്‍
ഒരൊറ്റമൈന
കാത്തിരിക്കുന്നു..!!
----------------------------
നിന്‍റെ മൗനത്തിനും
കടലിനും ഒരേ ആഴം
-------------------------
നിനക്ക് നിന്നെ
അറിയുന്നതിനേക്കാള്‍
എനിക്ക് നിന്നെ അറിയാം..!!
--------------------------------------
അപ്പോഴോക്കെ
നിനക്ക് ഞാനൊരു
ഓര്‍മത്തെറ്റായിരുന്നു..!!
----------------------------------
ഇപ്പഴും ഇടയ്ക്കിടയ്ക്ക്
ഞാനാവഴിയടച്ച
തെരുവിലേക്ക്
എത്തി നോക്കാറുണ്ട്
...
അത്രയും വേദനകള്‍
കോരിക്കുടിക്കാറുണ്ട്
----------------------------------
കളഞ്ഞു പോയതോ
കളവു പോയതോ
കാണാതായതോ
എന്തോ ഒന്നുണ്ട്
-------------------
ഞാന്‍ നീ മാത്രമായി
ഒറ്റപ്പെട്ടപ്പോള്‍
ഞാന്‍ ആശങ്കപ്പെട്ടിരുന്നേയില്ല
ലോകം മുഴുവന്‍ മറുപുറത്താണെങ്കിലും
നീ മാത്രം മതിയായിരുന്നു കൂടെ
...
ഇപ്പഴും നീ തനിച്ചാക്കിയിടത്ത്
ഞാന്‍ എന്നെ വിട്ട് പോവുന്നു
--------------------------------------
ഇനിയെത്ര മഴക്കാലം
പെയ്തു തോരണം
നിന്‍റെ മൌനമലിയുവാന്‍
--------------------------------
വേദനകളുടെ
സിരയറുത്ത്
നിന്‍റെ മൌനത്തിന്‍റെ
താഴ്വരയിലേക്ക്
ഞാനെത്രയോ തവണ...
വീണ് മരിച്ചിരിക്കുന്നു,,,

---------------------------
ഏതഗ്നിയില്‍
ഉരുക്കി മാറ്റിയാലാണിനി
നിന്നെ എന്നില്‍ നിന്ന്
വേര്‍ തിരിക്കാനാവുക..!!
...
നിനക്ക് നിന്നെ
തിരിച്ചേല്‍പ്പിക്കാനാവുക..!!
----------------------------
നീ മഴ നനച്ചിട്ട
വേദനയോരം
----------------
ഓര്‍ത്തോര്‍ത്തിരിക്കേ
നിന്നെ പൊടുന്നനെ
എന്നില്‍ കാണാതായിരിക്കുന്നു..!!
--------------------------------
എന്റെ നിന്നോടുള്ള
പ്രണയത്തിന്റെ കടല്‍
ഞാനെത്ര തവണ
മുറിച്ച് കടന്നിരിക്കുന്നു
...
എന്നിട്ടും ഞാനിപ്പോഴും
നടുക്കടലിലാണ്..!!
-----------------------
ഞാന്‍ നീയെന്ന്
കോരിക്കുടിച്ച
സങ്കടച്ചാറുകള്‍
-------------------
നീ തിരിച്ച് വരുന്നില്ലെങ്കിലും
ചങ്ക് തുന്നുന്ന ഒരു സൂചി
ഇഴയടുപ്പമുള്ള സിരാനൂലുകള്‍
കൊടുത്തുവിടണം
...
നീയെടുത്ത്പോയ എന്‍റെ
പാതിചങ്കില്‍ മുറിവ് തുന്നാനാണ്
----------------------------
പ്രണയിക്കുക എന്നാല്‍
ചങ്കിലേക്ക് കവിതയുടെ
ഒരു തീതുള്ളി കുടഞ്ഞിടുക
എന്ന് കൂടിയാണ്..!!
--------------------------
മൗനങ്ങൾ പാകിയ
നിന്റെ പിന്മൊഴിയോരം
ശിലാരൂപമായൊരു
ഹൃദയം കാവലിരിക്കുന്നു..!!
-----------------------------
ഒരു കുഞ്ഞുവാക്കിന്റെ
തളിരു മതി
മൗനത്തിന്റെ തരിശുനിലമാകെ
പൂത്തുലയാൻ
-------------------
വിരഹത്തിലാവുമ്പോള്‍
മഴ നീയില്ലാത്ത
മുറിവുകളിലേക്ക് ചാറുന്നു
---------------------
മൗനം,
ശബ്ദം നിഷേധിച്ച
ഒരു കൂട്ടം വാക്കുകളുടെ
ആത്മാവാണ്..!!
----------------------
നിശബ്ദതയേക്കാള്‍ വലിയ ശബ്ദമില്ല..!!
----------------------------------
ഏതൊക്കെ
ഊടുവഴികളിലൂടെ
ചുരങ്ങളിലൂടെ
മുനമ്പിലൂടെ
താഴ്വാരങ്ങളിലൂടെ...
നാട് കടത്തിയാലും

അടുത്ത നിമിഷം തന്നെ
തിരിച്ച് വരുന്നല്ലോ
നീയെന്റെ വിഷാദത്തിന്റെ
പൂച്ചക്കുഞ്ഞേ..!!
-------------------------------------
നീ
തിരിച്ച് നീന്താന് പറ്റാത്തത്ര
ഉള്കടലിലേക്ക്
എന്നെ നിന്റെ കൂടെ
കൊണ്ട് പോവുന്നു ...
തോണിയും തുഴയുമില്ലാതെ
ഞാന് ഉപേക്ഷിക്കപ്പെടുന്നു

ഞാനെത്രയോവട്ടം മരിച്ചിട്ടും
പിന്നെയും ബാക്കിയാവുന്നു..
---------------------------------
വഴിയിലൊരിക്കലും
നിന്നെ കാണാതിരുന്നെങ്കിൽ
എന്ന് പ്രാർത്ഥിച്ച്
വഴി നീളെ
നിന്നെ തിരയാറുണ്ട് ...
ഞാനിപ്പോഴും..!!

---------------------------------
നിന്‍റെ മൌനങ്ങള്‍
വിവര്‍ത്തനം ചെയ്യുന്ന
ഒരു മഹാമുനിയെ
അന്യേഷിക്കുന്നു ഞാന്‍
-------------------------------------
 

നീ തുറക്കാത്ത കത്തുകള്‍

ആ ഉമ്മകളൊക്കെ
നീ എവിടെയാണ്
ഉപേക്ഷിച്ചത്..!!
---------------
ആ കിനാവിന്‍
പാതയോരത്ത്
ആരെയോ
കാത്തെന്നപോല്‍
നില്‍പ്പവളേ...!!
----------------------
ഉറക്കത്തിന്‍റെ താഴിടാന്‍
മറക്കുന്ന രാത്രിയിലാവണം
നീ സ്വപ്നത്തിലേക്ക്
ഇറങ്ങിപ്പോവുന്നത്..!!
---------------------
അത്രയേറെ തമ്മിലടുത്ത്
പിരിഞ്ഞവര്‍ കണ്ടുമുട്ടുമ്പോള്‍
അത്രയേറെ അപരിചിതരാവുന്നു
അദൃശ്യ തരംഗങ്ങളില്‍
അറിയാതെ തടഞ്ഞവര്‍ ...
രണ്ട് ആഘാതങ്ങളാവുന്നു

------------------------------
കടലെല്ലാം
ആകാശത്തേക്ക് കയറിപ്പോവുകയും
ആകാശം
താഴേക്കിറങ്ങുകയും ചെയ്ത
സ്വപ്നത്തില്‍ ...
നമുക്ക്
രണ്ട് ചിറകുകള്‍ ഉണ്ടായിരുന്നു..!!

----------------------------------
വാക്കുകള്‍ക്കിടയില്‍
നിന്നൂര്‍ന്ന് പോയ
രണ്ട് ചുംബനങ്ങളാണ് നാം..!!
------------------------------
എഴുതിയെഴുതി
ഇപ്പോള്‍ എനിക്ക്
നിന്‍റെ വാ/നാക്കായി..!!
---------------------------
ഇനി കാണേണ്ടെന്ന്
മിണ്ടുകയേ വേണ്ടെന്ന്
അത്രയും മടുത്തെന്ന്
ഇഷ്ടം പറഞ്ഞിട്ടെത്രയായി.!!
-------------------------------
കടലിന്‍റെ അടിത്തട്ടോളം
ആകാശത്തിന്‍റെ അതിരുകളോളം
കൊടുമുടിയുടെ മുനമ്പോളം
നീ വരുകില്‍ നമുക്ക് പോവാം..!!
---------------------------------
പഴകും തോറും
വീര്യം കൂടുന്ന വീഞ്ഞുപോലെ
ഹൃദയത്തില്‍ കുഴിച്ചിട്ടിരിക്കുന്നു
ഞാനെന്റെ പ്രണയം
---------------------------------
നിനക്കും എനിക്കും
മാത്രം ഇടമുള്ളൊരു വീട്
നമ്മുടെ നിശ്വാസങ്ങള്‍ ജാലകങ്ങള്‍
നമ്മുടെ കണ്ണുകള്‍ വിളക്കുകള്‍
നമ്മുടെ കരള്‍ തുടിപ്പത്രേ സംഗീതം...
ചുംബനപ്പൂക്കള്‍ കൊണ്ടൊരു മെത്തയും

-----------------------------------
എത്രതവണ നീയെന്നെ
വഴിയിലുപേക്ഷിച്ചതാണ്
പിന്നെയും പിന്നെയും
ഞാന്‍ നിന്നെ തിരഞ്ഞ്
വന്നപ്പോഴൊക്കെയും...
ഞാന്‍ നിന്‍റെ
അരികിലുണ്ടായിരുന്നു..!!

---------------------------
ഞാന്‍ നിനക്ക്
ഉമ്മവെച്ചയച്ചിരുന്ന
നീ തുറക്കാത്ത കത്തുകള്‍
ഹൃദയത്തിന്റെ ഏതറയിലാണ്
നീ ഉപേക്ഷിച്ചത്..!!
--------------------
ആത്മഹത്യാ മുനമ്പില്‍ നിന്ന്
താഴ്വരയിലേക്ക് ചാടി
ജീവത്യാഗം ചെയ്ത പ്രണയമേ
മരിക്കാന്‍ തയ്യാറാവാതെ
താഴ്വരക്കാറ്റായി ...
നീ ഇനിയുമെത്രനാള്‍ വീശും

വെയില്‍ വറ്റിയ ഓര്‍മ്മകളുടെ ശാഖി

നീ, എന്റെ
വിഷാദരാവുകളെ
ചാറി ചാറി വെളുപ്പിക്കുന്ന
നിലാപൊട്ട്
-------------------
നീ അടച്ച് പോയ
സ്വപ്നത്തിന്‍റെ
താഴിടാന്‍ മറന്നിട്ടുണ്ട്..!!
-----------------------
നീ മഴ
ഞാന്‍ വേനല്‍
ഒരുതുള്ളിമതി
ഉടലാകെ നനയാന്‍..!!
----------------
പ്രണയത്തിന്റെ
സമശീതോഷ്ണ മേഖലകളിലാണ്
വസന്തത്തിന്റെ കാടുകളെ
ഋതുക്കള്‍ക്ക് മാറ്റാനാവാത്തത്.!!
----------------------------
കിനാവിന്‍റെ കൊമ്പത്ത്
നിലാവുകായാന്‍
പ്രണയമേ നിന്നെ
തോരാനിട്ടു..!!
---------------------
നിന്നെ പകര്‍ത്തിയെഴുതി
എന്‍റെ പുസ്തകത്തില്‍
ഞാനില്ലാതായി
------------------
ഇടയ്ക്കിപ്പോഴും
മഴവന്ന് പാര്‍ക്കാറുണ്ട്
വെയില്‍വറ്റിയ
ഓര്‍മശാഖികളില്‍..!!
-------------------------
ഞാനിപ്പോള്‍ ആകാശത്തിനും
നിനക്കുമിടയില്‍
കാറ്റിന്റെ ദിശയ്ക്കനുസരിച്ച്
ഭാരമില്ലാത്ത ആത്മാവായിരിക്കുന്നു..!!
-------------------------------
രാത്രിയുടെ വാതില്‍ തുറന്ന്
നിലാവിന്‍ തിരികൊളുത്തണം
-------------------------------
ആകാശക്കടലിലേക്ക് ചാടണം
---------------------------------
കുപ്പിയിലടച്ച
നിന്‍റെ ശബ്ദങ്ങളെ
ഇനി എന്നാണ്
തുറന്നുവിടുക..!!
---------------------------
നിന്റെ ചിരിയുമ്മകള്‍
കൊഴിഞ്ഞെന്റെ
ഹൃദയത്തില്‍ മുളച്ച
ചുവന്ന പൂക്കള്‍ സാക്ഷി
---------------------------
നീയും ഞാനും
ഒരൊറ്റ ഭൂമിയിലെ
രണ്ട് കാടുകള്‍
കടലുകള്‍
ആകാശങ്ങള്‍..!!
-----------------------

നീ ഒരു രാജ്യമാണ്

നീ ഒരു രാജ്യമാണ്
ഞാന്‍ അതില്‍
നിധി തേടി അലയുന്ന
സഞ്ചാരിയും..!!
--------------------
എന്തോ എപ്പോഴും
നിന്നോട് പറയാന്‍
ബാക്കി വെയ്ക്കുന്നു..!!
-------------------------
പറഞ്ഞും പറഞ്ഞും
തീരാത്തത്
കേട്ടും കേട്ടും
മതിവരാത്തത്
-------------------
നീ ഒരു മഞ്ഞുതുള്ളി
എന്റെ ഉടലാകെ
ശിശിരകാലം പുതയ്ക്കുന്നു
നീ ഒരു പൂമ്പൊടി...
എന്റെ സിരകള്‍ തോറും
വസന്തം നടുന്നു

നീ ഒരു വേനല്‍
എന്റെ ഹൃദയമാകെ
ഗ്രീഷ്മകാലത്തീ പടര്‍ത്തുന്നു
നീ ഒരു വിഷാദം
എന്റെ ചിന്തയാകെ
ശരത്കാലമേഘമാക്കുന്നു
---------------------
അന്ന്
നിനക്ക് മുറിഞ്ഞപ്പോള്‍
എനിക്ക് വേദനിച്ചതാണ്
ഇന്നും
നമുക്ക് മധുരിക്കുന്നത്..!
----------------------
നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയ അറകളിലെ
അലമാരയിലെ പുസ്തകങ്ങള്‍
----------------------------
നിന്റെ ഓര്‍മകളെ
ഉരുക്കിയുരുക്കി
ഒരിക്കലും വറ്റാത്ത
ഒരു കുപ്പി മഷിയാക്കി ഞാന്‍
നിന്റെ ഓര്‍മകള്‍ മാത്രം ...
കുടിച്ച് ജീവിക്കുന്നൊരു
പേനയായി ഞാന്‍
നിന്നെ പാനം ചെയ്ത്
മിഴിയൊഴുകുമ്പോഴാണ്‌
കവിതകള്‍ വരയ്ക്കപ്പെടുന്നത്

------------------------------------
നിന്‍റെ ഒരു വാക്കെങ്കിലും
കൊറിക്കാതെയുറങ്ങുന്ന
രാത്രികള്‍ അത്താഴപ്പട്ടിണിയിലാവും
-------------------------------
ഒരു തുള്ളി പ്രണയ ചഷകത്തിലുണ്ട്
ഒരായിരം കോപ്പ വീഞ്ഞിന്റെ ലഹരി
------------------------------
ആകാശം ചായ്ചുകെട്ടിയിട്ടുണ്ട്
നീ പെയ്യുമ്പോഴൊരുതുള്ളി-
പോലും ചോരാതിരിക്കാന്‍..
------------------------------
സ്വപ്നത്തില്‍ നീയെന്നെ
ഉമ്മ വെയ്ക്കുമ്പോഴെല്ലാം
എന്റെ ആത്മാവ് പിടയുന്നു
ഞാനുണര്‍ന്ന് എന്നെ തിരയുന്നു..!!
---------------------
ഒരു കിനാവുണ്ട്,
പറഞ്ഞാല്‍
പുലരാതെ പോവുമോ
എന്ന് പറയാതെ വെച്ചത്
------------------------
കിനാവെഴുതുന്ന
മഷി ഏതാവും.!!
അത്രയും തെളിഞ്ഞ്
മാഞ്ഞ് പോവുന്നത്..!!
------------------------
നീ ഒരതിചാലക
ഞാനൊരു വൈദ്യുത പ്രവാഹവും..!!
----------------------------------
നമ്മളറിയാതെ ഒഴുകിപ്പോവുന്ന കപ്പല്‍..!!

നീയും ഞാനും 2017 ജനുവരി

പ്രണയിക്കുമ്പോള്‍
ഞാനും നീയും
ഒരേ ശലഭത്തിന്റെ
രണ്ട് ചിറകുകളാവുന്നു
-------------------
ഉറങ്ങുമ്പോള്‍
എത്ര അകറ്റി കിടത്തിയാലും
ഉണരുമ്പോള്‍ എങ്ങിനെയാണ്
നീയെന്‍റെകൂടെ ഉണരുന്നത്..!!
---------------------
പുഞ്ചിരിപ്പൂവുകള്‍
വിരിയട്ടെ നിന്‍ വദനത്തില്‍
നിന്‍ ചിരിപുതച്ചെനിക്കുറങ്ങാന്‍..!!
---------------------
മിണ്ടാതിരിക്കുമ്പോഴും
എന്റെ മരച്ചില്ലയില്‍
നീ കുറുകിക്കൊണ്ടേയിരിക്കുന്നു
-------------------
ചുംബനങ്ങള്‍ പൂക്കുന്ന
നിലാവ് പാടങ്ങളില്‍
നിന്നെ ഇന്നും കിനാവ് കണ്ടു
--------------------------
നീ, ഒരായിരം ഹൃദയചിഹ്നങ്ങള്‍ കൊണ്ട് പോലും
ആലേഖനം ചെയ്യപ്പെടാനാവാത്ത പ്രണയമാണ്
-----------------------------
ഒരു സുഗന്ധമെങ്കിലും
ബാക്കി വെയ്ക്കണം
നീ അലിഞ്ഞില്ലാതെയാവുമ്പോള്‍
--------------------
വിഷാദത്തിന്‍ പുല്പായയില്‍
നിന്റെ പാട്ട് കേട്ടിരുന്നിരുന്നു
------------------------------
ആകാശക്കൈകളില്‍ നിന്ന്‍
പിടിവിട്ട് പോവുന്ന വിഷാദങ്ങളാവും
മേഘമായി ഉരുണ്ട് കൂടുന്നതും
പിന്നീട് മഴയായി പെയ്യുന്നതും

അത് കൊണ്ട് തന്നെയാവും
മഴപെയ്യുമ്പോഴെല്ലാം ഓര്‍മകളില്‍
ഒരു വേദനക്കീറ് ചോരപൊടിക്കുന്നത്
------------------------------
കുടിക്കുന്തോറും
ദാഹമേറുന്ന
മധുചഷകമാണ് നീ..!!
--------------------
ഒന്നുമ്മവെയ്ക്കാതെയെത്ര
മുന്തിരിവള്ളികളാണ്
തളിര്‍ത്തതും, പൂത്തതും, കായ്ച്ചതും..!
-----------------------------
കിനാപുഴ നീന്തി
നിലാകര കടന്നവളേ..!!
-----------------------------
അത്രയും നക്ഷത്രങ്ങള്‍
കണ്ണ് ചിമ്മിയ ഒരാകാശം
------------------------------
പാതിപെയ്ത് തോരുന്ന മഴകള്‍
എന്നും ഒരു കൂട്ടം ഇരുണ്ട
മേഘങ്ങളെ വഹിക്കുന്നു..!!
--------------------------
 
 

ഒരോര്‍മവാതിലിന്‍റെ മറവില്‍

എന്റെ
ഹൃദയസിരകളില്‍ എങ്ങിനെ
വേദനകുത്തിവെക്കണമെന്നും
നിന്നോളം ആര്‍ക്കുമറിയില്ല..!!
-----------------------
എണ്ണിയെണ്ണി പറയാന്‍
മുറിവുകള്‍ ഏറെയുണ്ടെന്നാകിലും
ഞാന്നെനോട് തന്നെ വേദനിച്ച്
അവയെ കൊന്ന് കളയുന്നു..!!
---------------
മഴ പെയ്ത് തോരുന്നേയില്ല
പുറത്തിനിയും നനഞ്ഞിട്ടുമില്ല..!!
-----------------------
ഒരോര്‍മവാതിലിന്‍റെ മറവില്‍
ഒരു മുരടനക്കത്തിന്റെ
ജാലകപടിയില്‍
കൂടെ ഉണര്‍ന്നിരിക്കാറുള്ള
തലയിണക്കടിയില്‍...
എവിടെയോ
നിന്റെകൂടെ എന്നെയും കാണാനില്ല..!!

--------------------------
ഏതൊഴുക്കിലും
നിന്നെ ഉപേക്ഷിക്കുന്നില്ല

കിനാവുതോട്ടം

അതിരുകളില്ലാത്ത നിന്റെ
കിനാവുതോട്ടത്തിന്റെ
കാവലില്‍ നിന്ന്
ഞാന്‍ ഇറങ്ങിപ്പോവുന്നു

നിന്നെ കാവലേല്‍പ്പിച്ച
എന്റെ കിനാവുതോട്ടം
നീയെത്ര തുറന്നിട്ടാലും
നീ ഇറങ്ങിപ്പോയാലും
നിനക്ക് വേണ്ടിമാത്രം
പൂവിട്ടുകൊണ്ടേയിരിക്കും..!!

എന്റെ ഭ്രാന്ത്‌/പ്രണയം /പരാജയം

അത്രയ്ക്ക് പൊള്ളുന്നുണ്ട്
നീ ഉപേക്ഷിച്ച് പോയ വാക്കുകള്‍
---------------------------------
നീ എനിക്കായ് പകര്‍ന്ന് വെച്ച
വിഷം പോലും
നിന്റെ കൈകളാല്‍
പകര്‍ന്നതാണെന്ന കാരണത്താല്‍
ഞാന്‍ അമൃതായ് കരുതുന്നു...
ഞാനത് മോന്തുന്നു

നിനക്കായ്‌ മരിക്കുന്നതിനേക്കാള്‍
എനിക്കെന്ത് സന്തോഷമാണുള്ളത്.!!
-----------------------------
മരിച്ചു ചെല്ലുമ്പോള്‍
ചിത്രഗുപ്തന്റെ പുസ്തകത്തില്‍
ദൈവത്തിന്റെ പേരിനു പകരം
ഞാന്‍ ഉച്ചരിച്ചത് നിന്റെ പേരാണെന്ന
പരാതിയിലാവും ഞാന്‍ കഴുവേറ്റപ്പെടുക
-----------------------------
പറക്കലിനിടയില്‍
അറിയാതെ പൊഴിയുന്ന
ഒരു തൂവലിന്റെ അത്രയും
ലാഘവത്തോടെയാവണം
നീ എന്നെ ഉപേക്ഷിക്കുന്നത്
...
ഞാനോ,
ഏതോ ആത്മഹത്യാ
മുനമ്പില്‍ നിന്നും ചാടി
താഴ്വരയിലെ വൃക്ഷശാഖകളില്‍
മാസം തുളഞ്ഞ
നീറ്റലിന്റെ വേദനയിലും
--------------------------
എന്നിട്ടും
ഞാനും എന്റെ ഭ്രാന്തും
അതേ ചങ്ങലകളും ബാക്കിയാവുന്നു..!!
----------------------------
വായിക്കാനാവാത്ത
വായിച്ചാലും
മനസ്സിലാക്കാനാവാത്ത
ഒരന്യഗ്രഹ ഭാഷയിലേക്ക്
നമ്മള്‍ മൊഴിമാറ്റപ്പെട്ടിരിക്കുന്നു..!!
----------------------
നീ ഇനിയും ബാക്കിയാവുന്നു
എന്നാല്‍
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു
എന്ന് വായിക്കാം
----------------------------
വെയിലേറ്റും ഉണങ്ങാത്ത
നിന്റെ മഴ നനവിടങ്ങള്‍
--------------------------
നീയെന്ന ഭ്രാന്തിനെ ഞാന്‍
ആ വിഷാദത്തിന്റെ
ഒറ്റമരത്തില്‍ നിന്നും
അഴിച്ച് വിട്ടതായിരുന്നല്ലോ..!!
-----------------------------
പിണങ്ങുമ്പോള്‍ നീ പറയുന്ന
ഓരോ കുത്തുവാക്കുകളിലും
പൊള്ളിപ്പിടയുമ്പോള്‍ പോലും
ഞാന്‍ നിന്നെ സ്നേഹിക്കാതിരുന്നിട്ടില്ല
...
നീ പകര്‍ന്ന ഓരോ മുറിവുകള്‍ക്കും
നീ അതില്‍ പുരട്ടുന്ന എരിവുകള്‍ക്കും
അത്രയും അത്രയും നിന്നെ സ്നേഹിച്ച്
ഞാന്‍ പകരം വീട്ടുന്നു..!!
-------------------------
എത്ര തേവിയിട്ടും
വറ്റുന്നേയില്ല നീയെന്ന
സങ്കടക്കിണര്‍..!!
---------------------
വേദനകളെ കൂട്ടിത്തുന്നി
ഒരു സങ്കടസഞ്ചി നെയ്യുന്നു..!
-------------------------
മനസ്സിലെ വിഷമതകള്‍
റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍
സംവിധാനമായിട്ടില്ലല്ലോ..!!
------------------------------
നീയെനിക്കില്ലാത്ത
തനിച്ചാവലുകള്‍
അത്രയും ഭീകരമായ
ശൂന്യതയാണ്..!!
------------------
എന്റെ കിനാവതിരുകളിലെ
നിന്റെ പരിചിതരായ കാവല്‍ക്കാരോട്
നിന്നെ കടത്തിവിടരുതെന്ന് ഞാന്‍
നിര്‍ദ്ദേശം നല്കിയിരുന്നതായിരുന്നല്ലോ..!!
------------------------------
ഉണ്ടായിരുന്നില്ലാത്ത
ഒന്നായിട്ടുകൂടി
ഉണ്ടായിരുന്നെന്ന്
ഉണ്ടായേക്കാമെന്ന്
വെറുതെ തോന്നുന്നത് തന്നെയാണ്
...
എന്റെ ഭ്രാന്ത്‌/പ്രണയം /പരാജയം
-------------------------
ഞാനന്നേ മരിച്ച് പോയിട്ടുണ്ട്
വെറുമൊരു പുഞ്ചിരിയുടെ
പ്രതീക്ഷകൊണ്ട് പോലും
എനിക്ക് നീ ജീവന്‍ നല്‍കരുത്
--------------------------------
അതെത്ര
നിസാരമായിട്ടായിരുന്നു
നീയെന്നെ തകര്‍ത്ത് തരിപ്പണമാക്കിയത്..!!
-------------------------
നിന്നെ ഓര്‍ക്കേണ്ടെന്ന്
നിശ്ചയിച്ചത് മുതല്‍
നിന്നെ ഓര്‍ക്കാത്ത
നിമിഷങ്ങളില്ല..!!
---------------
പകരം വെയ്ക്കാന്‍
അതിനേക്കാള്‍ വലിയ
ഒരു വേദനപോലും ഇല്ലല്ലോ..!!
-----------------
 

ഹൃദയത്തിന്‍റെ വിശപ്പ് (നവംബര്‍)

എന്‍റെ ഹൃദയത്തിന്
നിന്നെ വിശന്നിട്ട് വയ്യ..!!
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------
എന്‍റെ  ഓരോ മുറിവുകളും
നീ വേദനിച്ചേക്കുമോ എന്ന്
ഞാന്‍ പറയാതെ പോയ
എന്റെ സങ്കടപ്പൊട്ടുകളാണ്
----------------------------
അന്നൊക്കെ നിന്റെ/എന്റെ
ശ്വാസോച്ഛ്വാസവിന്യാസങ്ങളെ
നമ്മള്‍ പരസ്പരം വായിച്ചിരുന്നു.!!
---------------------------
വൈദ്യുതകാന്തിക തരംഗങ്ങളാല്‍
ആരാണ് നമ്മളെ ചേര്‍ത്ത് വെച്ചത്
-------------------------
നിന്റെ നോട്ടത്തിന്റെ
മഴക്കാലത്ത്
ഞാനൊരു മത്സ്യമാവും
ആ നീലിമയിലാഴത്തില്‍
നീന്തിക്കളിക്കും
...
നിന്റെ നോട്ടമില്ലാ
വേനലില്‍
ഞാനൊരു വേഴാമ്പലാവും
നീ വരുവോളം
നിന്നെയോര്‍ത്ത് പാടും
-----------------------
നീ പെയ്ത് തോര്‍ന്ന മഴയിറയത്ത്
വെയില്‍ കാഞ്ഞിരിക്കുന്നു
--------------------------
നിലാവും നക്ഷത്രങ്ങളും
നീയും ഞാനും
മാത്രമായിരുന്ന
രാവുകള്‍ നട്ടുപിടിപ്പിക്കണം
-------------------------
നീ തന്നെയാണ്
എന്നെ അങ്ങിനെ എഴുതുന്നതും
പിന്നെ മായ്ച്ച് തിരുത്തുന്നതും..!!
--------------------------------
നിന്നെ എനിക്ക്
നിനക്ക് എന്നെ എന്നതിനേക്കാള്‍
ആവശ്യമായതിനാല്‍
ഞാനെന്നും
തോറ്റവരുടെ ബെഞ്ചിലിരിക്കുന്നു
------------------------------------
നീ വിളിക്കുമ്പോഴെല്ലാം
ഞാനെന്നെ ഉപേക്ഷിച്ച്
നിന്‍റെ അടുത്തേക്ക് വരാറുണ്ട്
--------------------------
നീ പറയാന്‍
ബാക്കിവെച്ചതിന്റെ പാതി
ഞാനെന്നും
പറഞ്ഞു തീരാത്ത പാതിയോട്
എപ്പോഴും പരിഭവം പറയുന്നുണ്ട്
------------------------
ഒന്നുമില്ലാതാകുന്ന ശൂന്യത മുഴുവന്‍ നീയാണ്
--------------------------------
നീ മേഘമരച്ചുവട്ടില്‍
മയങ്ങുന്ന നക്ഷത്രം
ഞാന്‍
നിന്നെ കണ്ണിമചിമ്മാന്‍ വിടാത്ത
ആകാശക്കടല്‍ക്കാറ്റ്
-------------------------
നീയെന്ന വണ്ടി
വിജനമായ ഒരു സ്റ്റേഷനില്‍
ആരോ പിടിച്ചിട്ടതാവാം
------------------------
കാത്തിരിപ്പിന്‍റെ
ഒറ്റയാകലിനു ചുറ്റും
എത്ര ആള്‍കൂട്ടങ്ങള്‍,
ബഹളങ്ങള്‍, നിറങ്ങള്‍ ,
കൌതുകങ്ങള്‍ എന്തുണ്ടാകിലെന്ത്...
നീയില്ലായ്മയെല്ലാം ശൂന്യമാക്കുന്നു

----------------------------
ഇനി കാണുമ്പോള്‍
എന്നെ കുറിച്ച് എന്തെങ്കിലും
എന്നോട് ചോദിക്കണം
----------------------------------
ഇന്നലെയും നിന്റെ കിനാവിന്‍റെ
കോട്ടവാതില്‍ കാവല്‍ക്കാരന്‍
മതിയായ രേഖകള്‍ ഇല്ലെന്ന് കാണിച്ച്
എന്നെ അകത്ത് കടക്കാന്‍ അനുവദിച്ചില്ല.
...
നിന്റെ ഹൃദയത്തിന്‍റെ തുണ്ട്
നീ എപ്പോഴാണ് തിരിച്ചെടുത്തത്..!!
------------------------------------
കണ്ട് തീരാത്ത സ്വപ്നങ്ങള്‍
പൊടുന്നനെ തോരുന്ന രാവ് പോലെയാണ്
-----------------------------
നീ തൊടുമ്പോള്‍
ഉള്ളില്‍ ചിറകടിക്കുന്ന
ആ മൗനമാവാം പ്രണയം
----------------------
നിനക്ക് ഞാനും എനിക്ക് നീയും
മാത്രമുണ്ടായിരുന്ന
''നമ്മള്‍'' കാലം പുനര്‍ജനിക്കുമോ...!!
--------------------------------
നീ മിണ്ടാതെ
പോവുമ്പോഴെല്ലാം
എന്‍റെ വാക്കുകള്‍
നിന്റെ കൂടെ
ഇറങ്ങിപ്പോവുന്നു..!!
--------------------
ഞാനൊന്നുമല്ലൊന്നുമല്ലെന്ന്
അതിനേക്കാള്‍ താഴെയെന്ന്
നീ ഉണ്ടായിരിക്കാന്‍
എനിക്ക് താഴാന്‍ കഴിയും
...
നീ ഉണ്ടായിരിക്കുക എന്നതിനപ്പുറം
ഞാന്‍ എന്ന ഒന്നുതന്നെ ഇല്ല..!!
--------------------------
നിന്റെ വാക്കുകള്‍ക്ക്
എന്തൊരു മൂര്‍ച്ചയാണ്..!!
---------------------------------
എന്നെങ്കിലുമൊരിക്കല്‍
നീ എന്നെ അത്രയ്ക്കും
തിരിച്ചറിയും എന്നൊന്നും
ഞാന്‍ പ്രതീക്ഷിക്കുന്നേയില്ല
...
എങ്കിലും നിനക്കൊരു ഞാന്‍ ഉണ്ടെങ്കില്‍
അത് എന്നും ഒരേ പോലെ ഉള്ളതായിരിക്കും

ഒക്ടോബര്‍ ഋതുക്കള്‍

കാത്ത് കാത്ത്
ഞാനൊരു
വേഴാമ്പലാവുന്നു
പെയ്ത് പെയ്ത് നീയൊരു
മഴപ്പക്ഷിയും

...
നീ ചോര്‍ന്ന് ചോര്‍ന്നൊടുവില്‍
ഞാന്‍ നീയെന്ന് ഒഴുകിപ്പോവുന്നു

------------------------------------
നിന്റെ ചുംബനബാക്കി
തിരഞ്ഞിന്നലെയുറുമ്പുകള്‍
പുലരുവോളം കാത്ത് നിരാശരായി..!!

-----------------------------------------
നീയും ഞാനും ശ്വസിക്കുവോളം
നമ്മള്‍ പ്രണയഭാഷയിലേക്ക്
തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു..!!

-----------------------------------
രാപകുതിയില്‍ മഴചാറുന്നു
നിലാവ് വറ്റുന്നു
പുലരുവോളം ആരോ
വേനല്‍ തേവുന്നു

----------------------
നിനക്ക് തീറെഴുതിത്തന്ന
എന്നെ നീ എന്ത് ചെയ്തു
പകരം ഞാന്‍ വാങ്ങിയ നിന്റെ
വേദനകള്‍ക്കിവിടെ സുഖമാണ്

------------------------------------
നിന്റെ മൗനമാണ് എന്റെ കവിത..!!
------------------------------
ഏത് ആ‍ള്‍കൂട്ടത്തില്‍ നിന്നും
ഞാന്‍ നിന്നെ മാത്രം കാണുന്നു

-----------------------------
പെയ്തൊഴിഞ്ഞ് പോവുമ്പോഴെല്ലാം
ഇനി വരില്ലെന്നും കാണേണ്ടെന്നും
നീ ചാറി ചാറി ഒടുങ്ങാറുണ്ട്

എന്നിട്ടും നനവ്‌ വറ്റാതെ...
ഒരു വേനല്‍ മുഴുവന്‍
ഞാന്‍ മുറിച്ച് കടക്കും

വേനലിന്റെ അറ്റത്ത്
നീ തോര്‍ന്നതില്‍ നിന്നും
ഒരു മഴ ചാറി മുളയ്ക്കും
പിന്നെയും പെരുമഴയാവും

ആകാശത്തണലില്‍
ഞാനെപ്പോഴും മഴ കാത്തിരിക്കുന്നു

--------------------------------------
എന്നെ പോലെ വേറൊരു
ഞാൻ ഉണ്ടാവുകിൽ
നിന്നെ പോലെ വേറൊരു
നീയും ഉണ്ടാവുമായിരിക്കും

----------------------------------
നീയെന്ന പ്രണയത്തിന്റെ
കനലെരിയുന്ന ചൂടിൽ
ഉരുകിയില്ലാതാകുന്നു ഞാൻ

-----------------------------------------
അത്രമേല്‍ സ്നേഹിക്കയാല്‍
അത്രയ്ക്കുമത്രയ്ക്കും
മുറിപ്പെടുത്തുന്ന പ്രണയമേ..!!

-----------------------
എന്റെ ജീവനിലേക്ക്
ചേര്‍ത്ത് കെട്ടി ഞാന്‍ വളര്‍ത്തിയ
ആത്മാവായിരുന്നു നീ

അത്കൊണ്ടാണ്....
നിനക്കൊന്ന് മുറിയുമ്പോള്‍
എനിക്കായിരം തവണ വേദനിക്കുന്നത്
----------------------------------
നിന്നിലെ എന്നെ
കുതറി മാറുന്നതിനിടയില്‍
നീ വീണു പോയപ്പോഴാവണം
എന്നെ എടുത്ത് പോവാന്‍ പറഞ്ഞത്.

...
അപ്പോഴേക്കും ഞാന്‍
നീയെന്ന് മരിച്ച് പോയിരുന്നല്ലോ..!!

-----------------------------------
നിന്റെ ഇഷ്ടങ്ങളിലേക്ക്
എന്നെ നീയിപ്പോള്‍
പകര്‍ത്തിയെഴുതിയിരിക്കുന്നു.!!

----------------------------------------
വാക്കുകളുടെ ഇടവേളകള്‍ക്കെന്ത് കനം.!!
----------------------------------------------
നീയെന്ന ഭ്രാന്തഴിച്ചുവെക്കണം..!!
----------------------------------------
ഇടയ്ക്ക്,
ചിന്തകളില്‍ ഒരു വിഷാദം പൂക്കും
എത്ര തിരഞ്ഞു നോക്കിയാലും
ഉറവ കണ്ടെത്താനാവാത്തത്
വാക്കുകളെല്ലാം ഇറങ്ങിപ്പോവും...

അലസത വന്നൊപ്പം നില്‍ക്കും

------------------------------------
നീയാല്‍ ഞാന്‍ ക്ലോണ്‍ ചെയ്യപ്പെട്ടിരിക്കുന്നു..!!
---------------------------------------
പ്രണയത്തിന്റെ ഇടനാഴിയില്‍
ദീര്‍ഘമായി നിശ്വസിക്കാത്തവര്‍
പ്രണയിച്ചിട്ടേ ഉണ്ടാവില്ല

--------------------------------------------
നിന്‍റെ മൊഴിക്കുവിശന്നിരിക്കുന്നു..!!
-------------------------------
അത്രയേറെ പെയ്തിട്ടും നിറയാതെ പോവുന്ന പുഴ..!!
------------------------------
എന്നില്‍
വിഷാദത്തിന്റെ
ഒരണക്കെട്ടുണ്ടായിരുന്നു
നിന്നെ കാണുമ്പോള്‍
തുറന്നു വിടാന്‍

...
എന്നാല്‍ നിന്റെ
സങ്കടത്തിന്റെ പെരുമഴയില്‍
ഞാന്‍ തന്നെ
ഒലിച്ച് പോവുകയായിരുന്നല്ലോ..!!

---------------------------------
എത്ര
ഗണിച്ച് നോക്കിയാലും
മറ്റാര്‍ക്കും
കണ്ടെത്താന്‍ കഴിയാത്തതും
എനിക്ക് മാത്രം ...

ഉത്തരം കിട്ടുകയും ചെയ്യുന്ന
ഗണിതവാക്ക്യമാണ് നീ

------------------------------------
എന്റെ മഞ്ഞുപാടം
നിനക്ക് തീറെഴുതിതന്നിരിക്കുന്നു
ഞാന്‍ നീയെന്നിങ്ങിനെ
ഉരുകിയലിയുമ്പോഴൊക്കെയും
എന്നെ തേവി നനയ്ക്കാന്‍

------------------------------------
നിന്‍റെ സ്വപ്നത്തിലേക്ക് വാതില്‍പണിയുന്നു..!!